ചിന്താക്രാന്തൻ

12 July 2020

ലേഖനം ,കൊറോണ വൈറസ് സമൂഹവ്യാപനം


കൊറോണ വൈറസ് സമൂഹവ്യാപനം തടയുക എന്നത് രാജ്യത്തെ എല്ലാ പൗരന്മാരുടെയും കടമയാണ് .ആരോഗ്യ പ്രവർത്തകരും മറ്റു ഉത്തരവാദിത്വപ്പെട്ടവരും നമ്മെ ഉദ്‌ബോധിപ്പിക്കുന്നത് സമൂഹ അകലം പാലിക്കുവാനാണ് . കൊറോണ വൈറസ് സമൂഹവ്യാപനം തുടരുന്ന ഈ സാഹചര്യത്തിൽ പ്രതിഷേധങ്ങളുടെ പേരിൽ തെരുവിലിറങ്ങിയ രാഷ്ട്രീയ പ്രവർത്തകരുടെ ചെയ്തികൾ കാണുമ്പോൾ വളരെയധികം വിഷമം തോന്നുന്നു .കൊറോണ വൈറസ് സമൂഹവ്യാപനം തടയുന്നതിന് പ്രവർത്തിക്കേണ്ട രാഷ്ട്രീയ പ്രവർത്തകർ കൊറോണ വൈറസ് സമൂഹവ്യാപനത്തിനായി പ്രവർത്തിക്കുകയാണ് .

പ്രിയ രാഷ്ട്രീയ പ്രവർത്തകരെ നിങ്ങൾ നിങ്ങളുടെ വീട്ടിലുള്ള പ്രായമായവരെയും,കുഞ്ഞുങ്ങളെയും, മറ്റു കുടുംബാംഗങ്ങളെയും ,നിങ്ങളുടെ പരിസരവാസികളെയും, കുറിച്ചുചിന്തിക്കണം .പ്രതിഷേധത്തിന്റെ പേരിൽ കൂട്ടംകൂടുമ്പോൾ ആ കൂട്ടത്തിൽ വൈറസ് ബാധയുള്ള ആരെങ്കിലും ഉണ്ടെങ്കിൽ നിങ്ങളിലേക്കും വൈറസ് പടരും. നിങ്ങൾ നിങ്ങളുടെ വീട്ടുകാർക്കും നാട്ടുകാർക്കും വൈറസിനെ പടർത്തും .ഇപ്പോൾ മറ്റ് എന്തിനേക്കാളും പ്രാധാന്യം നൽകേണ്ടത് മനുഷ്യ ജീവനുകൾക്കാണ് .

നമ്മുടെ രാജ്യത്തെ എല്ലാ രാഷ്ട്രീയ പ്രതിപക്ഷ പാർട്ടികളുടെയും പ്രധാന ജോലി ഭരണ പക്ഷത്തെ താഴെ ഇറക്കുക എന്നതാണ് .അത് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നയമാണ്. ഈ നയം നമ്മുടെ കേരളത്തിൽ മാത്രമല്ല ,ഇന്ത്യയിലെ എല്ലാ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നയമാണ് .ഈ നയം നമ്മുടെ കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെ എല്ലാ രഷ്ട്രീയ പാർട്ടികളുടെയും നയം ഒന്നുതന്നെയാണ് .ഈ നയം പിന്തുടരാത്ത ഒരു രാഷ്ട്രീയ പാർട്ടിയും നമ്മുടെ രാജ്യത്തില്ല .കാരണം രാഷ്ട്രീയം തൊഴിലായി സ്വീകരിച്ചവർ ഏറെയുള്ള രാജ്യമാണ് നമ്മുടെ രാജ്യം .രാഷ്ട്രീയത്തിലൂടെ പണം സമ്പാദിക്കുന്നവരുള്ള രാജ്യമാണ് നമ്മുടെ രാജ്യം. ജനാതിപത്യ രാജ്യമാണ് പ്രതിഷേധിക്കുവാൻ എല്ലാവർക്കും അവകാശമുണ്ട് ,പക്ഷെ ഇപ്പോൾ പ്രതിഷേധങ്ങൾക്ക് പറ്റിയ സമയമല്ല .ഈ മഹാമാരിയുടെ ഗൗരവം ആരും നിസാരമായി കാണരുത് എത്രയോ ജീവനുകളാണ് ദിനംപ്രതി പൊലിയുന്നത് .ഇപ്പോൾ നാം ഒറ്റകെട്ടായി ഈ മഹാമാരിയെ ചെറുക്കുവാനായി പോരാടാം .അതിനായി നമുക്ക് ഏവർക്കും സാമൂഹിക അകലം പാലിക്കാം 

19 March 2020

കഥ. അതിമൃത്യു

 
അത്യാഹിത വിഭാഗത്തിൽ കിടക്കുന്ന  അലിക്കയുടെ   അരികിൽ നിന്നും ഞാൻ യാത്ര പറഞ്ഞിറങ്ങി. ഇശാ ബാങ്കിന് മുന്നെ മസ്ജിദിൽ എത്തണം .    . അലിക്കയോട്  സംസാരിക്കുവാൻ പാടില്ലാ എന്ന ഡോക്ടറുടെ നിർദേശം ഉള്ളതുകൊണ്ട്   അലിക്കയുടെ അരികിൽ നിൽക്കുകയല്ലാതെ ഒന്നും സംസാരിക്കുകയുണ്ടായില്ല .സംസാരിക്കുവാനാവാതെ അലിക്കയുടെ കട്ടിലിനടുത്തുള്ള നിൽപ്പും ആശുപത്രിയിലെ ഗന്ധവും  എന്നിൽ വീർപ്പുമുട്ടൽ ഉളവാക്കുന്നുണ്ടായിരുന്നു. യാത്ര പറഞ്ഞിറങ്ങുവാൻ നേരം ഞാൻ  അലിക്കയുടെ കൈ പിടിച്ചു സലാം പറഞ്ഞപ്പോൾ   അലിക്കയുടെ  ഇമകൾ നിറയുന്നുണ്ടായിരുന്നു. നിസ്സഹായതയോടെയുള്ള അലിക്കയുടെ നോട്ടം   എൻ്റെ  ഇമകളേയും  നനയിപ്പിച്ചു.

   മനസ്സ്  അസ്വസ്ഥമാണ്. ഒട്ടും പ്രതീക്ഷിക്കാത്ത സംഭവമാണ് ഇന്നു രാവിലെ അരങ്ങേറിയത് .നീണ്ട നാൽപതു വർഷത്തെ പ്രവാസ ജീവിതത്തോട്  എന്നെന്നേയ്ക്കുമായി   വിട പറഞ്ഞു അലിക്ക ഇന്ന് രാവിലെ നാട്ടിലേക്ക് പോകേണ്ടതായിരുന്നു. പ്രവാസജീവിതം അലിക്ക അവസാനിപ്പിച്ചതല്ല. പ്രായം അറുപതു കഴിഞ്ഞതുകൊണ്ട് ജോലി ചെയ്യുന്ന സ്ഥാപനം അലിക്കയുടെ വിസ പുതുക്കി നൽകാത്തതുകൊണ്ട് നിവർത്തിയില്ലാതെ പാവം നാട്ടിലേക്ക് പോകുകയാണ്   .ഒരു അഞ്ചുവർഷം കൂടി ഈ മണലാരണ്യത്തിൽ ജോലി ചെയ്യണം എന്ന് അലിക്ക ആഗ്രഹിച്ചിരുന്നു പ്രായം അറുപതു കഴിഞ്ഞിട്ടും ഇവിടെ  ജോലിയിൽ തുടരണം എന്ന് ആഗ്രഹിച്ചത് അദ്ദേഹത്തിൻ്റെ  പ്രാരബ്ധങ്ങൾ  മൂലമാണ് .

അഞ്ചു സഹോദരിമാരുടെ ഒരേയൊരു സഹോദരനായിരുന്നു അലിക്ക മക്കളിൽ രണ്ടാമനായിരുന്നു അദ്ദേഹം . മൂത്ത സഹോദരിയുടെ വിവാഹം കഴിഞ്ഞ അതേ  മാസം  അലിക്കയുടെ വാപ്പ നാടുവിട്ടുപോയി. പിന്നീട് അലിക്ക വാപ്പയെ ഈ കാലം വരെ കണ്ടിട്ടില്ല .കുടുംബത്തെ രക്ഷിക്കാനായി ആയിരത്തി തൊള്ളായിരത്തി എൺപതിലാണ് അലിക്ക ഗൾഫിലേക്ക് വിമാനം കയറുന്നത്.അന്ന് അലിക്കയുടെ പ്രായം ഇരുപതായിരുന്നു.നാലു സഹോദരിമാരുടെ വിവാഹം കഴിപ്പിച്ചയച്ച്  അലിക്ക വിവാഹം കഴിക്കുമ്പോൾ പ്രായം മൂപ്പത്തഞ്ചു  കഴിഞ്ഞിരുന്നു.ഓരോരോ  ഉത്തരവാദിത്വങ്ങൾ നിറവേറ്റുമ്പോഴേക്കും തുടർകഥപോലെ അടുത്ത ഉത്തരവാദിത്വം ആസന്നമായിരിക്കും .അലിക്കയുടെ വിവാഹം കഴിഞ്ഞപ്പോൾ അടുത്ത ഉത്തരവാദിത്വം വീട് പുതുക്കി പണിയുക എന്നതായിരുന്നു.

വീണ്ടും എട്ടു വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ആ മോഹം പൂവണിഞ്ഞു.മൂന്ന് കിടപ്പുമുറികളുള്ള ഒരു ചെറിയ വീടിൻ്റെ  പണി കഴഞ്ഞപ്പോഴേക്കും മൂന്നു പെൺമക്കൾ അലിക്കയ്ക്ക് പിറന്നിരുന്നു .പിന്നീട് അഞ്ചുവർഷങ്ങൾക്കുശേഷം അലിക്കയ്ക്ക് ഒരു കുഞ്ഞുകൂടി പിറന്നു .ഒരു ആൺകുഞ്ഞിനായുള്ള അലിക്കയുടെയും സഹധർമിണിയുടേയും മോഹം പൂവണിഞ്ഞു .അവനിപ്പോൾ ഏഴാം തരത്തിലാണ് പഠിക്കുന്നത്.രണ്ടു പെൺ മക്കളുടെ വിവാഹം കഴിഞ്ഞു. ഇനി ഒരു മകളുടെ വിവാഹം കൂടി നടത്തേണ്ടതുണ്ട് .അതിനുള്ള സാമ്പത്തീക കരുതലുകൾ ഒന്നും തന്നെ അദ്ദേഹത്തിൻ്റെ കൈവശമില്ലാ .അലിക്ക പലപ്പോഴും പറയുമായിരുന്നു.

,,മോളുടെ വിവാഹം കൂടി നടത്തിയാൽ പിന്നെ എനിക്ക് സ്വസ്ഥമായി നാട്ടിലേക്ക് തിരികെ പോകാം.പിന്നെയുള്ളത് ഒരു ആൺകുട്ടിയല്ലേ ഒരു അഞ്ചാറു വർഷംകൂടി കഴിഞ്ഞാൽ കുടുംബം അവൻ നോക്കിക്കൊള്ളും.,,

അലിക്കയെ പോലെ എത്രയോപേർ  വാർധ്യക്യത്തിലും  ഇവിടെ ജീവിക്കുന്നു .അവർക്കെല്ലാം പ്രാരാബ്ധങ്ങളുടെ ദുരിതപൂർണമായ കഥകളായിരിക്കും പറയുവാനുണ്ടാവുക.കാലവും തിരമാലയും ആർക്ക് വേണ്ടിയും കാത്തു നിൽക്കില്ല.  പ്രവാസികളുടെ ജീവിതം ഇങ്ങനെയൊക്കെയാണ് പ്രതീക്ഷകളാണ് പ്രവാസ ജീവിതം തുടരുവാനുള്ള കരുത്ത്.ചിലരുടെ പ്രതീക്ഷകൾ പാതിവഴിയിൽ അസ്തമിക്കുമ്പോൾ  ,ചിലരുടെ പ്രതീക്ഷകൾ പൂവണിയും .ഞാൻ ഗൾഫിലേക്ക് പോരുമ്പോൾ   മനസിലൊരു  പ്രതിജ്‌ഞ എടുത്തിരുന്നു.അഞ്ചുവർഷം ജോലി ചെയ്‌ത്‌ പ്രണയിച്ചിരുന്ന  പെൺകുട്ടിയെ വിവാഹം ചെയ്‌തു നാട്ടിൽ സുഖമായി ജീവിക്കണമെന്ന്. പക്ഷെ പ്രണയിച്ച പെൺകുട്ടിയെ വിവാഹം ചെയ്യുവാനായില്ല എന്നതുമാത്രമല്ല   ഇപ്പോൾ പതിനൊന്നു വർഷമായിട്ടും ഗൾഫ് ജീവിതത്തിൽ നിന്നും മോചനവും ലഭിച്ചില്ലാ .ഇന്നലെ രാത്രി അലിക്ക പറഞ്ഞ വാക്കുകൾ മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തി .

,,ഇവിടെ ഈ ഗൾഫിൽ വന്നുപെട്ടാൽ ദിവസങ്ങളും,മാസങ്ങളും,വർഷങ്ങളും കൊഴിഞ്ഞുപോകുന്നത്  അറിയുകയില്ല.നാൽപതു വർഷം കഴിഞ്ഞുപോയത് നാൽപതു ദിവസം കഴിഞ്ഞുപോയതു പോലെയാണ് എനിക്ക് തോന്നുന്നത് .വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ ഇരുപത്തഞ്ചു വർഷം കഴിഞ്ഞു.രണ്ടു വർഷത്തിൽ രണ്ടു മാസത്തെ അവധിയാണ് എനിക്ക് ലഭിച്ചുകൊണ്ടിരുന്നത് .അതായത് ഞാനും എൻ്റെ ഭാര്യയും ഒരുമിച്ചു ജീവിച്ചത് ഏതാണ്ട് എഴുനൂറ്റിഅമ്പതു ദിവസങ്ങൾ മാത്രം  ചുരുക്കി പറഞ്ഞാൽ രണ്ടു വർഷവും ഇരുപതു ദിവസവും .നേട്ടങ്ങൾക്കുവേണ്ടി ത്യാഗങ്ങൾ സഹിക്കേണ്ടി വരും പക്ഷെ നഷ്ടങ്ങൾ ഇനി തിരികെ ലഭിക്കുകയില്ലല്ലോ   ,,

പ്രവാസ ജീവിതം തുടങ്ങിയ അന്നുമുതൽ അലിക്കയുടെ കൂടെ ഒരു മുറിയിലാണ് എൻ്റെ താമസം .അലിക്ക ഏതാണ്ട് ഇരുപതു പേർക്കുള്ള മെസ്സ്  നടത്തിയിരുന്നു .അതിരാവിലെ എഴുനേറ്റ് ഏഴര മണിയാവുമ്പോഴേക്കും പ്രാതലും,ഊണും കാലമാക്കിയിട്ടാണ് അലിക്ക ജോലിക്ക് പോകുന്നത് .ആറുമണിക്ക് ജോലി കഴിഞ്ഞു വന്നാൽ അത്താഴത്തിനുള്ള പണികൾ തുടങ്ങും .നാൽപതു വർഷമായി തുടരുന്ന വിശ്രമമില്ലാത്ത പ്രവാസ ജീവിതത്തിന്റെ അന്ത്യം കുറിക്കുന്ന ദിവസമായിരുന്നു ഇന്ന് പക്ഷെ വിധിയുടെ വിളയാട്ടം അദ്ദേഹത്തെ എത്തിച്ചത് ആശുപത്രി കിടക്കയിലേക്കാണ് .നാട്ടിൽ പോയാൽ ഇനിയുള്ള കാലം എങ്ങിനെ ജീവിക്കും എന്ന ആധിയായിരിക്കും
ഹൃദയാഘാതം ഉണ്ടാകുവാനുള്ള കാരണം .
നാട്ടിലേക്കുള്ള യാത്രയുടെ മുന്നോടിയായി ശുചിമുറിയിൽ കയറിയ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു.ഞാൻ എമർജൻസി നമ്പറായ   തൊള്ളായിരത്തി തൊണ്ണൂറ്റൊൻപതിലേക്കു  വിളിച്ചു പറഞ്ഞപ്പോൾ ഉടനെ ആംബുലൻസെത്തി  അലിക്കയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി .എനിക്കും മറ്റുള്ളവർക്കും ജോലിയുള്ളതിനാൽ ആർക്കും അലിക്കയുടെ കൂടെ പോകുവാനായില്ല .നാട്ടിലാണെങ്കിൽ കൂടെ ആശുപത്രിയിലേക്ക് പോകുവാൻ ഒത്തിരിപേരുണ്ടാവും ഇവിടെ ഇങ്ങിനെയൊക്കെയാണ് .ഞാൻ ഓഫിസിലേക്ക് പോകുന്നത് സ്ഥാപനത്തിന്റെ അധീനതയിലുള്ള ബസ്സിലാണ്.ജോലി കഴിഞ്ഞ ഉടനെ അലിക്കയെ കാണുവാനായി ടാക്സി വിളിച്ചു  ആശുപത്രിയിലേക്ക് പോന്നതാണ്.

ഇന്നലെ അത്താഴ ഭക്ഷണത്തോടു കൂടി അലിക്കയുടെ മെസ്സ് അവസാനിപ്പിച്ചിരുന്നു.അവിടെ പുതിയ മെസ്സ് തുടങ്ങുന്ന കാര്യം ആരും പറഞ്ഞുകേട്ടില്ല .അലിക്ക നാട്ടിലേക്കുപോയാൽ ഞാൻ കമ്പനയുടെ താമസസ്ഥലത്തേക്ക് താമസം മാറും .ഇന്നത്തെ പ്രാതൽ കഴിക്കുവാനായില്ല .ഊണ് ഇന്ന് ഹോട്ടലിൽ നിന്നുമാണ് കഴിച്ചത്.പതിവില്ലാത്ത ഭക്ഷണം കഴിച്ചതുകൊണ്ടാവാം   വയറിനകത്തുനിന്നും അപശബ്ദങ്ങളൊക്കെ വരുന്നുണ്ട് .ഇവിടെ പതിനൊന്നു വർഷമായി അലിക്കയുടെ കൂടെയാണ് ജീവിക്കുന്നത്.ഇത്രയധികം  സ്നേഹമുള്ള മനുഷ്യനെ ഞാനെന്റെ ജീവിതത്തിൽ വേറെ കണ്ടിട്ടില്ല.എൻ്റെ സ്‌പോൺസർഷിപ് രണ്ടു തവണ മാറിയതാണ് ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥാപനം എനിക്ക് താമസിക്കുവാനുള്ള സൗകര്യം വാഗ്‌ദാനം ചെയ്തതാണ് പക്ഷെ അലിക്കയെയും അലിക്ക പാചകം ചെയ്തു തരുന്ന ഭക്ഷണവും ഉപേക്ഷിക്കാൻ എനിക്കായില്ല .ഇനി അലിക്കയുടെ ആരോഗ്യസ്ഥിതി എന്താകുമെന്നൊന്നും അറിയില്ലാ . അലിക്കയുടെ വിസ കേൻസലാക്കിയതാണ് അതുകൊണ്ട് ആശുപത്രിയിൽ നിന്നും വന്നാൽ ഉടനെ സ്വദേശത്തേക്കു പോകേണ്ടിവരും  .ആശുപത്രിയിൽ നിന്നും യാത്രപറഞ്ഞിറങ്ങിയ ഞാൻ സ്ട്രീറ്റ് ലൈറ്റിന്റെ വെട്ടത്തിൽ പാതയിലൂടെ ഓരംചേർന്നു നടന്നു .ഇശാ ബാങ്ക് വിളിക്കുന്നുണ്ട് ഇനി ഞാൻ മസ്ജിദിലേക്കു പോകുകയാണ് .നമസ്കാരത്തിനു ശേഷം അലിക്കയുടെ അസുഖം എത്രയും പെട്ടന്ന് ഭേതമാകുവാനായി  മനമുരുകി സർവ്വശക്തനോട്‌  പ്രാർത്ഥിക്കണം .

                                                                  ശുഭം

കഥ.കോടമഞ്ഞ്



ശൈത്യകാലം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന കേരളത്തിലെ ഏറ്റവും നല്ലയിടത്തേക്കൊരു വിനോദയാത്ര പോകണം എന്ന ആഗ്രഹം മകൾ അഹല്യ പറയുവാൻ തുടങ്ങിയിട്ട് രണ്ടുവർഷത്തോളമായി .പത്താം തരം നല്ല മാർക്കോടുകൂടി വിജയിച്ചാൽ മകളുടെ ഏതാഗ്രഹവും നിറവേറ്റിത്തരാം എന്ന അച്ഛൻ നിശാലിന്റെ വാക്കുകൾക്ക് മുന്നിൽ മകൾക്ക് ഒരേയൊരു ആഗ്രഹമേ പറയുവാനുണ്ടായിരുന്നുള്ളൂ. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് പച്ചപ്പിൻെറ നനവില്‍ കോട  മഞ്ഞു മൂടിയ മലകളുടെ സൗന്ദര്യം ആസ്വദിച്ച്, പ്രകൃതിയില്‍ അലിഞ്ഞ് ഏതാനും ദിനരാത്രങ്ങൾ ചെലവഴിക്കണം. അവളുടെ ഇഷ്ടവിനോദം യാത്രകളാണ്. അഹല്യ തന്നെയാണ് നിലമ്പൂരിൽ നിന്നും ഇരുപത്തിനാലു കിലോമിറ്ററോളം ദൂരമുള്ള കക്കാടം പൊയിൽ എന്ന ഇടം വിനോദയാത്രക്കായി തിരഞ്ഞെടുത്തത് .വീട്ടിൽ നിന്നും ഏതാണ്ട് നൂറ്റിപ്പത്തു കിലോമീറ്ററോളം യാത്ര ചെയ്യണം കക്കാടം പൊയിലിൽ എത്താൻ .

      ഡിസംബർ മാസത്തിൽ  അവസാനപത്തിലെ രണ്ടാംനാൾ 

നിശാലും,ഭാര്യ അനാമികയും,മകളും കൂടി സ്വന്തംകാറിൽ രാത്രിയുടെ മൂന്നാം യാമത്തിൽ വിനോദയാത്ര പുറപ്പെട്ടു. 

യാത്ര പുറപ്പെടുവാൻ ഈ സമയം തിരഞ്ഞെടുത്തത് നേരം പുലരുന്നതിനു മുന്നെ നിലമ്പൂർ പിന്നിടാം എന്നതുകൊണ്ടാണ്. 

അവിടെ നിന്നും കോടമഞ്ഞിൻ കുളിരോടെ       അകമ്പാടം വഴി മൂലേപ്പാടം പാലം കടന്ന് കക്കാടം പൊയിലിൽ എത്താം.

ആദ്യമായി പോയത് കോഴിപ്പാറ വെള്ളംച്ചാട്ടം കാണുവാനാണ്

 മനോഹരമായ തോട്ടങ്ങൾക്ക് നടുവിലാണ് ഈ പ്രകൃതിരമണീയമായ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്.

 വളരെ ഉയരത്തുനിന്നും കുത്തനെ താഴോട്ടൊഴുകുന്ന നദി പലയിടത്തും പരന്നും, ഒഴുകുന്നുണ്ട്.

        കുത്തനെയുള്ള ചുരവും കയറ്റവും പ്രകൃതിരമണീയ കാഴ്ചകളുമായി 

സന്തോഷിപ്പിച്ചും, വിസ‌്മയിപ്പിച്ചും,
കോടമഞ്ഞു  മൂടിയ മലകളുടെ ഹർഷപുളകങ്ങളിൽ  കാഴ്ചകൾ കണ്ടും 

ഗവിയുടെ ചാരുതയാർന്ന ഭൂപ്രകൃതിയുടെ ആനന്ദകരമായ കാഴ്ച അനുഭവിച്ചറിഞ്ഞപ്പോൾ
 നിശാൽ ഓർത്തുപോയി .

''എന്തേ ഇവിടെയെത്താൻ ഇത്രയും വൈകിയതെന്ന് ''

പച്ച പുതച്ച് നിൽക്കുന്ന മലകളും കുന്നിൻചെരുവിൽനിന്ന് ഒഴുകുന്ന അരുവിയുമെല്ലാം ആരുടെയും ഹൃദയംകവരും 

 ആനകള്‍, കടുവകള്‍, അപൂർവ ഇനം പക്ഷികൾ, ഷഡ്പദങ്ങൾ എന്നിവയുടെയും  ആവാസകേന്ദ്രമാണിവിടം

 ഇത്രയും മനോഹരമായ കാടിന്റെ നിഗൂഢതതകൾ അറിയാൻ കക്കാടംപൊയിലിൽ തന്നെ വരണം.

 കക്കാടംപൊയിലിൽനിന്ന് നാല‌് കിലോമീറ്റർ അകലെ നായാടം പൊയിലിന് അടുത്താണ് പഴശ്ശി ഗുഹ.

അവിടെ കൂടി സന്ദർശിച്ചപ്പോഴേക്കും സമയം രാത്രി ഒൻപതുമണി കഴിഞ്ഞിരുന്നു .

ഇനി നിലമ്പൂർ പോയി വിശ്രമിക്കണം .അവിടെ നിന്നും പുലർച്ചെ മൂന്നാറിലേക്കാണ് പോകേണ്ടത്.

 പഴശ്ശി ഗുഹ കണ്ടു നടക്കുമ്പോൾ നാലുയുവാക്കൾ തന്നെയും കുടുംബത്തെയും  പിന്തുടരുന്നത് നിഷാലിന്റെ ശ്രദ്ധയിൽപെട്ടു,

 അവരുടെ നോട്ടവും പെരുമാറ്റവും അയാൾക്ക്   പന്തികേട് തോന്നി

  നിശാൽ  മകളോട്  പറഞ്ഞു,


,, ഇനി നമുക്ക് പോകാം ആ ചെറുപ്പക്കാർ കുറേ നേരമായി നമ്മളെതന്നെ പിന്തുടരുന്നു എന്തോ അവരെ കണ്ടിട്ട് കുഴപ്പക്കാരാണെന്നു തോന്നുന്നു ,,


അയാളുടെ വാക്കുകൾക്ക് മറുപടി പറഞ്ഞത് അനാമികയാണ്

 ,, അതേ ,, അവരെ കണ്ടപ്പോൾ എനിക്കും അവർ കുഴപ്പക്കാരാണെന്ന്   തോന്നിയിരുന്നു ,

ഞാൻ ഈ കാര്യം നിശാലേട്ടനോട്  പറയുവാനിരിക്കുകയായിരുന്നു. ,,
അവർ താടിയും.മുടിയും. നീട്ടിവളർത്തിയ ഒരേ വേഷപ്പകർച്ചക്കാരാണ് . 

ജീൻസ് പാന്റും, ടീഷർട്ടുമാണ്  വേഷം നാലുപേരുടെ ചുണ്ടുകളിലും സിഗരറ്റ് പുകയുന്നുണ്ട് .

നിശാലും കുടുംബവും വാഹനത്തിൽ കയറിയപ്പോൾ യുവാക്കളും അവരുടെ വാഹനത്തിൽ കയറിയിരുന്നിരുന്നു .

അല്പദൂരം പിന്നിട്ടപ്പോൾ നിശാൽ സൈഡ് ഗ്ലാസിലൂടെ   നോക്കി, 

ദൂരെ നിന്നും തൻ്റെ വാഹനത്തെ  പിന്തുടർന്ന് ഒരു വാഹനം ചീറിപ്പാഞ്ഞു വരുന്നു.

 ഹോൺ മുഴക്കി ആ വാഹനം തൻ്റെ വാഹനത്തെ മറികടന്നപ്പോൾ നിശാൽ കണ്ടു വാഹനത്തിലുള്ളവരുടെ മുഖങ്ങൾ.

 പഴശ്ശി ഗുഹയിൽ  താങ്കളെ  പിന്തുടർന്നിരുന്ന ആ നാലുയുവാക്കൾ,

 നിശാൽ വാഹനത്തിന്റെ വേഗം കുറച്ചു. 

പക്ഷെ യുവാക്കളുടെ വാഹനം നിശാലിന്റെ വാഹനത്തെ മറികടന്ന് വേഗത്തിൽ പോകുവാൻ അനുവദിക്കാതെ യാത്ര തടസപ്പെടുത്തി കൊണ്ടേയിരുന്നു .

 കുറെ ദൂരം പിന്നിട്ടപ്പോൾ നിശാലിന്റെ ക്ഷമ നശിച്ചിരുന്നു .

അയാൾ വാഹനം വേഗത്തിൽ യുവാക്കളുടെ വാഹനത്തെ മറികടക്കുവാൻ ശ്രമിച്ചു. 

പക്ഷെ യുവാക്കളുടെ വാഹനം അത് വിഫലമാക്കി.

അവർ  വാഹനത്തിൽ നിന്നും എന്തൊക്കയോ പുലമ്പുന്നുണ്ട് .

ആ യാത്ര അങ്ങിനെ കുറെയേറെ ദൂരം പിന്നിട്ടു. 

നിശാൽ തന്റെ ഭാര്യയുടെയും മകളുടെയും മുഖത്തേക്ക് മാറിമാറി നോക്കി.

 ഭയത്തോടെയിരിക്കുന്ന അവരുടെ മുഖത്തേക്കയാൾ നിസ്സഹായതയോടെ നോക്കി .അല്പദൂരംകൂടി പോയപ്പോൾ മകൾ പറഞ്ഞു .
 

,,അച്ഛാ നമുക്ക് നമ്മുടെ വാഹനം പാതയോരത്ത് നിറുത്തിയിടാം. അവർ പോയതിനുശേഷം നമുക്ക് പോകാം .എനിക്ക്  പേടിയാവുന്നു ,,

അയാൾ വാഹനം ഓരം ചേർത്തു നിറുത്തി മകളോട് പറഞ്ഞു .

,, മോളെന്തിനാ പേടിക്കുന്നെ, അച്ഛനല്ലെ കൂടെയുള്ളത് ,,

അനാമിക മകളെ ശകാരിച്ചു.

, ഞാൻ അപ്പോഴേ പറഞ്ഞ തല്ലേ .... നേരം ഇരുട്ടുന്നതിനു മുമ്പേ പട്ടണത്തിൽ എത്താമെന്ന്,

 അത് എങ്ങനാ... സ്ഥലങ്ങൾ എത്ര കണ്ടാലും എൻ്റെ മോൾക്ക്, മതിയാവില്ലല്ലോ . ,,

അഹല്യ കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു.

ഭാര്യ മകളെ ശകാരിച്ചത് നിശാലിന് ഇഷ്ടമായില്ല. 

അയാൾ ഭാര്യയോട് പറഞ്ഞു

,, നീ എന്തിനാ മോളെ വഴക്കുപറയുന്നത്. ഇത് കേരളമല്ലേ, 
നമ്മൾ വിനോദയാത്രയ്ക്ക് വന്നതല്ലേ.... അത് ഏതോ തലതെറിച്ച പിള്ളേരാണ് . അവർ പൊയ്‌ക്കൊള്ളും  . ,,

പക്ഷെ അവരുടെ ഈ വിനോദ യാത്ര
വലിയൊരു ദുരന്തത്തിലേക്കുള്ള    യാത്രയാണെന്ന്. അവർ അറിഞ്ഞിരുന്നില്ല.

നിശാൽ വാഹനം ഓരം ചേർത്തു നിറുത്തിയതും , 

അല്പദൂരത്തായി യുവാക്കളുടെ വാഹനവും ഓരം ചേർത്തുനിറുത്തി .

ചങ്കിടിപ്പിൻ്റെ ഏതാനും നിമിഷങ്ങൾ 

വാട്ടർബോട്ടിലിൽ നിന്നും നിഷാൽ വെള്ളമെടുത്തു കുടിച്ചു .

ദൂരെ നിന്നും മറ്റൊരു വാഹനം വരുന്നത്  നിശാലിന്റെ ശ്രദ്ധയിൽപെട്ടു .

 നിശാൽ തന്റെ  വാഹനത്തിൽ നിന്നും ചാടിയിറങ്ങി കൈകാണിച്ചു.
 പക്ഷെ ആ വാഹനം നിറുത്താതെ ചീറിപാഞ്ഞുപോയി .

അതുകണ്ട യുവാക്കൾ അവരുടെ വാഹനത്തിൽ നിന്നും ആർത്തട്ടഹസിക്കുന്നുണ്ടായിരുന്നു .

നിശാൽ വാഹനത്തിൽ തിരികെ കയറാതെ ഭാര്യയോടായി പറഞ്ഞു .

,, ഞാനിതാ വരുന്നു  അവന്മാർക്കുവേണ്ടത് എന്താണെന്ന് ചോദിക്കട്ടെ ? ,,

അനാമിക ഭയത്തോടെ പറഞ്ഞു.

,,വേണ്ട അവർ നാലുപേരുണ്ട് അവർ ഏതുതരക്കാരാണ് എന്ന് ആർക്കറിയാം ഏട്ടൻ വന്ന് വാഹനത്തിൽ കയറിയിരിക്കൂ ,,

അച്ചടക്കമുള്ള കുഞ്ഞിനെപ്പോലെ അയാൾ വാഹനത്തിൽ കയറിയിരുന്നു.

നിശബ്ദതയുടെ ഏതാനും നിമിഷങ്ങൾ 

വനാന്തരങ്ങളിൽ നിന്നും ചിവിടുകളുടെ ശബ്ദം മാത്രം കേൾക്കാം.

കോടമഞ്ഞിന്റെ തണുപ്പ് അയാളുടെ ശരീരത്തിൽ ഏൽക്കുന്നുണ്ടായിരുന്നില്ല.... സിരകളിലെ രക്തം ചൂടുപിടിക്കുന്നതുപോലെ അയാൾക്കനുഭവപ്പെട്ടു , 

ശരീരത്തിൽ വിയർപ്പുകണങ്ങൾ പൊടിയുന്നു . 

ആ വഴിയെ  മറ്റുവാഹനങ്ങളൊന്നും പോകുന്നില്ല  .

നിശാൽ വാഹനത്തിനുള്ളിലെ  ലൈറ്റിട്ട് വാച്ചിൽ സമയം നോക്കി, 

പതിനൊന്നു മണി കഴിഞ്ഞിരിക്കുന്നു. 

ഇപ്പോൾ യുവാക്കളുടെ വാഹനത്തിൽ നിന്നും ശബ്ദം ഒന്നും തന്നെ കേൾക്കുന്നില്ല .

അയാൾ രണ്ടും കല്പിച്ചു വാഹനം സ്റ്റാട്ടാക്കി വേഗത്തിൽ വാഹനം ഓടിച്ചു .

പൊടുന്നനെയാണ് യുവാക്കളുടെ വാഹനം സ്റ്റാർട്ടാക്കി നിശാലിന്റെ വാഹനത്തിന് കുറുകെയിട്ടത്. 

അയാളിൽ നിന്നും വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി. ഉഗ്രശബ്ദത്തോടെ അയാളുടെ വാഹനം യുവാക്കളുടെ വാഹനത്തിൽ ഇടിച്ചുനിന്നു .

യുവാക്കളുടെ വാഹനത്തിൽ നിന്നും അവർ ചാടിയിറങ്ങി. നിശാലിന്റെ അരികിലേക്ക് പാഞ്ഞടുത്ത് ഒരുത്തൻ ആക്രോശിച്ചു .
താൻ എവിടെ നോക്കിയാടോ വാഹനം ഓടിക്കുന്നത് ,,

തൻ്റെ കോളറിൽ കയറിപിടിച്ചയാളോട് നിശാൽ ചോദിച്ചു .

,, നിങ്ങൾക്ക് എന്താണ് വേണ്ടത്. നിങ്ങളോട് പ്രകോപനമായി ഒന്ന് സംസാരിക്കുകപോലും ഞങ്ങളിൽ നിന്നും ഉണ്ടായിട്ടില്ലല്ലോ. പിന്നെ എന്തിനാണ് ഞങ്ങളെ നിങ്ങൾ ഇങ്ങനെ വേട്ടയാടുന്നത് ,,

,,റോഡ് തൻ്റെ അപ്പന്റെ വകയൊന്നുമല്ലല്ലോ. ഞങ്ങൾക്ക് ഇഷ്ടമുള്ള ഇടത്ത് ഞങ്ങൾ ഞങ്ങളുടെ വാഹനം നിറുത്തും. ഞങ്ങൾക്ക് ഇഷ്ടമുള്ളപ്പോൾ ഞങ്ങൾ ഇവിടെ നിന്നും പോകുകയും ചെയ്യും. താൻ ആരാ ചോദ്യം ചെയ്യാൻ ഞങ്ങളുടെ വാഹനത്തിൽ തൻ്റെ വാഹനമാണ് ഇടിച്ചത് ഇതിന്‌ സമാധാനം പറയാതെ താനിവിടെനിന്നും പോവില്ല ,,

നിശാൽ പുറത്തേക്കു വമിക്കുന്ന ദേഷ്യത്തെ കടിച്ചൊതുക്കി പറഞ്ഞു .


,,സമാധാനമായി സംസാരിക്കു. 

നിങ്ങളുടെ വാഹനത്തിന് കാര്യമായ കേടുപാടുകൾ ഒന്നുംതന്നെ പറ്റിയിട്ടില്ലല്ലോ. 

പുറകിലെ പമ്പറിനും ഒരു സൈഡിലെ ബ്രായ്ക്ക് ലൈറ്റിനും കേടുപാടുകൾ പറ്റിയിട്ടുണ്ട്.

 അതിന് നിങ്ങൾ പറയുന്ന രൂപ ഞാൻ തരാം. 

ദയവുചെയ്ത് ഞങ്ങളെ പോകുവാൻ അനുവദിക്കൂ ,

ഭയാകുലയായ അഹല്യ മുൻ സീറ്റിലിരിക്കുന്ന അമ്മയുടെ തോളിലൂടെ കൈയിട്ടു ചേർന്നിരുന്നു.

 അനാമിക മകളുടെ മുഖത്ത് തട്ടി സമാധാനിപ്പിക്കുന്നുണ്ടായിരുന്നു .

നിശാലിനോട് സംസാരിക്കുന്നയാൾ തുടർന്നു .

,, ഓക്കേ സമ്മതിച്ചു. 

പക്ഷെ ഇപ്പോൾ പണ്ടത്തെപോലെയല്ല പോലീസ് സ്റ്റേഷനിൽ പോയി അപകടം റിപ്പോർട്ട് ചെയ്യണം.

 എന്നാലേ വാഹനത്തിന്റെ കേടുപാടുകൾ തീർക്കുവാനാകു.

 ഒരുകാര്യം ചെയ്യാം നമുക്ക് ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് പോകാം.

 എന്നിട്ട് പിന്നീടുള്ള കാര്യങ്ങൾ സംസാരിക്കാം .

നിങ്ങൾ ഞങ്ങളുടെ വാഹനത്തിന്റെ പുറകെ പോന്നോളൂ ,,

 .യുവാക്കൾ അവരുടെ വാഹനത്തിൽ കയറി നിശാലിന്റെ വാഹനത്തിന്റെ വരവിനായി കാത്തിരുന്നു .

നിശാൽ വാഹനം സ്റ്റാർട്ടാക്കിയെങ്കിലും വാഹനം സ്റ്റാർട്ടായില്ല. 

അയാൾ പുറത്തിറങ്ങി ബോണറ്റ് തുറന്നു നോക്കി.

 ഇടിയുടെ ആഘാതത്തിൽ റേഡിയേറ്ററിനു കാര്യമായ ക്ഷതം സംഭവിച്ചിട്ടുണ്ട് ,

റേഡിയേറ്ററിലെ ദ്രാവകം മുഴുവനും പുറത്തേക്ക് ഒഴികിയിരിക്കുന്നു .

 വാഹനം നന്നാക്കാതെ ഇനി മുന്നോട്ടുപോകുവാനാവില്ല എന്നയാൾക്ക്‌ മനസ്സിലായി .

നിശാൽ യുവാക്കളുടെ വാഹനത്തിനു അരികിൽ പോയി കാര്യം വിശദീകരിച്ചു.

 യുവാക്കൾ വീണ്ടും വാഹനത്തിൽ നിന്നും പുറത്തിറങ്ങി യുവാക്കളുടെ ഗ്യാങ്ങ് ലീഡറെന്നു തോന്നിപ്പിക്കുന്നയാൾ പറഞ്ഞു.

,, ഓക്കേ താങ്കൾ വാഹനത്തിൽ കയറിയിരിക്കു .

ഞങ്ങൾ വാഹനം തള്ളിത്തരാം.

 തത്കാലം വാഹനം ഓരംചേർത്തു പാർക്ക് ചെയ്യൂ. 

ഇനിയിപ്പോൾ നിങ്ങൾക്ക് ഇവിടെ നിന്നും വാഹനമൊന്നും ലഭിക്കുവാൻ പോകുന്നില്ല.

 കാട്ടാനകൾ കാടിറങ്ങിവരുന്ന സ്ഥലമാണിത്. 

നിങ്ങൾ ഞങ്ങളുടെ വാഹനത്തിൽ പോന്നോളൂ.

 നമുക്ക് പോലീസ് സ്റ്റേഷനിലേക്ക് പോകാം,,

  നിശാൽ  തൻ്റെ വാഹനത്തിൽ കയറിയിരുന്നു .

എന്തിനും ഏതിനും പ്രതികരിക്കുന്ന  അയാൾ ആൾബലത്തിനു മുന്നിൽ നിസ്സഹായനായി യന്ത്രം പോലെ പ്രവർത്തിച്ചു .

യുവാക്കൾ വാഹനം തള്ളിക്കൊടുത്തു.

 നിശാൽ വാഹനം ഓരം ചേർത്തിട്ട് ഭാര്യയെയും,മകളെയും കൂട്ടി യുവാക്കളുടെ വാഹനത്തിൽ കയറി ഡോറടച്ചു .

യുവാക്കളിൽ രണ്ടുപേർക്ക് പുറകിൽ കയറേണ്ടതുകൊണ്ട് ഡോറിനോട് ചേർന്നിരിക്കുന്ന അനാമികയുടെ മടിയിലായാണ് അഹല്യ ഇരുന്നത്.

 പക്ഷെ ഡോർ തുറന്ന് ഒരാൾ അനാമികയുടെ അരികിലും മറ്റെയാൾ നിശാലിന്റെ അരികിലുമായാണ് ഇരുന്നത്.

 അയാളുടെ പ്രവർത്തി നിശാലിന്‌ ഇഷ്ടമായില്ല. അയാളത്  പ്രകടമാക്കുകയുംചെയ്തു .

,, ഹേയ് മിസ്റ്റർ താങ്കൾ എന്താണ് ചെയ്യുന്നത്.

 താങ്കൾ അങ്ങേവശത്ത് പോയിരിക്കു.

 നിങ്ങൾക്കുമില്ലേ അമ്മയും സാഹോദരിമാരുമൊക്കെ  ,,

യുവാവ് ചിരിച്ചുകൊണ്ട് പറഞ്ഞു.

,, ഞാനിവിടെ ഇരുന്നാൽ എന്താണ് സംഭവിക്കുവാൻ പോകുന്നത് എന്ന് നോക്കാമല്ലോ .

താങ്കൾ വിഷമിക്കാതെയിരിക്കു .

ഒന്നുമല്ലെങ്കിലും കാട്ടാനകളിൽ നിന്നും നിങ്ങളെയൊക്കെ രക്ഷിച്ച ദൈവ ദൂദന്മാരല്ലേ ഞങ്ങൾ.

യുവാവിന്റെ വാക്കുകൾക്ക് പരിഹാസ്യ ചുവയുള്ളതുപോലെ നിശാലിന്‌ തോന്നി.

 വാഹനത്തിനകമാകെ മദ്യത്തിന്റെയും സികരിറ്റിന്റെയും മനം മടുപ്പിക്കുന്ന ഗന്ധം. 

അനാമികയും അഹല്യയും ഭയന്നിരിക്കുകയാണ് .

ജീവിതത്തിൽ ഇന്നേവരെ അനുഭവിക്കാത്ത ഭയാനകമായ അവസ്ഥയിലൂടെയാണ് നിശാലും കുടുംബവും കടന്നുപോയികൊണ്ടിരിക്കുന്നത് ,

അനാമിക ഇടയ്ക്കൊക്കെ രക്ഷക്കായി ഇമകളടച്ചു പ്രാർത്ഥിക്കുന്നുണ്ട്, 

മുൻവിധിയെന്നോണം ചിലതൊക്കെ ജീവിതത്തിൽ സംഭവിക്കുകയാണ് .


വാഹനം വേഗത്തിലാണ് പോയിക്കൊണ്ടിരിക്കുന്നത്. 

അനാമികയുടെ അരികിലിരിക്കുന്ന യുവാവ് അനാമികയുടെ തോളിലേക്ക് അയാളുടെ കൈ വെച്ചപ്പോൾ.

 നിശാൽ യുവാവിന്റെ കൈ തട്ടിമാറ്റി .

കോപിഷ്ഠനായ യുവാവ് ശക്തിയോടെ നിശാലിന്റെ ശിരസ്സ് തള്ളി.

 അയാളുടെ പ്രവർത്തി തുടർന്നുകൊണ്ടേയിരുന്നു. 

മുൻസീറ്റിലിരിക്കുന്ന യുവാവ്.

 ഒരു മദ്യകുപ്പിയെടുത്ത് മൂടി കടിച്ചുതുറന്ന്.

 ജലം പകർത്താത ആർത്തിയോടെ അൽപം കുടിച്ചതിനു ശേഷം വാഹനം ഓടിക്കുന്ന യുവാവിന് കൊടുത്തു ,

യുവാക്കൾ നാലുപേരും മദ്യക്കുപ്പി ഏതാനും നിമിഷങ്ങൾക്കുള്ളിൽ കാലിയാക്കി. 

അനാമിക യുവാവിന്റെ കൈ തട്ടിമാറ്റുവാൻ ശ്രമിക്കുന്നുണ്ടെങ്കിലും യുവാവ് അനാമികയെ അയാളുടെ ശരീരത്തിലേക്ക് ചേർത്തുപിടിച്ചുകൊണ്ടേയിരുന്നു .

യുവാവിന്റെ പ്രവർത്തികൾ അസഹിനീയമായപ്പോൾ അനാമിക യുവാവിന്റെ കൈയിൽ കടിച്ചു,

 കടിയുടെ വേദനയിൽ യുവാവ് അനാമികയുടെ മുഖത്ത് ആഞ്ഞടിച്ചുകൊണ്ട് ആക്രോശിച്ചു .

,,അനങ്ങാതെയിരുന്നോളണം അല്ലെങ്കിൽ നീ എന്റെ തനിസ്വഭാവം അറിയും ,,

യുവാവിന്റെ വാക്കുകൾ കേട്ട് മറ്റുയുവാക്കൾ ആർത്തട്ടഹസിച്ചു.

 നിശാലിന്റെ  ജീവിതത്തിൽ ഇതുപോലെയുള്ള ക്രൂരന്മാരെകുറിച്ച് കേട്ടറിവുപോലുമില്ലായിരുന്നു  .

വാഹനം ടാറിട്ട പ്രധാനപാതയിൽ നിന്നും ചെമ്മൺപാതയിലേകെടുത്തപ്പോൾ നിശാൽ ചോദിച്ചു .

,, നിങ്ങൾ ഞങ്ങളെ എവിടേക്കാണ് കൊണ്ടുപോകുന്നത്.

 ദയവുചെയ്ത് ഞങ്ങളെ ഇവിടെ ഇറക്കിവിടൂ.

പണത്തിനുവേണ്ടിയാണെങ്കിൽ  എൻ്റെ കൈവശമുള്ള മുഴുവൻ പണവും ഞാൻ നിങ്ങൾക്ക്  തരാം ,,

നിശാലിന്റെ വാക്കുകൾക്ക് .ഗ്യാങ്ങ് ലീഡറെന്നു തോന്നിപ്പിക്കുന്ന യുവാവാണ് മറുപടി പറഞ്ഞത് .

,,പണം ആർക്കുവേണം.
 പണം എൻ്റെ അപ്പൻ രാഷ്ട്രീയത്തിൽ നിന്നും ഇഷ്ടംപോലെ ഉണ്ടാക്കിയിട്ടുണ്ട്, 

ഞങ്ങൾ ജീവിതം ആസ്വദിക്കുന്നവരാണ്.

 ഞങ്ങൾ ശരീരത്തിൽ കുത്തിവയ്ക്കുന്ന സിറിഞ്ചിൽ നിന്നും സിരകളിൽ ലയിക്കുന്ന ഓരോ തുള്ളി മയക്കുമരുന്നും ഞങ്ങൾക്ക് ആനന്ദകരമാണ്. 

മറ്റുള്ളവരുടെ മാനസീക പിരിമുറുക്കം,

 ജീവിതത്തോടുള്ള കൊതി,

 ജീവിതം അവസാനിക്കുവാൻ പോകുന്നവന്റെ ജീവിതത്തിനായുള്ള കൊഞ്ചൽ, 

ശാരീരികമായി  വേദനിപ്പിക്കലൊക്കെയാണ്  ഞങ്ങളുടെ ഏറ്റവും വലിയ ആനന്ദം. 


 ഇന്നത്തെ ഞങ്ങളുടെ ഇര. നിങ്ങളാണ്.

 നിങ്ങൾക്കിനി ഞങ്ങളിൽ നിന്നും ഒരിക്കലും രക്ഷപെടുവാനാവില്ല ,,

യുവാവിന്റെ അട്ടഹാസം കാറിനകത്ത് മുഴങ്ങിക്കൊണ്ടിരുന്നു .

ക്ഷമയുടെ കടിഞ്ഞാൺ പൊട്ടിയ നിശാൽ വാഹനം ഓടിക്കുന്ന യുവാവിന്റെ കഴുത്തിന് കയറിപ്പിടിച്ചുകൊണ്ട് ആക്രോശിച്ചു .

,, വാഹനം നിർത്തടാ  .,,

യുവാവിൽ നിന്നും വാഹനത്തിന്റെ നിയന്ത്രണം നഷ്ട്മായി
പാതയോരത്തുള്ള മരത്തിൽ ഇടിച്ചുനിന്നു, 

പുറകിലിരുന്ന യുവാവ് നിശാലിനെ ഡോർ തുറന്നു പുറത്തേക്ക് വലിച്ചുതാഴെയിട്ടു.

 തിരികെപോയി മദ്യകുപ്പിയെടുത്ത് നിശാലിന്റെ ശിരസിലടിച്ചുകൊണ്ടു പറഞ്ഞു .

,,പട്ടി കഴുവേറീടെ  മോനെ ... നീ വലിയ ആളാകുന്നോ ,,

നിശാലിന്റെ ശിരസ്സിൽ നിന്നും രക്തം വാർന്നൊഴുകി. ഈ സമയം അനാമികയും അഹല്യയും വാഹനത്തിൽ നിന്നും പുറത്തിറങ്ങി നിശാലിന്റെ അരികിലേക്കോടി. നിശാലിനെ യുവാക്കൾ കൂട്ടമായി മർദ്ധിക്കുകയായിരുന്നു . അനാമിക യുവാക്കളിൽ ഒരുവന്റെ കാലുപിടിച്ചു കറഞ്ഞുകേണു .

,,ദയവുചെയ്ത് ഞങ്ങളെ ഉപദ്രവിക്കരുത് ഞങ്ങളെ പോകുവാൻ അനുവദിക്കൂ ,,

മർദ്ദനംകൊണ്ട് അവശനായ നിശാൽ എഴുന്നേൽക്കുവാനാവാതെ  നിലത്തുതന്നെ കിടന്നു.

 ശരീരമാകെ  വേദനയാൽ അയാൾ  പുളഞ്ഞു .

വാഹനമോടിച്ചിരുന്ന യുവാവ് കാര്യമായ കേടുപാടുകൾ പറ്റാത്ത വാഹനം സ്റ്റാർട്ടാക്കി.

 റിവേഴ്‌സിൽ വന്ന് ബ്രൈക്കിട്ടു ചാടിയിറങ്ങി മറ്റുള്ള യുവാക്കളോട് ആജ്ഞാപിച്ചു .

,,ഇവളുമാരെ വേഗം വാഹനത്തിൽ കയറ്റു. ഇയാൾ ഇവിടെ കിടക്കട്ടെ.

 നമുക്ക് പോകാം. നേരം പുലരുന്നതിനു മുന്നേ. നമ്മുടെ ആഗ്രഹങ്ങൾ നമുക്ക് നിറവേറ്റണം ,,


അനാമികയെയും, അഹല്യയെയും ,കാറിനകത്തേക്കു വലിച്ചിട്ടതിനു ശേഷം.

 സിറിഞ്ചും മറ്റു സാമഗിരികളും എടുത്ത് വാഹനം സെൻട്രൽ ലോക് ചെയ്തു .

നാലു യുവാക്കളും ബോണറ്റിനു ചുറ്റും നിന്നു.

 ഈസമയം വാഹനത്തിന് അകത്തുനിന്നുംഅമ്മയും,മകളും,
പ്രാണരക്ഷാർത്ഥം ചില്ലിൽ തട്ടി വാവിട്ടുകരയുകയായിരുന്നു.

നിശാൽ എഴുനേൽക്കുവാൻ ശ്രമിക്കുന്നുണ്ടെങ്കിലും അയാൾക്കതിനാവുന്നില്ല.

 നന്നേ  പാടുപെട്ട് നിശാൽ കൈകൾ തറയിലൂന്നി നിന്നു,

 അതുകണ്ട ഒരു യുവാവ് നിശാലിന്റെ മുതുകിനു ചവിട്ടി വീണ്ടും അയാളെ മർദ്ദിച്ചു് അവശനാക്കി .

യുവാക്കളിൽ ഒരുവൻ അലുമിനിയം ഫോയലിൽ .

വെള്ള മയക്കുമരുന്ന് പൗഡറിട്ട്

 അലുമിനിയം ഫോയലിനു താഴെ സിഗരറ്റ്‌ലൈറ്റർ കത്തിച്ചു.

 പൗഡർ ദ്രാവകമാക്കി

 സിറിഞ്ചിലേക്ക് കുത്തിയെടുത്ത് ആദ്യം ഗ്യാങ് ലീഡർക്ക് നേരെ നീട്ടി .

അയാളത് ഇടതുകൈയിൽ ചരട് കെട്ടി ഞരമ്പുകളെ ഉത്തേജിപ്പിച്ചു.

 മയക്കുമരുന്ന് സിരകളിലേക്ക് കുത്തിക്കയറ്റി .

മറ്റുയുവാക്കളും ഓരോരുത്തരായി മയക്കുമരുന്ന് സിരകളിൽ കുത്തിക്കയറ്റിയതിനു ശേഷം.

 വാഹനത്തിൽ കയറി .

വനാന്തരങ്ങളിലേക്കുള്ള പാതയിലൂടെ വാഹനം ചീറി പാഞ്ഞു പോയി.

നിശാൽ നിസഹായനായി അലറിക്കരഞ്ഞു.

 അയാളുടെ രോദനം ആ വനത്തിൽ പക്ഷിമൃഗാദികൾ അല്ലാതെ മറ്റാരുംതന്നെ കേട്ടില്ല .

നിശാൽ സർവ്വശക്തിയുമെടുത്ത് ഉയർത്തെഴുന്നേൽക്കുവാൻ ശ്രമിച്ചു.

  പക്ഷെ അയാൾക്ക്‌ എഴുന്നേൽക്കുവാനായില്ല. 

ഇടതുകാലിന് കാര്യമായ ക്ഷതം സംഭവിച്ചിട്ടുണ്ട് .

നിലാവെളിച്ചത്തിൽ അയാൾ ചുറ്റുപാടും പരതി.

 അൽപം ദൂരത്തായി ഏതാനും മരക്കമ്പുകൾ കിടക്കുന്നത് അയാളുടെ കണ്ണിൽ ഉടക്കി.

 ഇടതുകാൽ നിലത്ത് കുത്തുവാനാവുന്നില്ല.

 അസഹനീയമായ വേദനയോടെ  ഇഴഞ്ഞിഴഞ്ഞു  അയാൾ മരക്കമ്പുകൾക്കരികിലെത്തി.

 ഊന്നി നടക്കുവാനാവുന്ന ഒരു മരക്കമ്പെടുത്ത് ഊന്നുവടിയായി ഉപയോഗിച്ചു.

 ഊന്നുവടിയുടെ സഹായത്താൽ അയാൾ പതിയെപ്പതിയെ പ്രധാനപാതയെ ലക്ഷ്യം വെച്ച് നടന്നു .

വേദന സഹിച്ചുകൊണ്ട് അയാൾ ഒരുവിധം പ്രധാനപാതയിലെത്തി.

 പക്ഷെ ആ വഴിയൊന്നും വാഹനങ്ങൾ പോകുന്നുണ്ടായിരുന്നില്ല .

നേരം പുലരാൻ ഇനിയും മണിക്കൂറുകൾ കഴിയണം.

 മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിൽ ദൂരെനിന്നും ഒരു വാഹനം വരുന്നത് അയാൾ കണ്ടു.

 റോഡിനു കുറുകെ കയറിനിന്ന് അയാൾ കൈവീശി.

 വേഗത്തിൽ വന്നിരുന്ന വാഹനം അയാളുടെ  അരികിൽ സ്റ്റഡൻബ്രേയ്ക്കിട്ടു നിന്നു.

 അതൊരു പാൽ കൊണ്ടുപോകുന്ന വാഹനമായിരുന്നു.

 വാഹനത്തിൽ രണ്ടുപേരുണ്ട്.

 ഡ്രൈവറും സഹായിയും,

നിശാൽ ഊന്നി ഊന്നി ഡ്രൈവറുടെ അരികിലേക്ക് പോയി.

 അയാളുടെ ദുരാവസ്ഥ വിവരിച്ചു .

നിശാലിന്റെ വാക്കുകൾക്കൊടുവിൽ ഡ്രൈവർ പറഞ്ഞു .



,, ഇവിടെ ഇതിനു മുമ്പും.

 ഇങ്ങിനെയൊക്കെ ഉണ്ടായിട്ടുണ്ട്,

 പക്ഷെ പ്രതികളെ പിടിക്കുകയോ ശിക്ഷിക്കുകയോ ഉണ്ടായിട്ടില്ല.

 മനസാക്ഷി മരവിപ്പിക്കുന്ന ഇത്തരം പ്രവർത്തികൾ ചെയ്യുന്നത് ഉന്നതന്മാരുടെ മക്കളാണ് സാറെ .

ഞങ്ങൾ പോകുന്ന വഴിയിലാണ് ഫോറസ്റ്റോഫിസ് 

സാറിനെ ഞങ്ങൾ അവിടെ ഇറക്കിവിടാം.

 അവർ സാറിനെ സഹായിക്കും ,,

നിശാൽ വാഹനത്തിൽ കയറിയിരുന്നു .

കോടമഞ്ഞിനാൽ ഡ്രൈവറുടെയും സഹായിയുടെയും ശരീരം തണുത്തുമരവിക്കുന്നുണ്ടെങ്കിലും.

 നിശാലിന്റെ ശരീരമാസകലം വിയർപ്പുകണങ്ങൾ പൊടിയുന്നുണ്ടായിരുന്നു .

ഭാര്യയുടെയും,മകളുടെയും അവസ്ഥയെകുറിച്ചുള്ള ചിന്തകൾ അയാളെ അസ്വസ്ഥനാക്കികൊണ്ടേയിരുന്നു .

ഫോറെസ്റ്റ് , ഓഫിസിൽ കയറി കാര്യം പറഞ്ഞപ്പോൾ അവിടത്തെ ഉദ്യോഗസ്ഥൻ പറഞ്ഞു .

,, താങ്കളുടെ കാലിന് സാരമായ പരിക്കുപറ്റിയിട്ടുണ്ട്.

 താങ്കളെ ഞങ്ങൾ ആദ്യം ആശുപത്രിയിൽ എത്തിക്കാം

 എന്നിട്ട് ഞങ്ങൾ താങ്കളുടെ കുടുംബത്തെ തിരയാം ,,,
.

,, അതുവേണ്ട സാറെ

 എന്റെ വേദനകൾ ഞാൻ സഹിച്ചോളാം 

എനിക്ക് എന്റെ  ഭാര്യയെയും മകളെയും എത്രയും പെട്ടന്ന് കണ്ടെത്തണം

 ആ ദ്രോഹികൾ 

അവർ അല്പംപോലും മനഃസാക്ഷിയില്ലാത്തവരാണ്

 എന്നെ സഹായിക്കു...... പ്ലീസ് ,,

അപ്പോഴും ഇടതുകാൽ അയാൾക്ക്‌ നിലത്ത് കുത്തുവാൻ പറ്റുന്നുണ്ടായിരുന്നില്ല.

 രണ്ട് ഉദ്യോഗസ്ഥരും നിശാലും ജീപ്പിൽ കയറി

 യുവാക്കളുടെ വാഹനം പോയ ചെമ്മൺ പാതയിലൂടെ കുറെയേറെ ദൂരം പോയെങ്കിലും

 വാഹനമോ യുവാക്കളെയോ കണ്ടത്തെനായില്ല.

 നേരം പുലരുന്നതുവരെ പല ദിക്കിലും അന്വേഷിച്ചുവെങ്കിലും 

 ഒരു തുമ്പും കിട്ടിയില്ല 

ഏഴുമണിയായപ്പോഴേക്കും നിശാലിന്റെ ഇടതുകാൽപാതത്തിൽ നീര് നിറഞ്ഞിരുന്നു.
ഉദ്യോഗസ്ഥർ  അയാളെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 .ഉദ്യോഗസ്ഥൻ  പോകുവാൻ നേരം നിശാലിനോട് പറഞ്ഞു 
,, ഞങ്ങൾ താങ്കളുടെ കുടുംബത്തെ അന്വേഷിക്കുന്നുണ്ട്.

 എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കാം ,,

,,സാർ എനിക്ക് ഒരു ഉപകാരം ചെയ്യണം.

 എൻ്റെ മൊബൈൽഫോൺ എൻ്റെ വാഹനത്തിലുണ്ട്

 അതെടുത്ത് ഇവിടെ എത്തിച്ചുതന്നാൽ വളരെ ഉപകാരമായിരിക്കും.

 പഴശ്ശി ഗുഹയുടെ അടുത്തായി പ്രധാനപാതയുടെ ഓരത്തായി വാഹനം കിടപ്പുണ്ട് ,,

നിശാൽ പോക്കറ്റിൽ നിന്നും വാഹനത്തിന്റെ താക്കോലെടുത്ത് ഉദ്യോഗസ്ഥന്റെ  നേരെ നീട്ടി .

ഡോക്ടർ വന്നു പരിശോധിച്ചപ്പോൾ 

ഇടതുകാലിന് പ്ലാസ്റ്റർ ഇടണം എന്നുപറഞ്ഞു.

 ഏതാണ്ട് ഒരുമണിക്കൂർ കഴിഞ്ഞാണ് പ്ലാസ്റ്റർ ഇട്ടു കഴിഞ്ഞത്.

 അതിനിടയ്ക്ക് ഫോറെസ്റ്റ് ഉദ്യോഗസ്ഥൻ മൊബൈൽഫോണും, താക്കോലും നിശാലിന്‌ കൊണ്ടുവന്നു കൊടുത്തു. 

അപ്പോൾ നിശാൽ മൊബൈൽ ഫോൺ നമ്പർ ഉദ്യോഗസ്ഥന് കൈമാറുകയും ചെയ്തു.

 നിശാലിനെ ആശുപത്രിയിൽ നിന്നും  പോകുവാൻ അധികൃതർ സമ്മതിച്ചില്ല.

 അയാൾക്ക്‌ വിശ്രമം അനിവാര്യമാണെന്ന് ഡോക്ടർ പറഞ്ഞു .

വിങ്ങുന്ന മനസുമായി അയാൾ ആശുപത്രി കിടക്കയിൽ എന്ത് ചെയ്യണം
എന്നറിയാതെ കിടന്നു .

.മണിക്കൂറുകൾക്കു ശേഷം ഒരു ആംബുലൻസ് ആശുപത്രിയിലേക്കെത്തി.

 അവിടെ ഡ്യൂട്ടിയിലുള്ള നഴ്‌സാണ് നിശാലിനോട് കാര്യം വന്നു പറഞ്ഞത്.
,, സാർ ...അവശരായ ഒരു അമ്മയെയും മകളെയും
വനത്തിൽ  വിറകുശേകരിക്കാൻ പോയവർ ഇവിടെ എത്തിച്ചിട്ടുണ്ട് .

അവരെ അത്യാഹിത വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത് 

 സാറൊന്നു വന്നുനോക്കു.

 ഒരുപക്ഷെ അവർ സാറിന്റെ ഭാര്യയും മകളുമായിരിക്കും ,,

നിശാൽ എഴുനേറ്റു നടക്കുവാൻ മുതിർന്നപ്പോൾ നഴ്‌സ്  പറഞ്ഞു



,, സാർ ഈ അവസ്ഥയിൽ നടക്കരുത് ഞാൻ വീൽചെയർ എടുത്തുവരാം ,,
ഉടനെത്തന്നെ നഴ്‌സ് വീൽചെയറുമായി വന്നു

 അയാളെ വീൽചെയറിലേക്കിരിക്കാൻ നഴ്സ് സഹായിച്ചു .

ഹൃദയം പെരുമ്പറ കൊട്ടുന്നതുപോലെ മുഴങ്ങുകയാണ് .

 .അത്യാഹിതവിഭാഗത്തിൽ അയാൾ കണ്ടു.

 അബോധാവസ്ഥയിലായ മകളും അർദ്ധബോധാവസ്ഥയിലായ ഭാര്യയും,

 ഒരു രാത്രികൊണ്ട് ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുന്നു.

 എന്തൊക്കെയാണ് സംഭവിച്ചത്

 എത്ര കൊടും ക്രൂരതകൾ ഭാര്യയും മകളും അനുഭവിച്ചിട്ടുണ്ടാകും.

 അറിഞ്ഞുകൊണ്ട് ഇന്നേവരെ ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത.

 തനിക്കും കുടുംബത്തിനും എന്താണ് ഇങ്ങിനെയൊക്കെ അനുഭവിക്കേണ്ടി വന്നത്.

 ആ ദ്രോഹികളെ ഇനിയും ജീവിക്കുവാൻ അനുവദിച്ചുകൂടാ..

 നിയമത്തിൻ്റെ വഴിക്കുപോയാൽ അവർ ശിക്ഷിക്കപെടുമോ ?

 ഉന്നതരുടെ മക്കൾ.

 ശിക്ഷ അർഹിക്കുന്നവരല്ലേ?

 അവർക്കെന്താണ് വേറെ നീതി.

 ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അയാളുടെ മനസിനെകുത്തിനോവിച്ചുകൊണ്ടേയിരുന്നു.

 ഭാര്യയും മകളും ബോധാവസ്ഥയിൽ ആയെങ്കിലും.

 അയാൾക്കവരോട് ഒന്നും ചോദിക്കുവാനായില്ല .

അനാമിക ഒന്നും ഉരിയാടുന്നില്ല.

 മരവിച്ച മനസുമായി അവൾ കിടക്കുകയാണ്.

 മകൾ അയാളെ കണ്ടപ്പോൾ ഒരുപാടു നേരം കരഞ്ഞു. 
 .ഏതാനും മണിക്കൂറുകൾക്കകം സ്ഥലം എസ്‌ ഐയും പോലീസുകാരും തെളിവെടുപ്പിനായി ആശുപത്രിയിൽ എത്തി.

 ഭാര്യയോടും,മകളോടും,കുറെയേറെ ചോദ്യങ്ങൾ അവർ ചോദിച്ചു .

 തെളിവെടുപ്പിന് ശേഷം എസ് ഐ , 
 നിശാ ലിന്റെ അരികിൽ വന്നുപറഞ്ഞു .

,, ഞങ്ങൾ പ്രതികളെ തിരഞ്ഞുകൊണ്ടിരിക്കുകയാണ് .

ഞങ്ങൾ അവരെ പിടിക്കുകതന്നെചെയ്യും .

മെഡിക്കൽ റിപ്പോർട്ട് പ്രകാരം താങ്കളുടെ ഭാര്യയും,മകളും കൂട്ട മാനഭംഗത്തിന്  ഇരയായിട്ടുണ്ട്.

 നാളെ നിങ്ങൾ കോടതിയിൽ ഹാജരായതിനു ശേഷം സ്വദേശത്തേക്ക് മടങ്ങി പോകാം.

 പിന്നെ കേസ് വിളിക്കുമ്പോൾ കോടതിയിൽ ഹാജരായാൽ മതി ,,

നിശാൽ അൽപനേരം മീശയുടെ തുമ്പ് വലിച്ചുകൊണ്ടിരുന്നു.

അയാൾ പല്ലുകൾ കടിക്കുന്നുണ്ടായിരുന്നു 

,, സാറെന്താ പറഞ്ഞത്

 ഞങ്ങൾ കോടതിയിൽ ഹാജരാവണം എന്നോ ?

ഞങ്ങളാണോ പ്രതികൾ

 ഞങ്ങൾക്ക് പരാതിയില്ല.

 പരാതിപ്പെട്ടാലും അവന്മാരെയൊന്നും നിങ്ങൾ അറസ്റ്റ് ചെയ്യില്ല.

  ഇതുപോലെയുള്ള എത്ര കേസുകൾ തെളിയാതെ പോയിരിക്കുന്നു.

 .മാധ്യമങ്ങൾക്ക് വാർത്തയാക്കാൻ ദയവുചെയ്ത് എൻ്റെ കുടുംബത്തിനെ ഇട്ടുകൊടുക്കരുത്.


 . ഇതൊരു നിസ്സഹായനായ പിതാവിൻ്റെ അപേക്ഷയാണ് സർ 

 പ്ലസ് വണ്ണിന്  പഠിക്കുന്ന എൻ്റെ മകളുടെ ഭാവി ഇനിയെന്താകും.

 ഞങ്ങളിനി സമൂഹത്തിനു മുന്നിൽ എങ്ങിനെ ജീവിക്കും സാറെ ,,

എസ്‌ ഐ ക്ക് നിശാലിന്റെ വാക്കുകൾ അത്രയങ്ങു രസിച്ചില്ല

,, നിങ്ങൾ നിയമം കൈയിലെടുക്കുവാൻ ശ്രമിക്കുകയാണോ ?

 നിങ്ങളുടെ മാനസീക വേദന എനിക്ക് മനസിലാകും.

 പക്ഷെ ഈ രാജ്യത്ത് നിയമങ്ങളുണ്ട് 

 അതുപ്രകാരമേ ഞങ്ങൾക്ക് ജോലി ചെയ്യുവാനാകു .

എന്ത് ക്രിമിനൽ കേസുകളും ആശുപത്രയിൽ എത്തിയാൽ 

ആശുപത്രിയിൽ നിന്നും അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കും.

 അതുപ്രകാരം ഞങ്ങൾക്ക് കേസെടുക്കാതെയിരിക്കാൻ നിർവാഹമില്ല.

 നിങ്ങൾ നാളെ കോടതിയിൽ ഹാജരാകണം ,,

എസ്‌ ഐയും, പോലീസുകാരും, 
തിരികെ പോയി 

 സിരകളിലെ രക്തം കട്ടപിടിക്കുന്നതുപോലെ നിശാലിന്‌ അനുഭവപെട്ടു .

അവരെ കണ്ടെത്തണം ആ ദ്രോഹികളെ താൻ തന്നെ ഇല്ലാതെയാക്കണം.

 പോലീസ് പിടിച്ചാലും അവർക്കൊന്നും കാര്യമായ ശിക്ഷ ലഭിക്കുവാൻ പോകുന്നില്ല.

 തൻ്റെ ശിഷ്ടകാലം പ്രതികാരത്തിനുള്ളതാണ്.

 നാലെണ്ണത്തിനേയും കൊന്ന് കൊക്കയിൽ  തള്ളണം .

അയാൾ വീൽ ചെയറിൽ 

മകളുടെ കട്ടിലിനരികിലേക്കുപോയി.

 അയാൾ മകളുടെ ശിരസ്സിൽ തലോടിക്കൊണ്ടിരുന്നു.

അപ്പോൾ  അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകുന്നുണ്ടായിരുന്നു  .

 പ്രതികാരത്തിൻ്റെ തീ ജ്വാല അയാളുടെ മനസ്സിൽ ജ്വലിച്ചുകൊണ്ടേയിരുന്നു .
                                                             

                                                                          ശുഭം

25 January 2020

കഥ.അഖീഖത്ത്



കർക്കടക മാസത്തിലെ ഒരു നാൾ  നേരം പുലരുവാനായി മെത്തയിൽതന്നെ  കിടക്കുകയാണ് പതിനൊന്നാം വയസ്സുകാരി  ആയിഷ. കുറേയേറെ നേരമായി അവൾ  ഉറക്കമുണർന്നിട്ട് . മസ്ജിദിൽ നിന്നുള്ള സുബഹി ബാങ്ക് വിളിയുടെ അലയൊലിയാണ്  നിദ്രയിൽ നിന്നും അവളെ ഉണർത്തിയത് .ബാങ്ക് വിളിയുടെ മുന്നേതന്നെ വാപ്പ ബക്കർ  മസ്ജിദിലേക്കും,  ഉമ്മ കദീജ അടുക്കളയിലേക്കും പോയതിനാൽ അവൾ കിടപ്പുമുറിയിൽ തനിച്ചാണ്   .ബക്കറിന് കവലയിൽ  പലചരക്കു വ്യാപാരമാണ്.  അയാൾക്ക്‌  രണ്ടു പെൺമക്കൾ.  മൂത്തവൾ ഫാത്തിമയും ,ഇളയവൾ ആയിഷയും  , കഴിഞ്ഞ വർഷമാണ് ഫാത്തിമ വിവാഹിതയായത് .ഭർത്താവ് ഷുക്കൂറിന്‌  ഗൾഫിലാണ് ജോലി. ഫാത്തിമയിപ്പോൾ ഭർത്താവിന്റെ വീട്ടിലാണുള്ളത് .ആയിഷ എഴുന്നേറ്റ്  ജാലകപാളി  പാതി തുറന്ന് പുറത്തേക്കുനോക്കി. കൂരിരുട്ട് പുറത്തെകാഴ്ച അവളിൽ ഭയം ഉളവാക്കിയതിനാലാവണം ജാലകപാളി കൊട്ടിയടച്ചവൾ അടുക്കളയിലേക്കുനടന്നത് .ഇരുട്ട് അവൾക്കെന്നും ഭയമാണ് ഇരുട്ടിനെ ഇത്രയധികം ഭയക്കുവാനുള്ള കാരണം  വെല്ലിമ്മ പറഞ്ഞുതന്ന കഥകളിലെ ഇരുട്ടിൽ മാത്രം സഞ്ചരിക്കുന്ന  പ്രധാനകഥാപാത്രം കുറുമത്തിക്കാളിയാണ്  .  കുഞ്ഞുങ്ങളെ അങ്ങുദൂരെയുള്ള മലമുകളിലേക്ക് കൊണ്ടുപോയി  രക്തംകുടിച്ചൂ കൊല്ലുമത്രേ കുറുമെത്തിക്കാളി ... നേരം പുലരുന്നതിനു മുൻപ്  പാതിവില്ലാതെ അടുക്കളയിൽ ആയിഷയെ കണ്ട  ഉമ്മ ചോദിച്ചു .

,, ആയിഷക്കുട്ടി ഇന്നെന്തേ നേരത്തെ ഉറക്കമുണർന്നത് ? .മദ്രസയിൽപോകുവാൻ ഇനിയും നേരം കുറേയാവണം മോള് പോയി ഉറങ്ങിക്കോ നേരാവുമ്പോ ഉമ്മ വിളിക്കാം ,,

ഉറക്കച്ചടവോടെ ആയിഷ പറഞ്ഞു .

,, എൻ്റെ ഉറക്കമെല്ലാം പോയി ഉമ്മ . നമ്മുടെ ആട്ടിൻകുട്ടിയുടെ കാര്യമോർത്തിട്ട് എനിക്ക് ശെരിക്കും ഉറങ്ങുവാനെകഴിഞ്ഞിട്ടില്ല .  ആട്ടിൻകുട്ടിയുടെ കാലിലെ വേദന ഇപ്പോൾ മാറിയിട്ടുണ്ടാവുമോ?... എന്നാലും ഉമ്മാടെ കാരണം തന്നെയാണ് ആട്ടിൻകുട്ടിയുടെ കാലൊടിഞ്ഞത് ,,

ആയിഷയുടെ വാക്കുകൾ ഉമ്മയിൽ ചിരിയുണർത്തി

,, ആ...ആ ..ആ.. ഇതാപ്പോ നന്നായത്‌ അത് തുള്ളിച്ചാടി കരിങ്കല്ലുകൂട്ടത്തിൽ പോയി കാല് കുടിങ്ങിയത്കൊണ്ടല്ലേ . എൻ്റെ കുറ്റംകൊണ്ടാണോ അതിനു പരുക്കുപറ്റിയത് അതിന്റെ  കാലൊന്നും ഒടിഞ്ഞിട്ടുണ്ടാവില്ല . ചെറിയൊരു ഉളുക്ക് പറ്റിയിട്ടേ ഉണ്ടാകു.അല്ലെങ്കിലും ആ ആട്ടിൻക്കുട്ടിക്ക് ഇത്തിരി കുറുമ്പ് കൂടുതലാ ഇനിമുതൽ അതിനെ കെട്ടിയിടണം  ,,

ആയിഷയുടെ  വേവലാതി  ആട്ടിൻകുട്ടിയുടെ  കാലൊടിഞ്ഞിട്ടുണ്ടാകുമോ എന്നതായിരുന്നു അതവൾ ഉമ്മയോട് പറഞ്ഞു.

,,അതിൻ്റെ കാലൊടിഞ്ഞിട്ടുണ്ടാകും. അതോണ്ടല്ലേ അതിനുശെരിക്കും നടക്കാൻ പറ്റാണ്ടായത് .ഞാൻ ഉമ്മാനോട് പറഞ്ഞതല്ലേ അതിനെ  ആശുപത്രീല് കൊണ്ടോകാന്ന് .മനുഷ്യന്മാർക്ക് എന്തെങ്കിലും പറ്റിയാല് ആശുപത്രീല് വേഗം  കൊണ്ടൊകൂല്ലേ......  അതുപോലെ നമ്മുടെ വീട്ടിലെ ആടിന് എന്തെകിലും പറ്റിയാല് അതിനേംആശുപത്രീല് കൊണ്ടോണം  അങ്ങനെയാണ് വേണ്ടത് ഞാൻ പറഞ്ഞിട്ട് ഉമ്മ കേൾക്കണ്ടല്ലേ ആ പാവത്തിന് ഇങ്ങനത്തെ ഗതിവന്നത്  ,,

,, അയിഷാ .....എൻ്റെ  പണി മെനെക്കെടുത്താണ്ട് പോണുണ്ടോ അടുക്കളെന്ന് ,,

ഉമ്മയുടെ വാക്കുകൾക്ക് ദേഷ്യത്തിന്റെ ചുവയുള്ളതുകൊണ്ടാവണം ആയിഷ തിരികെ  കിടപ്പുമുറിയിൽ തന്നെ  പോയികിടന്നു .കിടത്തത്തിൽ ആട്ടിൻകുട്ടിയെ കുറിച്ചുമാത്രമായിരുന്നു അവളുടെ ചിന്ത .പതിയെഅവൾ ഉറക്കത്തിലേക്കുവഴുതിവീണു . ആട്ടിൻകുട്ടിയെ അവൾക്കൊരുപാട് ഇഷ്ടമാണ് മസ്ജിദിലെ റാത്തീബിന് ആരോ നിയ്യത്ത് ചെയ്തുകൊടുത്ത പെണ്ണാടിനെ വാപ്പ ലേലം ചെയ്തു വാങ്ങിയതാണ്  . ആ ആടിന്റെ കടിഞ്ഞൂൽ പ്രസവത്തിൽ പിറന്ന മുട്ടനാടിൻ കുട്ടിക്കാണ്  ഇന്നലെ പരുക്ക്  പറ്റിയിരിക്കുന്നത് .ഒരു പഴയ ആട്ടിൻകൂട്  വീട്ടിൽ ഉള്ളതുകൊണ്ടാണ്  ബക്കർ  ആടിനെ വാങ്ങിയത്. അയാളുടെ ഉമ്മയുള്ളപ്പോൾ വീട്ടിൽ ധാരാളം ആടുകളെ വളർത്തിയിരുന്നു .ഉമ്മയുടെ മരണശേഷം അയാൾ ആടുകളെ വിറ്റു ഒഴിവാക്കിയതാണ് .മസ്ജിദിൽ ലേലം വിളി നടക്കുമ്പോൾ അയാളും ആ ലേലത്തിൽ പങ്കെടുത്തു. അയാൾ പറഞ്ഞ തുകയ്ക്ക് കൂട്ടിവിളിക്കാൻ ആളില്ലാത്തതിനാൽ അയാൾക്ക് ആ ആടിനെ വാങ്ങിക്കേണ്ടി വന്നു .

ആയിഷാക്ക് ആദ്യമൊക്കെ   ആടിനെ  പേടിയായിരുന്നു പക്ഷെ ആടിന് കുഞ്ഞു പിറന്നപ്പോൾ ആ കുഞ്ഞാട് ആയിഷയെ കണ്ടാൽ അവളുടെ അരികിലേക്ക് ഓടിവരികയും  .അവളുടെ കാലിൽ തൊട്ട് തുള്ളിച്ചാടുകയും പതിവായിരുന്നു. പതിയെപ്പതിയെ അയിഷയും കുഞ്ഞാടും ഏറെ അടുത്തു .അവരുടെ തൊടിയിൽ രണ്ട് വലിയ പ്ലാവുകളുണ്ട് അതിൽനിന്നും പൊഴിയുന്ന  പ്ലാവിലകൾ പെറുക്കി  അവൾ ആടുകൾക്ക് നൽകും .രാവിലെ ആറേമുക്കാലിനാണ് അവൾ മദ്രസ്സയിൽ പോകുന്നത്  വാപ്പ കടയിലേക്ക് പോകുമ്പോൾ ആയിഷയെ സൈക്കിളിൽ  മദ്രസ്സയിൽ ആക്കിയിട്ടാണ് പോകുന്നത് .രാവിലെ മദ്രസ്സയിൽ പോകുന്നതിനു മുന്നേതന്നെ അവൾ പ്ലാവിലകൾ പെറുക്കിക്കൂട്ടി ആടുകൾക്ക് നൽകിയിട്ടാണ് പോകുന്നത് .ഒമ്പതുമണിക്ക് മദ്രസ്സ വിട്ടുവന്നാലും വിദ്യാലയത്തിലേക്ക് പോകുന്നതിനു മുന്നേ അവൾ ആടുകളുടെ അരികിൽ പോയി തലോടിയാണ് പോകുന്നത്
   .വിദ്യാലയത്തിൽ നിന്നും വന്നാൽപ്പിന്നെ സന്ധ്യയാവുന്നതുവരെ  ആടുകളുടെ കൂടെത്തന്നെയാണ് അവളുടെ  സഹവാസം .ഉമ്മയുടെ വാക്കുകൾ ഉറക്കമുണർത്തി .

,, ആയിഷ നീ ഉറങ്ങുന്നില്ലാന്നു പറഞ്ഞിട്ട്  വീണ്ടും കിടന്ന് ഉറങ്ങിയോ,  ദേ എഴുന്നേറ്റ് കുളിച്ചിട്ട്  വേഗം മദ്രസ്സയിൽ പോയെ. നേരം വൈകിയാൽ വാപ്പാന്റന്നു  നല്ല തല്ല് കൊള്ളും ,,

ആയിഷ നേരെയോടിയത് ആട്ടിൻകൂടിന്റെ അരികിലേക്കാണ്.ഇന്നലെ പെയ്ത മഴയുടെ ഓർമ്മപ്പെടുത്തലായി മുറ്റത്ത്  വെള്ളം കെട്ടിക്കിടക്കുന്നുണ്ട് .അവൾ ആട്ടിന്കൂട് തുറന്ന് ആട്ടിൻകുട്ടിയെ എടുത്ത് അതിന്റെ പരുക്ക് പറ്റിയ  കാലിൽ തടവിനോക്കി .ആട്ടിൻകുട്ടി  വേദനകൊണ്ടു കരഞ്ഞു .അവൾ  വേഗം പ്ലാവിലകൾ  പെറുക്കിയെടുക്കാനായി ഓടി, അപ്പോഴേക്കും ഉമ്മ അടുക്കളയിൽ നിന്നും ആയിഷയെ മദ്രസ്സയിൽ പോകുവാൻ വിളിക്കുന്നുണ്ടായിരുന്നു.കുറച്ചു പ്ലാവിലകൾ പെറുക്കി ആട്ടിൻ കൂട്ടിലെ കുട്ടയിലേക്കിട്ട് അവൾ കുളിക്കുവാനായി  ഓടി.  കുളി കഴിഞ്ഞു പ്രാതൽ കഴിച്ചപ്പോഴേക്കും ഉപ്പയുടെ ശകാരം  കേട്ടു .

,, ബെല്ലടിക്കുന്നതിനു മുന്നെ മദ്രസ്സയിൽ പോകില്ലാന്ന്  നിയ്യത്ത് എടുത്ത് നടക്കുകയാ എൻ്റെ മോള് , എടി ആയിഷേ ......... നീ വരുന്നുണ്ടാ ഞാൻ കുറേനേരായി നിന്നേം കത്തോണ്ട്  നിക്കുന്നു ,,

മദ്രസ്സയിലെ പുസ്തകങ്ങളും ഹിജാബും  എടുത്തവൾ വാപ്പയുടെ അരികിലേക്കോടി  ,സൈക്കളിന്റെ  ടയറുകൾ കുണ്ടുകളിൽ  കയറിയിറങ്ങുമ്പോൾ അവൾ നേരെയിരിക്കുവാൻ ശ്രമിക്കുന്നുണ്ടായിരുന്നു. യാത്രക്കിടയിൽ ആയിഷ പറഞ്ഞു .

,,വാപ്പ നമ്മുടെ ആട്ടിൻകുട്ടിയുടെ  കാലൊടിഞ്ഞിട്ടുണ്ടെന്നാ  തോന്നുന്നത് .വാപ്പ ആട്ടിൻകുട്ടിയെ ആശുപത്രീല്  കൊണ്ടോകോ ?,,

വാപ്പ ചിരിച്ചുകൊണ്ടാണ് മറുപടി പറഞ്ഞത് .

,,ഹാ ഹാ...ഹാ .. ഇതിപ്പോ  നല്ല കഥയായി  മൃഗങ്ങളുടെ  കാലൊടിഞ്ഞാൽ ആരാ ആശുപത്രീല് കൊണ്ടോണത് .  അത്  രണ്ടോ ,മൂന്നോ, ദിവസം കഴിയുമ്പോ താനെയങ്ങു നേരെയാവും. എൻ്റെ  കുട്ടീടെ  ഓരോരോ ബേജാറുകളെയ് ,,

അയാൾ  ചിരിച്ചുകൊണ്ട് അവളെ തലോടി ഒരു കൈകൊണ്ടുള്ള  സൈക്കിൾ നിയന്ത്രണം മൂലം സൈക്കിൾ തെന്നിവീണു വാപ്പയും മകളും നിലംപതിച്ചു .അയാൾ ചാടിയെഴുന്നേറ്റ്  മകളെ എഴുന്നേൽക്കുവാൻ സഹായിച്ചുകൊണ്ടു പറഞ്ഞു .

,, ഹാവു ....പടച്ചോൻ കാത്തു , രണ്ടാൾക്കും ഒന്നുംപറ്റാണ്ട് തടി കൈച്ചിലായി . അതെങ്ങനെ മനുഷ്യന്റെ ശ്രദ്ധതെറ്റിക്കാനായിട്ട്  ഒന്നും  മിണ്ടാതെ   സൈക്കിളിനു പുറകിലിരിക്കൂലല്ലോ ...നൂറുകൂട്ടം സംശയങ്ങളാ എൻ്റെ കുട്ടിക്ക് ,,

വീണത് ആരും കണ്ടില്ല എന്ന് ഉറപ്പുവരുത്തി  വാപ്പയും മകളും യാത്ര തുടർന്നു .വാപ്പ പറഞ്ഞതുപോലെ  രണ്ടു ദിവസംകൊണ്ടു  ആട്ടിൻകുട്ടി  തുള്ളിച്ചാടി നടക്കുവാൻ തുടങ്ങി. ആട്ടിൻകുട്ടിയുടെ കുസൃതികൾ  ആയിഷയുടെ മനംകുളിർന്നു .ഏതാനും ദിവസങ്ങൾക്കകം  അയൽവാസികളുടെ പരാതി മൂലം ആട്ടിൻ കുട്ടിയെ കയറിൽ ബന്ധസ്ഥനാക്കി .അയൽവാസികളുടെ ചെടികൾ തിന്നാലാണ് അട്ടിൻകുട്ടിയുടെ പ്രധാന വിനോദം . രണ്ടുമൂന്നു ദിവസം അട്ടികുട്ടി തന്നെ ബന്ധസ്ഥനാക്കിയതിൽ  ഏതുനേരവും  കരഞ്ഞുകൊണ്ടാണ് പ്രതിഷേധമറിയിച്ചത് .  എന്നാലും ആയിഷയെ  കാണുമ്പോൾ അവളെ  തൊട്ടുരുമ്മി പ്രത്യകതരം ശബ്ദമുണ്ടാക്കി  തുള്ളിച്ചാടും .  കയറിന്റെ അറ്റംപിടിച്ചു ആയിഷ ആട്ടിൻകുട്ടിയെ പാടത്ത്   പുല്ലുതീറ്റിക്കാൻ  കൊണ്ടുപോകും.  നാൾക്കുനാൾ  ആയിഷയുടെയും  ആട്ടിൻകുട്ടിയുടെയും സൗഹൃദം അധികരിച്ചുകൊണ്ടേയിരുന്നു .കുറേനാളുകൾക്കു ശേഷം ആയിഷയുടെ താത്തയെ എട്ടാംമാസം   പ്രസവത്തിനായി വീട്ടിലേക്ക്   കൂട്ടിക്കൊണ്ടുവന്നു .വീട്ടിൽ എല്ലാവരും സന്തോഷത്തിലാണ്    പുതിയ അതിഥിയെ വരവേൽക്കുവാനുള്ള  ഒരുക്കങ്ങൾ  തകൃതിയായി നടക്കുന്നുണ്ട് .വാപ്പ  പേരകുട്ടിക്കായി  ആട്ടുതൊട്ടിൽ വരെ വാങ്ങിവെച്ചു .

ഒൻപതാംമാസം   താത്ത  ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു .എന്തിനും ഏതിനും ആയിഷയെ ശ്രദ്ധിച്ചിരുന്ന ഉമ്മയിപ്പോൾ ഏതുനേരവും താത്തയുടെ കുഞ്ഞിന്റെ കൂടെയാണ് .ആയിഷയെ ആരും കാര്യമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അതവളുടെ കുഞ്ഞുമനസ്സിലിനെ വല്ലാതെ വേദനിപ്പിച്ചു  അതിനാൽ അവളിപ്പോൾ  ഏറെനേരവും  അട്ടിൻകുട്ടിയുടെ  പുറകെയാണ് .അവൾക്ക്‌ അവളുടെ പ്രിയങ്കരനായ ആട്  ആട്ടിൻകുട്ടിയാണെങ്കിലും ആ മുട്ടനാട്  വളർന്നു നല്ല തൂക്കംവെച്ചിരുന്നു .വിദ്യാലയത്തിന് അവധിയുള്ള ദിവസങ്ങളിൽ അവൾ  ഭക്ഷണം കഴിക്കുവാൻ മാത്രമാണ്  വീട്ടിലേക്ക് കയറുന്നത് . താത്തയുടെ മകനെ  അവൾക്ക് അത്രയങ്ങു പിടിച്ചിട്ടില്ല  അതിനുള്ള കാരണം വീട്ടിൽ അരുവന്നാലും അവളോട് കുശലം പറഞ്ഞിരുന്നവർക്കൊക്കെ ഇപ്പോൾ  താത്തയുടെ മകനെ കൊഞ്ചിക്കുവാനെ നേരമുള്ളൂ എന്നതാണ് .

  താത്തയുടെ പ്രസവം കഴിഞ്ഞു അഞ്ചാംനാൾ  മസ്ജിദിലെ മുസലിയാർ സന്ധ്യക്കുശേഷം  വീട്ടിൽ വന്നു .പഠിച്ചുകൊണ്ടിരുന്ന ആയിഷ  വാപ്പയും മുസലിയാരും സംസാരിക്കുന്നത്  കേട്ടിരുന്നു . മുസലിയാർ വാപ്പയുടെ ക്ഷണപ്രകാരം വന്നതാണ് .മുസലിയാർ വാപ്പയോടു പറഞ്ഞു .


,,കുട്ടി ആണാണെങ്കിലും അല്ലെങ്കിലും പ്രസവശേഷം കുട്ടിയുടെ തലമുടി വടിച്ചു കളയല്‍ സുന്നത്താണ്. പ്രസവത്തിന്റെ ഏഴാം ദിവസം ചെയ്യലാണ് സുന്നത്ത്.കുട്ടിയുടെ തലയില്‍ നിന്ന് വടിച്ചെടുത്ത മുടിയുടെ തൂക്കം സ്വര്‍ണ്ണമോ വെള്ളിയോ സ്വദഖ ചെയ്യല്‍ സുന്നത്താണ്. സ്വര്‍ണ്ണം സ്വദഖ ചെയ്യലാണ് ഏറെ ഉത്തമം.കുട്ടിക്ക് വേണ്ടി അഖീഖ അറവ് പ്രധാന സുന്നത്താണ്. കുട്ടിയുടെ ജനനത്തിലുള്ള സന്തോഷ പ്രടകനവും പിതൃത്വവും കുടുംബവും വെളിപ്പെടുത്തലും അഖീഖയുടെ പ്രധാന ലക്ഷ്യങ്ങളാണ്. കുട്ടി അഖീഖക്ക് പകരം പണയത്തിലാണെന്നും അതിനാല്‍ കുട്ടിക്ക് വേണ്ടി അഖിഖ അറവ് നടത്തണമെന്നും നബി (സ്വ) പറഞ്ഞിരിക്കുന്നു .ഏഴാം ദിവസം നടത്തിയില്ലെങ്കില്‍ പതിനാല്, ഇരുപത്തൊന്ന് എന്നിങ്ങനെ ഏഴിന്റെ ഗുണിതതങ്ങളായ ദിവസങ്ങളില്‍ പ്രസ്തുത കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കല്‍ പ്രത്യേകം സുന്നത്തുണ്ട്.,,

മുസലിയാരുടെ  വാക്കുകൾ  ശ്രദ്ധാപൂർവ്വം കേട്ടതിനുശേഷം  ബക്കർ  ഒന്നുനിവർന്നിരുന്നു പറഞ്ഞു .

,,അഖീഖ അറക്കൽ ഏറ്റവും ഉത്തമം ഏഴാംനാൾ  അറക്കുന്നതല്ലേ ? ആ പോരിശ എന്തായാലും കളയണ്ട .ഇവിടെ ഒരു മുട്ടനാടുണ്ട്  അതിനെയാണ് അഖീഖയായി  അറക്കുവാൻ ഉദ്ദേശിക്കുന്നത് ,,

അയാളുടെ വാക്കുകൾ മുഴുവനാകുന്നതിനുമുന്നേതന്നെ  മുസലിയാർ പറഞ്ഞു .

,, കഴിവുപോലെ  ആടിനെയോ  മൂരിയെയോ അറക്കാം  ഇവിടെ  മുട്ടനാട്‌  ഉണ്ടെങ്കിൽ അതുമതി ,,

ചായകുടിയും പ്രാർത്ഥനയും  കഴിഞ്ഞാണ്  മുസലിയാർ  മടങ്ങിയത് .ആയിഷ  ഉമ്മയുടെ അരികിലേക്ക്  ഓടിച്ചെന്നു ചോദിച്ചു.

,, ഉമ്മാ ആ മുസലിയാർ  അറക്കുന്ന കാര്യം വാപ്പനോട് പറയുന്നുണ്ടായിരുന്നല്ലോ . എന്തിനെയാണ്  അറക്കാൻ പോകുന്നത് .അറക്കുന്നത്  പാപപമല്ലേ.....  എന്തിനാ നമ്മൾ ഒരു ജീവൻ കളയുന്നത് ,,

ഉമ്മ പറയുന്ന മറുപടി അയിഷാക്ക് സങ്കടം  ഉണ്ടാക്കുന്നതാണ്  എന്നതുകൊണ്ട് ഉമ്മയുടെ  മുഖത്ത് സങ്കടം  നിഴലിച്ചിരുന്നു.

,, അതുപിന്നെ  നമ്മുടെ ഇസ്ലാമിൽ  കുഞ്ഞുങ്ങൾ ഉണ്ടായാൽ   ബലികൊടുക്കേണ്ടത് നിർബന്ധമാണ്  ബലി കൊടുക്കുക എന്നാൽ  ഭക്ഷ്യയോഗ്യമായ മൃഗത്തെ അറുത്ത്‌  ബന്ധുക്കൾക്കും, പാവപ്പെട്ടവർക്കും, കൊടുക്കണം .ആയിഷ കുഞ്ഞായിരിക്കുമ്പോൾ   അയിഷാക്കും അറത്തുകൊടുത്തുട്ടുണ്ടല്ലോ ,,

ആയിഷയുടെ  മുഖം സങ്കട മൂകമായിരുന്നു..

,, അപ്പോൾ  എന്തിനെയാണ് അറക്കുവാൻ പോകുന്നത് ,,

ഉമ്മ അവളുടെ മുഖത്ത് നുള്ളിക്കൊണ്ടുപറഞ്ഞു .

,, അതുപിന്നെ നമ്മുടെ  മുട്ടനാടിനെത്തന്നെ  തള്ളയാടിനെ അറക്കുവാനാവില്ലല്ലോ  അത് ഇനിയും പ്രസവിക്കും അപ്പോൾ  ആയിഷക്ക്   കളിക്കാൻ കൂട്ടാവും ,,

ആയിഷയുടെ  മറുപടി അൽപം ദേഷ്യത്തിലായിരുന്നു .

,, തള്ളയാട്  പ്രസവിച്ചിട്ട്  എന്തിനാ അതിനേം എല്ലാവരുംകൂടി  ബലികൊടുക്കും ,,

ആയിഷ  കരഞ്ഞുകൊണ്ടോടി  അവളുടെ പുറകെ ഉമ്മയും. ആയിഷ  ആട്ടിൻകൂടിന്റെ അരികിൽ എത്തിയാണ് നിന്നത് നിലാവെളിച്ചത്തിൽ അവൾ മുട്ടനാടിനെ     തലോടി നിന്നു .ഉമ്മ അവളുടെ കൈപിടിച്ചുവലിച്ചുകൊണ്ടുപറഞ്ഞു .

,,ഈ  ഇരുട്ടത്ത് വല്ല വള്ളിജാതിയും  കടിക്കാനാണോ ? നടക്ക്  അകത്തേക്ക്.പഠിക്കേണ്ടസമയത്ത് ഓരോന്നും പറഞ്ഞുകൊണ്ടിരിക്കും .ഇരുട്ടത്ത് അവളുടെയൊരു ഓട്ടം .നല്ല അടികിട്ടാത്തതിന്റെ കുറവാ ഈകാട്ടികൂട്ടുന്നതൊക്കെ ,,

 ഉമ്മ അവളുടെ കൈ പിടിച്ചുവലിച്ചുകൊണ്ടു നടന്നു.ഇളം കൈകൾ വേദനിച്ചു ആയിഷ കരയുകയാണ് അവൾക്ക്   കരച്ചിൽ നിയന്ത്രിക്കുവാനാകുന്നില്ല .തൻ്റെ പ്രിയപ്പെട്ട ആട്ടിൻകുട്ടിയെ കൊല്ലുവാൻ പോകുകയാണ് .തന്നെകാണുമ്പോൾ തൻ്റെ കാലിൽ തട്ടി കുസൃതി കാട്ടുവാൻ  ഇനിയവൻ ഉണ്ടാവുകകയില്ല.നാളെ എന്ന ദിവസംകഴിഞ്ഞാൽ കശാപ്പുകാരൻ  അവൻ്റെ കഴുത്ത്  കത്തിക്കൊണ്ടു മുറിക്കും ,അപ്പോൾ രക്തം ചീറ്റും ,അവൻ പിടഞ്ഞുപിടഞ്ഞു മരിക്കും . അവൻ പലരുടേയും ഭക്ഷണമായിമാറും .അവൻ ഈ ഭൂലോകത്തുനിന്നും ഇല്ലാതെയാകും  . ഓർക്കുംതോറും അവളുടെ സങ്കടം കൂടിക്കൂടിവന്നു .നിയന്ത്രണം വിട്ടവൾ കരഞ്ഞു  പക്ഷെ  അവളുടെ കരച്ചിൽ    ആരുംതന്നെ ചെവികൊണ്ടതില്ല.അപ്പോഴും ഉമ്മ അവളുടെ കൈപിടിച്ചുവലിച്ചു വീടിന് അകത്തേക്ക് കയറ്റുവാൻ ശ്രമിക്കുകയാണ്   .തൻ്റെ നാളുകൾ എണ്ണപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവിനാലാവണം   നിസ്സഹായതയുടെ നിലവിളി   ആട്ടിൻകൂട്ടിൽ നിന്നും അലയടിച്ചുയർന്നു .

                                                   ശുഭം









7 April 2017

കഥ .പര്യാലോചന



പതിവുപോലെ സുമിത്ര പൂജാമുറിയില്‍ നിന്നും  പൂമുഖത്തേക്ക്‌ നടന്നു.അതിരാവിലെ കുളിച്ച് പൂജാമുറിയില്‍ കയറിയതാണ്. ഉദയസൂര്യന്‍റെ ആഗമനത്തിന് ഇനിയും  ഒരുപാടുനേരം കഴിയണം.പ്രാര്‍ത്ഥന ദിനചര്യയായി മാറിയത് മകന്‍ ഗോപാലകൃഷ്ണന്‍റെ തിരോധാനം മുതല്‍ക്കാണ് . പ്രതീക്ഷ അവരുടെ മനസ്സില്‍ നിന്നും ഇനിയും അസ്തമിച്ചിട്ടില്ല.പൂമുഖത്തിരുന്നാല്‍ പടിപ്പുരവരെ നോട്ടമെത്തും.  കാത്തിരിപ്പ് തുടങ്ങിയിട്ട് വര്‍ഷം ഇരുപത്തെട്ട് കഴിഞ്ഞിരിക്കുന്നു .ജീവിതത്തിലെ ഓരോ ദിനരാത്രങ്ങളും കൊഴിഞ്ഞുപോയത് എത്രപെട്ടന്നാണ് .കാത്തിരിപ്പ്‌ ദിനരാത്രങ്ങളുടെ ദൈര്‍ഘ്യം കുറയ്ക്കുന്നുണ്ട്  .ഇരുപത്തെട്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് മകനെ കാണാതായ ദിവസം മുതല്‍ താന്‍ അനുഭവിക്കുന്ന മനോവേദന മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കട്ടെ  .  ആഗ്രഹിച്ചതിനെക്കാളും സ്നേഹസമ്പന്നനായ ഭര്‍ത്താവിനെ ലഭിച്ചപ്പോള്‍ മുത്തശ്ശി പറയുമായിരുന്നു.

,,ഇശ്വര വിശ്വാസം  വേണ്ടുവോളമുള്ള എന്‍റെ കുട്ടിക്ക് ഇശ്വര കൃപ എപ്പോഴുമുണ്ടാകും  നേരായ ജീവിതപാതയിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് ഇശ്വരന്‍റെ തുണ എപ്പോഴുമുണ്ടാകും .എന്‍റെ കുട്ടി പ്രാര്‍ത്ഥനകള്‍  ഒരിക്കലും മുടക്കരുത് ,,

ബാല്യകാലത്ത് പ്രാര്‍ത്ഥനകള്‍ മുത്തശ്ശിയെ തൃപ്തിപ്പെടുത്തുവാനായിരുന്നു. എന്നാല്‍ ഇപ്പോള്‍  ആത്മാര്‍ത്ഥമായാണ് പ്രാര്‍ഥിക്കുന്നത് തന്‍റെ മകനെ കണ്മുന്നില്‍ ഇശ്വരന്‍ കാണിച്ചുതരും എന്ന വിശ്വാസത്തോടെ .  സുമിത്രയുടെ മനസ്സിനെ  ഉത്തരം‍‍ ലഭിക്കാത്ത ചോദ്യം വേട്ടയാടാന്‍ തുടങ്ങിയിട്ട് കാലമേറെയായി.മുത്തശ്ശി കാട്ടിതന്നനേരായ  ജീവിത പാതയിലൂടെ ഇശ്വരവിശ്വാസത്തോടെ മാത്രമേ ഈ നിമിഷംവരെ ജീവിച്ചിട്ടുള്ളൂ .പിന്നെയെന്താണ്   കഴിഞ്ഞ ഇരുപത്തെട്ട് വര്‍ഷമായി  അസഹ്യമായ ദുരിതങ്ങള്‍ മാത്രം തന്‍റെ ജീവിതത്തില്‍  സംഭവിച്ചുകൊണ്ടിരിക്കുന്നത്  .ഈ ഭൂലോകത്ത് മകനെ നഷ്ടമായ ഏതു മാതാവിനാണ് ശിഷ്ടകാലം അസ്വസ്ഥമല്ലാത്ത ജീവിതം നയിക്കുവാനാവുന്നത്  .  മുത്തശ്ശി മരണക്കിടക്കയില്‍ കിടക്കുമ്പോള്‍ തന്നോട് പറഞ്ഞ വാക്കുകള്‍ ഈയിടെയായി മനസ്സിലേക്ക് തികട്ടിവരുന്നുണ്ട്.

,, എന്‍റെ കുട്ടിയുടെ ജീവിതത്തില്‍ സംഭവിച്ചത് ഒരു സ്ത്രീക്കും സഹിക്കുവാനാവില്ല.എന്‍റെ കുട്ടി ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് മുത്തശ്ശിക്കറിയാം . മുന്‍ജന്മപാപമാണ് എന്‍റെ കുട്ടിക്ക് ഈ ഗതി വന്നത് ഇശ്വരന്‍റെ പരീക്ഷണങ്ങളെ തളരാതെ നേരിടണം .പ്രാര്‍ഥനകളില്‍ നിന്നും ഒരിക്കലും വ്യതിചലിക്കരുത്.എന്‍റെ കുട്ടിയുടെ കണ്ണീരൊപ്പാന്‍ ഇശ്വരന്‍ അവനെ നിന്‍റെ കണ്മുന്നില്‍ എത്തിച്ചുതരും ,,

മുന്‍ജന്മപാപം മറ്റുള്ളവര്‍ ചെയ്ത പാപങ്ങള്‍ക്കുള്ള ശിക്ഷ താനെന്തിന് അനുഭവിക്കണം .ചില വിശ്വാസങ്ങളെ പൊരുത്തപ്പെടാന്‍ ആവുന്നില്ലായെങ്കിലും ഇശ്വരന്‍ അതൊരു സത്യമാണ് .  തുറന്നിട്ട ജാലകത്തിലൂടെ നനുത്ത കാറ്റ് സുമിത്രയെ തഴുകികൊണ്ടിരുന്നു.അവര്‍ ഓര്‍ക്കുകയായിരുന്നു അവരുടെ വിവാഹജീവിതം തുടങ്ങിയ കാലത്തെക്കുറിച്ച്.സോമനാഥന്‍ പെണ്ണുകാണാന്‍ വന്നപ്പോള്‍ കൂടിനിന്നവരില്‍ ചിലരൊക്കെ,, അയാള്‍ പഴമക്കാരനാണ് അയാള്‍ക്ക്‌ പ്രായംകൂടുതലുണ്ട്,, എന്നൊക്കെ പറഞ്ഞുവെങ്കിലും അയാളുടെ നിഷ്കളങ്കമായ നോട്ടമാണ് സുമിത്രയെ ആകര്‍ഷിച്ചത് .പ്രായം കൂടുതലുണ്ട് എന്ന് പറഞ്ഞത് നേരുതന്നെയായിരുന്നു.ഇരുപതുകാരിയായ സുമിത്രയെ പെണ്ണുകാണാന്‍ വന്നയാള്‍ക്ക് മുപ്പത്തിയാറ് വയസ്സ് പ്രായമുണ്ടായിരുന്നു.,,ചെറുക്കനും പെണ്ണിനും എന്തെങ്കിലുമൊക്കെ പറയുവാനുണ്ടാവും,, എന്ന് പറഞ്ഞ്  മുത്തശ്ശി സുമിത്രയെ കുളക്കടവിലേക്ക് ക്ഷണിച്ചപ്പോള്‍ സോമനാഥനും കൂടെ ചെന്നു .,,നിങ്ങള്‍ സംസാരിക്കൂ,, എന്ന് പറഞ്ഞ് മുത്തശ്ശി തിരികെപ്പോയപ്പോള്‍ സുമിത്രയുടെ പെരുവിരലില്‍ നിന്നും ഒരു തരിപ്പ് ശരീരമാകെ ഇരച്ചുകയറുന്നുണ്ടായിരുന്നു.കുളക്കടവില്‍ പരിസരവാസികളായ ഏതാനും കുട്ടികള്‍  കുളിക്കുന്നുണ്ട് കുസൃതികള്‍   നോക്കിനിന്ന സുമിത്രയോട് സോമനാഥന്‍ പറഞ്ഞു .

,, എന്നെ ഇഷ്ടമായോ .....കുട്ടിക്ക് .സത്യം പറഞ്ഞാല്‍  എനിക്ക് പ്രായം അല്‍പം കൂടുതലുണ്ട് .ജീവിത പ്രാരാബ്ദങ്ങളാല്‍ വിവാഹത്തെക്കുറിച്ച് മറന്നു എന്ന് പറയുന്നതാവും ശെരി.കുഞ്ഞുനാളില്‍ അച്ഛന്‍റെ വേര്‍പാട് നിമിത്തം വീട്ടിലെ പ്രാരാബ്ദങ്ങളുടെ ഭാണ്ഡവും പേറി ജീവിക്കുവാനായിരുന്നു എന്‍റെ വിധി .കഴിഞ്ഞ വര്‍ഷം ഏറ്റവും  ഇളയ സഹോദരിയുടെ വിവാഹം കഴിഞ്ഞതോടെ ഉത്തരവാദിത്വങ്ങളില്‍ നിന്നും ഞാന്‍ മുക്തനായി എന്ന് പറയാം ,,

മനസ്സുതുറന്നുള്ള സംസാരവും നിഷ്കളങ്കമായ മുഖവും ,,എന്നെ ഇഷ്ടമായോ ?...,,എന്ന ചോദ്യത്തിന് അവള്‍ തലയാട്ടി . ദിവസങ്ങള്‍ക്കുള്ളില്‍ വിവാഹവും നടന്നു  .മദ്രാസിലെ റെയില്‍വേയില്‍ ഉദ്യോഗസ്ഥനായ സോമനാഥന്‍ സുമിത്രയെ മദ്രാസിലേക്ക് കൊണ്ടുപോയി .സന്തോഷപ്രദമായ അവരുടെ ജീവിതം തുടര്‍ന്നുകൊണ്ടേയിരുന്നു. എതാനും വര്‍ഷങ്ങള്‍ കൊഴിഞ്ഞുപോയി.   ആനന്ദകരമായ ജീവിതത്തില്‍  അവര്‍ക്ക് രണ്ട്‌ പെണ്‍കുട്ടികള്‍  പിറന്നപ്പോള്‍ സുമിത്ര ഒരു ആണ്‍കുട്ടിക്കായി പ്രാര്‍ത്ഥന തുടര്‍ന്നുകൊണ്ടേയിരുന്നു.സുമിത്രയുടെ കാത്തിരിപ്പ് വെറുതെയായില്ല ഈശ്വരകടാക്ഷത്താല്‍ മൂന്നാമത്തെ കുഞ്ഞ് ആണ്‍കുഞ്ഞായിരുന്നു.അവര്‍ അവനെ ഗോപാലകൃഷ്ണന്‍ എന്ന് പേരിട്ടു .വഴക്ക് രഹിതമായിരുന്നു അവരുടെ ജീവിതം .ഗോപാലകൃഷ്ണന് അറുവയസ്  പ്രായമായപ്പോഴാണ് ആ കുടുംബത്തിലെ സന്തോഷപ്രദമായ ജീവിതത്തിലേക്ക് ദുഃഖങ്ങളുടെ പെരുമഴ തോരാതെ പെയ്യാന്‍ തുടങ്ങിയത്.വിനോദസഞ്ചാരത്തിന് പോയ ആ കുടുംബത്തില്‍ നിന്നും ഗോപാലകൃഷ്ണനെ കാണാതെയായി .പൂന്തോട്ടത്തില്‍ കളിച്ചുകൊണ്ടിരുന്ന
ഗോപാലകൃഷ്ണനെ ദിവസങ്ങളോളം ആ പ്രദേശങ്ങളില്‍ തിരഞ്ഞുവെങ്കിലും കണ്ടെത്താനായില്ല .

പോലീസ്‌ തിരച്ചില്‍ അവസാനിപ്പിച്ചപ്പോള്‍ ആ കുടുംബം അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്നുപോയി.സുമിത്രയുടെ പ്രാര്‍ത്ഥനകള്‍ക്ക് ഫലമുണ്ടായില്ല നാളിതുവരെ ഗോപാലകൃഷ്ണനെ കണ്ടെത്താനായില്ല.വര്‍ഷങ്ങള്‍ കൊഴിഞ്ഞുപോയികൊണ്ടിരുന്നു. തകര്‍ന്ന മനസ്സും കരഞ്ഞുകലങ്ങിയ ഇമകളുമായി സുമിത്ര മകനേയും കാത്തിരുന്നു. പെണ്‍കുട്ടികള്‍ വളര്‍ന്നു അവര്‍ക്ക് ഉന്നതവിദ്യാഭ്യാസം ലഭിച്ചു .അനുയോജ്യമായ വിവാഹാലോചന വന്നപ്പോള്‍ അവരുടെ വിവാഹം നടത്തി . ജോലിയില്‍ നിന്നും വിരമിച്ചപ്പോള്‍ സോമനാഥന്‍ പറഞ്ഞു.

,, ഇനി നമുക്ക് നാട്ടിലേക്ക് പോകാം .കാത്തിരിപ്പിന് ഇനി ഫലമുണ്ടാവുകയില്ല കാലം കുറെയേറെ ആയില്ലേ ഈ നഗരത്തിലെ ജീവിതം തുടങ്ങിയിട്ട്.,,

പക്ഷെ സുമിത്രയ്ക്ക് നാട്ടിലേക്ക് പോകുവാന്‍ സമ്മതമായിരുന്നില്ല.ആറാം വയസിലാണ് ഗോപാലകൃഷ്ണനെ കാണാതെയാവുന്നത് .ആ കുരുന്നു മനസ്സില്‍ ഈ നഗരവും ഈ വീടുമേ ഓര്‍മ്മയില്‍ ഉണ്ടാവുകയുള്ളൂ എന്നതായിരുന്നു കാരണം .സുമിത്ര സോമനാഥനോട് കരഞ്ഞുകൊണ്ട്‌ പറഞ്ഞു.
,, അരുത് ഇവിടെ നിന്നും പോകുന്നതിനെ കുറിച്ച് ചിന്തിക്കുക പോലും അരുത് .നമ്മുടെ മോന്‍ ഒരിക്കല്‍ തിരിച്ചുവരും എന്‍റെ പ്രാര്‍ത്ഥന ഇശ്വരന്‍ കേള്‍ക്കുക തന്നെ ചെയ്യും ,,

  സോമനാഥന്‍റെ മനസ്സുമാറിയില്ല അയാളുടെ തിരുമാനം നാട്ടിലേക്ക് പോകുക എന്നത് തന്നെയായിരുന്നു .അവസാനം സുമിത്രയ്ക്കും സമ്മതിക്കേണ്ടി വന്നു . സോമനാഥനും സുമിത്രയും സ്വദേശത്തേക്ക് മടങ്ങി .വര്‍ഷങ്ങള്‍ക്കുശേഷം സോമനാഥനും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു.സുമിത്ര തികച്ചും ഒറ്റപെട്ടു എന്നാലും നൊന്തു പ്രസവിച്ച മകന്‍റെ തിരിച്ചുവരവിനായി സുമിത്ര  കാത്തിരുന്നു .

ജീവിതത്തില്‍ ഇനിയെന്ത് എന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരമേ സുമിത്രയ്ക്കുള്ളൂ .ഗോപാലകൃഷ്ണന്‍റെ തിരിച്ചുവരവ്‌ എന്ന ഒരേയൊരു ഉത്തരം. പെണ്‍മക്കളില്‍ ഇളയവള്‍ വിദേശത്ത്‌ ഭര്‍ത്താവുമൊത്ത് ജീവിക്കുന്നു.മൂത്തവള്‍ ഭര്‍ത്താവുമൊത്ത് മദ്രാസിലും .വിവാഹിതരായാല്‍ പെണ്‍മക്കള്‍ ഭര്‍ത്താവിനോടൊപ്പമാണ് ജീവിക്കേണ്ടത് സോമനാഥന്‍റെ മരണശേഷം പെണ്‍മക്കള്‍ അവരുടെ അരികിലേക്ക് സുമിത്രയെ ക്ഷണിച്ചതാണ് .സോമനാഥനെ അടക്കംചെയ്ത പുരയിടത്തില്‍ നിന്നും അവസാന ശ്വാസം നിലയ്ക്കും വരെ സുമിത്ര എങ്ങോട്ടും പോകില്ലായെന്ന് സോമനാഥന്‍റെ വേര്‍പാടിന്‍റെ അന്ന് തന്നെ മനസ്സില്‍ ശപഥം എടുത്തതാണ് .ആ ശപഥം നാളിതുവരെ സുമിത്ര തെറ്റിച്ചില്ല ശവകുടീരത്തിലെ എണ്ണ വിളക്കിലെ തിരി   ഈ നിമിഷംവരെ അണഞ്ഞിട്ടില്ല പടിപ്പുരയില്‍ നിന്നും കാലൊച്ചകള്‍ കേള്‍ക്കുമ്പോള്‍ സുമിത്ര പ്രതീക്ഷയോടെ ഉമ്മറത്തെക്ക്‌ ഓടിചെല്ലും .വരുന്നത് ഗോപാലകൃഷ്ണന്‍ അല്ലായെന്ന് തിരിച്ചറിയുമ്പോള്‍ പ്രതീക്ഷയെ കറുത്ത തുണികൊണ്ട് ആവരണം ചെയ്യപ്പെട്ടതുപോലെയാണ് സുമിത്രയ്ക്ക് തോന്നാറുള്ളത് .

മനസ്സില്‍ ഓരോരോ ചോദ്യങ്ങള്‍ എപ്പോഴും  തികട്ടിവരും .തന്‍റെ ഗോപാലകൃഷ്ണന്‍ ഇപ്പോള്‍ എന്ത് ചെയ്യുകയായിരിക്കും ,മക്കളില്ലാത്ത ഏതെങ്കിലും സംബന്നരായിരിക്കുമോ  തന്‍റെ ഗോപാലകൃഷ്ണനെ എടുത്തുകൊണ്ടുപോയിരിക്കുക ? .ഇപ്പോള്‍ അവന്‍ പഠിച്ച് ഉന്നത ജോലിക്കാരനായിരിക്കുമോ ?. അവനിപ്പോള്‍ വിവാഹിതനായിരിക്കുമോ ?, അവനിപ്പോള്‍ പിതാവായിരിക്കുമോ ?. അവനെ നൊന്ത് പ്രസവിച്ച അമ്മ ഈ ലോകത്ത് ജീവിച്ചിരിക്കുന്നുണ്ടാവുമെന്ന് അവനറിയുന്നുണ്ടാകുമോ ?. അവനെയോര്‍ത്ത് ഓരോ നിമിഷവും മനംനൊന്ത് ജീവിക്കുന്ന ഈ അമ്മയെ കുറിച്ച് അവന്‍ ഓര്‍ക്കുന്നുണ്ടാകുമോ ?. ഗോപാലകൃഷ്ണനെ കാണാതായത് മുതല്‍ ഇമകളില്‍ നിന്നും കണ്ണുനീര്‍ പൊഴിയാത്ത ദിവസങ്ങള്‍ സുമിത്രയില്‍ അന്യമായിരുന്നു .പതിവുപോലെ  പ്രതീക്ഷ കൈവിടാതെ സുമിത്ര പ്രാര്‍ത്ഥനയോടെ പടിപ്പുരയിലേക്ക്‌ കണ്ണുംനട്ടിരുന്നു.
                                                                     ശുഭം

rasheedthozhiyoor@gmail.com  

2 December 2016

കഥ.ജനിമൃതികള്‍


                     പുലര്‍കാലെ  ഓലപ്പായയില്‍ പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടി കിടക്കുന്ന സാദിഖ്അലിയുടെ പാതങ്ങളില്‍ ശക്തിയോടെയുള്ള  ചവിട്ടിനാല്‍  ,,എന്‍റെ ഉമ്മോ....,,എന്ന് അലറിവിളിച്ചുകൊണ്ട് സാദിഖ്അലി ചാടിയെഴുന്നേറ്റു തന്നെ ചവിട്ടിയയാളെ തുറിച്ചുനോക്കി.കൊമ്പന്‍മീശക്കാരന്‍ ഉസ്മാനിക്ക മീശപിരിച്ച് ഗൌരവത്തോടെ തന്നെയും നോക്കി നില്‍പ്പാണ് .ഇരയെപ്പിടിക്കുന്ന സിംഹത്തെപ്പോലെയായിരുന്നു അപ്പോൾ അയാളുടെ ഭാവം . ഉസ്മാനിക്കയെ  സാദിഖ് അലിക്ക് വെറുപ്പാണ്  കാരണം . വാപ്പയുടെ ആക്ക്രി കച്ചവടത്തില്‍  സഹായിയായിരുന്ന  അയാള്‍    ഉമ്മയെ വശീകരിച്ച്  അയാളുടെ കാമുകിയാക്കിയതാണ് .സാദിഖിന്‍റെ വാപ്പ അലി നാൽപ്പതാം  വയസ്സിലാണ്‌ വിവാഹിതനായത്.വിവാഹം കഴിഞ്ഞ് മൂന്നാം വര്‍ഷം സാദിഖ് പിറന്നു.ഇപ്പോള്‍ സാദിഖിന് പ്രായം പതിമൂന്ന് വയസ്സ് കഴിഞ്ഞു .അവരുടെ  സന്തോഷപ്രദമായ ജീവിതത്തിലേക്ക്  രണ്ടുവര്‍ഷം മുമ്പാണ് വാപ്പയുടെ സഹായിയായി ഉസ്മാനിക്ക കടന്നുവരുന്നത്‌.


അലിയുടെ ഓലമേഞ്ഞ പുരയുടെ ചായ്പ്പിലാണ് ഉസ്മാനിക്ക അന്തിയുറങ്ങിയിരുന്നത്.മൂന്ന് നേരം  ഭക്ഷണം കഴിക്കുന്നതും അലിയുടെ വീട്ടിൽനിന്നുമാണ്  .ഉന്തുവണ്ടിയില്‍ വീട് വീടാന്തരം കയറിയിറങ്ങി ആക്ക്രി സാദനങ്ങള്‍ ശേഖരിച്ച് വീട്ടിൽ സ്വരുക്കൂട്ടി പിന്നെ  പട്ടണത്തില്‍ കൊണ്ടുപോയി വില്‍പ്പന ചെയ്യുന്ന തൊഴില്‍ അലി കുഞ്ഞുനാളില്‍ തുടങ്ങിയതാണ്‌.അലിയുടെ മാതാപിതാക്കള്‍ തമിഴ് വംശജരായിരുന്നു.കേരളത്തില്‍ കുടിയേറിപ്പാർത്ത  അലിയുടെ കുടുംബം മതപരിവര്‍ത്തനം ചെയ്തവരാണ് .അലിയുടെ മാതാപിതാക്കള്‍ ഇന്ന് ജീവിച്ചിരിപ്പില്ല.ഒരു സഹോദരിയുണ്ട് അവര്‍ ഇപ്പോള്‍ ഭര്‍ത്താവും കുഞ്ഞുങ്ങളുമൊത്ത്  ദൂരദേശത്താണ് വസിക്കുന്നത്.ഈ ഉസ്മാനിക്ക അലിയുടെ സഹോദരി ഭര്‍ത്താവിന്‍റെ സഹോദരനാണ് .ആരോഗ്യവാനായ ഉസ്മാനിക്ക എല്ലുമുറിയെ പണിയെടുക്കും .എപ്പോഴും കാജാബീഡി വലിക്കുന്ന അയാള്‍ സന്ധ്യയായാല്‍ മൂക്കറ്റം മദ്യപിക്കുകയും ചെയ്യും .

കഴിഞ്ഞ വര്‍ഷം അലി നാടുവിട്ടുപോയി  . ഭാര്യയുടെ വഴിവിട്ട ബന്ധമായിരുന്നു കാരണം.അലിയുടെ മകന്‍ സാദിഖിനെ നാട്ടുകാര്‍ സാദിഖ്‌ അലി എന്നുവിളിച്ചു.വിദ്യാലയത്തില്‍ നല്ലകുട്ടിയായിരുന്ന സാദിഖ്‌ അലി  എട്ടാം തരത്തിൽ   വിജയിച്ചുവെങ്കിലും വാപ്പയുടെ തിരോധാനത്താല്‍ ഉസ്മാനിക്ക അവനെ തുടര്‍ പഠനത്തിന് അനുവദിച്ചില്ല.മദ്രസ്സയില്‍ പോകാതെയായപ്പോള്‍ മഹാല്ലുകാര്‍ ഇടപ്പെട്ട് മദ്രസ്സയിലെ പഠനം തുടര്‍ന്ന് പോന്നു .മദ്രസ്സയില്‍ നിന്നും വന്നാല്‍ ഉന്തുവണ്ടിയുമായി ആക്ക്രി സാദനങ്ങള്‍ ശേഖരിക്കുവാന്‍ ഉസ്മാനിക്കയുടെ കൂടെ പോകണം .വാപ്പ പോയതില്‍പിന്നെ വാപ്പയുടെ സാമ്രാജ്യം ഉസ്മാനിക്കയുടെ അധീനതയിലായി. സാദിഖ്‌ അലിയെ അയാള്‍ എപ്പോഴും ദേഹോപദ്രവം ചെയ്യും .

കിടക്കപ്പായില്‍ തന്നെനിൽക്കുന്ന  സാദിഖ്‌ അലിയുടെ പാദങ്ങളില്‍ വീണ്ടും ചവിട്ടി ഉസ്മാനിക്ക ഗര്‍ജിച്ചു .

,, നായിന്‍റെ മോനേ........ എഴുനേറ്റ് പല്ല് തേച്ച് മദ്രസ്സയില്‍ പോയിട്ട് വെക്കം വാടാ ഹമുക്കേ ....മദ്രസ്സ വിട്ടാല്‍ നേരെ ഇങ്ങോട്ട് വന്നേക്കണം .വല്ലവന്‍റെ വയേം നോക്കി നിന്നിട്ട് നേരം വൈകിയാലുണ്ടല്ലോ ....ന്‍റെ സ്വഭാവം നീയറിയും.മദ്രസ്സയില്‍ വിട്ടില്ലായെങ്കില്‍ മഹാല്ലുകാര് ഇവിടെ ജീവിക്കാന്‍ അനുവദിക്കൂലാ ...  അല്ലെങ്കി അന്നെ മദ്രസ്സയിലേക്കും ഞമ്മള് വിടാന്‍ നിരീച്ചിട്ടില്ല ഹമുക്കേ ,,

സാദിഖ്‌ അലി ഉറക്കച്ചടവോടെ ഇമകള്‍ തിരുമ്മി കിടക്കപ്പായ മടക്കിവെച്ച്  തോര്‍ത്തും ഉമിക്കരിയുമെടുത്ത് നിളയുടെ തീരത്തെ കുറ്റിക്കാട്ടിലേക്ക് നടന്നു .നിളയുടെ തീരത്തെ ഈ  പത്ത്‌ സെന്റ്‌ കിടപ്പാടം വാപ്പയുടെ മാതാപിതാക്കള്‍ മതപരിവര്‍ത്തനം ചെയ്തപ്പോള്‍ മഹല്ല് കമറ്റി ഭാരവാഹികള്‍ വാങ്ങി നല്‍കിയതാണ് .വാപ്പ കൂടുതല്‍ സ്നേഹപ്രകടനങ്ങള്‍ പ്രകടിപ്പിക്കുകയില്ല എങ്കിലും വാപ്പ ഉമ്മയോട് പലപ്പോഴും പറയുന്നത് കേട്ടിട്ടുണ്ട്.

 ,,നമ്മുടെ മോനെ പഠിപ്പിക്കണം എന്നിട്ട് ഓന് വലുതായാല്‍ ബല്ല്യ ഉദ്യോഗസ്ഥനായിട്ട് വേണം എനിക്ക് വിശ്രമിക്കാന്‍. ഓനെ ഞമ്മള് എന്തായാലും ഈ ആക്രി കച്ചവടം ചെയ്യാന്‍ വിടൂലാ ....,,

വാപ്പ വീട് വിട്ടുപോയതില്‍പിന്നെ  സാദിഖ്‌ അലി കാത്തിരിക്കുകയാണ് തന്നെ കൊണ്ടുപോകുവാന്‍ വാപ്പ ഒരിക്കല്‍ വരും എന്ന പ്രതീക്ഷയോടെ .ഉമ്മയോട് ഇപ്പോള്‍ അവന് ലവലേശം സ്നേഹം തോന്നാറില്ല.ഉസ്മാനിക്ക അവനെ മർദ്ദിക്കുമ്പോൾ  ഉമ്മ എന്റെമോനെ തല്ലല്ലെയെന്ന് പറയാറില്ല.വിശന്ന്  എന്തെങ്കിലും കഴിക്കാന്‍ ചോദിച്ചാല്‍ അയാള്‍ക്ക് ഭക്ഷണം കൊടുത്തതിനു ശേഷമേ അവന് കൊടുക്കുകയുള്ളൂ .ഉമ്മാക്ക് അയാളോട് മാത്രമേ സ്നേഹമുള്ളൂ .അയാള്‍ അദ്ധ്വാനത്തിൽ  ലഭിക്കുന്ന പണത്തില്‍ നിന്നും മദ്യപാനത്തിനുള്ള പണം മാത്രമേ  എടുക്കുകയുള്ളൂ മിച്ചമുള്ള പണം മുഴുവനും ഉമ്മയുടെ കയ്യില്‍ ഭദ്രമായി  കൊണ്ടുവന്നു കൊടുക്കും.ഉമ്മയിപ്പോള്‍ സ്വര്‍ണ്ണ വളയും,മാലയുമൊക്കെ വാങ്ങിയിട്ടുണ്ട്. പ്രഭാത കൃത്യങ്ങള്‍ നിര്‍വഹിച്ച് സാദിഖ്‌ അലി മതഗ്രന്ഥങ്ങള്‍  എടുത്ത് മദ്രസ്സയിലേക്ക് നടന്നു .

അവന് നല്ല വിശപ്പ്‌ അനുഭവപ്പെടുന്നുണ്ടായിരുന്നു.വപ്പയുള്ളപ്പോള്‍  പ്രഭാതഭക്ഷണം കഴിക്കാതെ മദ്രസ്സയിലേക്ക് പോകുവാന്‍ വാപ്പ അവനെ  അനുവദിക്കുമായിരുന്നില്ല  .അന്നൊന്നും രാവിലെ വിശപ്പും തോന്നാറില്ല .ഇപ്പോഴെന്താ ഇങ്ങിനെ നേരം പുലര്‍ന്നാല്‍ ഒടുക്കത്തെ വിശപ്പാണ് .വിശപ്പടക്കാന്‍ ഉമ്മ ഒന്നും ഉണ്ടാക്കി തരികയുമില്ല .മദ്രസ്സയില്‍ പോകുന്നതാണ് ഇപ്പോൾ അവന് ഏക ആശ്വാസം. മദ്രസ്സയില്‍ നിന്നും തിരികെ വരുമ്പോള്‍ ഒരു സഹപാഠി അവന്‍റെ വീട്ടിലേക്ക്  ക്ഷണിച്ചു. വീട്ടില്‍ ചെന്നാല്‍ പഴുത്ത   പേരയ്ക്ക പോട്ടിച്ചുതരാം എന്ന് പറഞ്ഞപ്പോള്‍   സാദിഖ്‌ അലിയുടെ നാവില്‍  വെള്ളമൂറി .പേരയ്ക്ക പൊട്ടിച്ചപ്പോള്‍ വിശപ്പിനാല്‍ രണ്ടെണ്ണം അവിടെ നിന്ന് തന്നെ കഴിച്ചു  .മിച്ചം വന്നത്  മതഗ്രന്ഥങ്ങള്‍ കൊണ്ടുപോകുന്ന സഞ്ചിയിലുമിട്ട് സാദിഖ്‌ അലി വീട്ടിലേക്ക് നടന്നു. വീടിന് അടുത്തെത്തിയപ്പോള്‍  ഉസ്മാനിക്ക ഉന്തുവണ്ടിയുമായി പോകുവാന്‍ തയ്യാറായി  നിൽപ്പുണ്ടായിരുന്നു  . അവനെ കണ്ടതും അയാള്‍ ചോദിച്ചു.

,, അന്നോട്‌ മദ്രസ്സ വിട്ടാല്‍ വെക്കം വരണം എന്ന് പറഞ്ഞിട്ട് ഇയ്യ്‌  എന്താടാ നേരം വൈകിയേ ....,,

സാദിഖ്‌അലി മറുപടി പറയാതെ അയാളെ നോക്കുക മാത്രം ചെയ്തു .അപ്പോഴാണ്‌ മതഗ്രന്ഥങ്ങള്‍ കൊണ്ടുപോകുന്ന സഞ്ചി മുഴച്ചുനില്‍ക്കുന്നത് അയാളുടെ ശ്രദ്ധയില്‍പ്പെട്ടത് .

,, എന്താണ്ടാ സഞ്ചിയില്‍ .... ,,

സാദിഖ്‌അലി സഞ്ചിയില്‍ നിന്നും പേരയ്ക്ക എടുത്ത് അയാളുടെ നേര്‍ക്ക്‌ നീട്ടി പേരയ്ക്ക കണ്ടതും അയാള്‍ അവന്‍റെ കഴുത്തിന്  പിടിച്ചുകൊണ്ട് ചോദിച്ചു .

,, ഇജ്ജ് ഇത് എവടന്ന് കട്ടോണ്ട് വരാണ് ഹമുക്കേ ....,,

അയാളുടെ  കരതലം അവന്‍റെ കഴുത്തില്‍ അമര്‍ന്നതിനാല്‍  ശ്വാസോച്ഛ്വാസം എടുക്കാന്‍ നന്നേ പാടുപ്പെട്ടുകൊണ്ടു  പറഞ്ഞു .

,, ഞാനിത് കട്ടതൊന്നുമല്ല .എനിക്ക് എന്‍റെ കൂടെ ഓതാന്‍ വരുന്ന കുട്ടി തന്നതാണ് .ഇങ്ങള് എന്തിനാ എന്നെ എപ്പോഴും  ഇങ്ങിനെ വേദനിപ്പിക്കുന്നത് .ഞാനിങ്ങളോട് എന്ത് തെറ്റാ  ചെയ്യുന്നേ ? ന്‍റെ വാപ്പ   വന്നാല്‍ ഞാന്‍   എല്ലാം   പറഞ്ഞ്  കൊടുക്കുന്നുണ്ട്.,,

അവന്‍റെ വാക്കുകള്‍ക്ക് മറുപടി പറയുന്നതിന് മുന്നെതന്നെ അയാള്‍ അവനെ പൊതിരെ തല്ലിച്ചതച്ചു .അയാളുടെ അവനോടുള്ള കലി അടങ്ങിയപ്പോള്‍ അയാള്‍ പറഞ്ഞു .

,, നായിന്‍റെ  മോനേ .... അന്‍റെ വാപ്പ  ആ പെരട്ട  കെളവന്‍ ഇനി നിന്നെ കാണാന്‍  വരൂല്ലാ.....അയാളെ ഞാന്‍  എത്തിക്കേണ്ടോടുത്ത്  എത്തിച്ചേക്കുന്ന് .മര്യാദയ്ക്ക് ഞമ്മളെ അനുസരിച്ച് ഇവിടെ   കഴിഞ്ഞോ   അല്ലെങ്കി അന്‍റെ വാപ്പാക്ക് ഇണ്ടായ ഗതി തന്ന്യാ   ആനക്കും  ഉണ്ടാകാ  അത്  ഇയ്യ്‌ ഓര്‍ത്തോ . പോയി എന്തെങ്കിലും മോന്തീട്ട് വെക്കം വന്ന് വണ്ടി ഉന്തടാ ഹമുക്കേ.... ,,

അയാളുടെ വാക്കുകള്‍ കേട്ട് അവന്‍റെ കുഞ്ഞ് മനസ്സ് വേദനിച്ചു.താന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തന്‍റെ വാപ്പച്ചി ഇനി ഒരിക്കലും തന്നെ കാണുവാന്‍ വരില്ലാ എന്നോര്‍ത്തപ്പോള്‍ അവന് സങ്കടം ഒതുക്കി വെക്കാനായില്ല .അവന്‍ കരഞ്ഞുകൊണ്ട്‌ അകത്തേക്ക് ചെന്നപ്പോള്‍ ഉമ്മയും അവനെ ശകാരിച്ചു.

,, ഇജ്ജ് എന്തിനാണ്ടാ  ഇങ്ങനെ വായ പൊളിക്കുന്നത് ഇവടെ ആരെങ്കിലും മരിച്ചിരിക്കുന്നാ  ഇങ്ങനെ മോങ്ങാനായിട്ട് .വിശക്കുന്നുണ്ടെങ്കീ  അടുക്കളേല്  കഞ്ഞി എടുത്ത് വെച്ചേക്കുന്ന് അത് എടുത്ത് മോന്തീട്ട് മൂപ്പരെ കൂടെ ചെല്ല് .എത്ര നെരായീന്ന് അറിയോ അന്നേം നോക്ക്യോണ്ട് മൂപ്പര് നിക്കാന്‍  തൊടങ്ങീട്ട് ,,

 ഉമ്മ മുന്‍വശത്തേക്ക് പോയപ്പോള്‍  കഞ്ഞി കുടിക്കാനായി സാദിഖ്‌അലി  ചമ്രം പടിഞ്ഞിരുന്നെങ്കിലും .കഞ്ഞി കുടിക്കുവാന്‍ അവന് തോന്നിയില്ല .അവനൊരു ഉറച്ചതീരുമാനത്തോടെ അടുക്കള വാതിലിലൂടെ പുറത്തേക്ക് ഇറങ്ങിയോടി.നടവഴി താണ്ടി പ്രധാനപാതയിലൂടെ അവന്‍ എവിടെയും നില്‍ക്കാതെ ഓടുകയായിരുന്നു .  ഒട്ടത്തിനോടുവില്‍ അവന്‍ ചെന്നുനിന്നത് ജുമാമസ്ജിദിലാണ് അവിടത്തെ ഇമാമിനോടവൻ  പറഞ്ഞു .

,, എന്നെ കാരണം കൂടാണ്ടേ അയാള് തല്ലുന്നു,  എന്‍റെ വാപ്പച്ചി എന്‍റെ അടുത്തേക്ക്‌ ഇനി ഒരിക്കലും വരൂലാന്നാ  അയാള് പറയുന്നേ....  എനിക്ക് പേടിയാവുന്നു  എനിക്ക് ഇനി ആ  വീട്ടിലേ ക്ക് പോകേണ്ടാ  എന്നെ ഉസ്താദ് രക്ഷിക്കണം ,,

ഉസ്താദ് അവനോട് ദേഹം ശുദ്ധിയാക്കിയതിനു ശേഷം മസ്ജിദില്‍ കയറിയിരിക്കുവാന്‍ പറഞ്ഞു .ഉസ്താദ് ഉടനെതന്നെ ഏതാനും കമ്മിറ്റി ഭാരവാഹികളെ വിളിച്ചുവരുത്തി കാര്യം പറഞ്ഞു.അവിടെ കൂടിയിരുന്നവര്‍ ആളെ വിട്ട് സാദിഖ്‌ അലിയുടെ ഉമ്മയെ മസ്ജിദിലേക്ക് വിളിപ്പിച്ചു .ഉമ്മ വന്നപ്പോള്‍ ഉസ്താദ് അവരോട് പറഞ്ഞു .

.. നിങ്ങടെ മോന്‍ ഇവിടെ വന്നിട്ടുണ്ട് ചെറുക്കാന് ഇനി നിങ്ങടെ കൂടെ കഴിയെണ്ടാന്നാണ് പറയുന്നെ .ഓന്‍റെ വാപ്പ ദീനിയായിരുന്ന് പക്ഷേങ്കി ഇപ്പൊ നിങ്ങടെ കൂടെ കൂടിയിട്ടുള്ള ആ  കള്ളുകുടിയന്‍ നിങ്ങടെ ചെക്കനെ തല്ലികൊല്ലും .അതോണ്ട് ഞങ്ങള് ഒരു തീരുമാനത്തില്‍   എത്തിയിട്ടുണ്ട് .ചെക്കനെ ഏതെങ്കിലും യത്തീംഖാനയിലേക്ക് കൊണ്ടാക്കാം .അവിടെയാവുമ്പോള്‍ ഓത്തും പഠിപ്പും ഒക്കെ കിട്ടും ,,

ആ സ്ത്രീ അല്‍പനേരം ആലോചിച്ചതിനു ശേഷം പറഞ്ഞു .

,,എനിക്ക്  ഒരോട് ചോദിക്കാണായിരുന്ന് ഒരാണ് എനിക്കും ചെക്കനും ചെലവിന് തരണത് ,,

ഉസ്താദ് കാര്‍ക്കിച്ചു തുപ്പിയിട്ട് പറഞ്ഞു .

,, ഇങ്ങളെ രണ്ടിനേം പോലീസില്‍ ഏല്‍പ്പിക്കാണ് വേണ്ടത് .ഓന് ഇങ്ങടെ ആരാ അന്നെ ഓന് നിക്കാഹ് ചെയ്തേക്കുന്നാ ഇങ്ങടെ അവിഹിതം നാട്ടിലാകെ പാട്ടാണ് ,,

പിന്നെ ഒന്നും ഉരിയാടാതെ ആ  സ്ത്രീ  നടന്നകന്നു .  സാദിഖ്‌ അലി മസ്ജിദിന്‍റെ അകത്ത് നിന്നും ഉമ്മ നടന്നകലുന്നത് നോക്കി നിന്നു. അവര്‍ ഒന്ന്  തിരിഞ്ഞു നോക്കുകപോലും ചെയ്തില്ല .ആ കുരുന്നു മനസ്സില്‍ ആരോ മന്ത്രിക്കുന്നത് പോലെ അവന് അനുഭവപ്പെട്ടു ആ നടന്നകലുന്ന സ്ത്രീ നിന്‍റെ സ്വന്തം മാതാവ് തന്നെയാണോ ? ഉച്ചയൂണ് കഴിഞ്ഞപ്പോള്‍ രണ്ടുപേരുടെ കൂടെ  സാദിഖ്‌ അലി യാത്രയായി .രണ്ട് ബസ്സുകള്‍ മറികയറി പോന്നാനിയിലുള്ള ഒരു യത്തീംഖാനയില്‍  സാദിഖ്‌ അലി എത്തിച്ചേര്‍ന്നു .അവനെ കൊണ്ടുപോയവര്‍ തിരികെ പോയപ്പോള്‍ അവിടെയുള്ള ഉസ്താദ്  അവന് രണ്ടു ജോഡി വസ്ത്രം കൊടുത്ത് പറഞ്ഞു .

 .. വെക്കം കുളിച്ചിട്ട് വസ്ത്രം മാറിക്കോ .എല്ലാ വകത്ത് നിസ്ക്കാരത്തിനും മസ്ജിദില്‍ എത്തണം .ഇപ്പോ തല്‍ക്കാലം അനക്ക് മദ്രസ്സയില്‍ ഒതാം .പള്ളിക്കൂടത്തില്‍ പോകണമെങ്കില്‍ ഇയ്യ്‌ പഠിച്ചിരുന്ന പള്ളിക്കൂടത്തില്‍ നിന്നും റ്റി സി  ആരെങ്കിം ഇവിടെ എത്തിക്കണം ,,

ഉസ്താദിന്‍റെ സഹായിയുടെ പുറകെ  സാദിഖ്‌അലി നടന്നു .അൽപം നടന്നപ്പോള്‍ ആരുമില്ലാത്ത ഒരു മുറിയിലേക്ക് അവനെ അയാള്‍ ആനയിച്ചു .അവന്‍റെ കയ്യിലെ വസ്ത്രങ്ങള്‍ മേശയില്‍ വാങ്ങിവെച്ച് അയാള്‍ അവനെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു .

,, ഇയ്യെന്താ ഒന്നും തിന്നലും കുടിക്കലും ഒന്നുമില്ലേ ...അന്‍റെ മേലാകെ എല്ല് പോന്തിയിരിക്കുന്നല്ലാ ,,

അല്പനേരം അയാള്‍ അവന്‍റെ ശരീരത്തില്‍ തടവിക്കൊണ്ട് പറഞ്ഞു.

,, അന്നെ കെട്ടിപിടിച്ച് ഉമ്മ വെച്ചതൊന്നും ആരോടും പറയരുത് .പറഞ്ഞാല്‍ എന്‍റെ ജോലി പോകും ,,

അയാള്‍ പറഞ്ഞതിന്‍റെ പൊരുളെന്താണെന്ന്  സാദിഖ്‌അലിക്ക് മനസ്സിലായില്ല .അയാളുടെ കരതലം അവന്‍റെ ശരീരത്തിലൂടെ ഇഴഞ്ഞപ്പോള്‍  അവന്  ഇക്കിളിപ്പെട്ടൂ .അയാളെ കണ്ടാല്‍ തന്‍റെ വാപ്പയുടെ അത്രേം പ്രായം തോന്നും കോയാക്ക എന്നാണ് അയാളുടെ പേര് .  സാദിഖ്‌ അലി യത്തീംഖാനയിലെ അന്തേവാസിയായി ജീവിതം ആരംഭിച്ചു .പുലര്‍ച്ചെ നമസ്ക്കാരത്തിന് എഴുന്നേല്‍ക്കുക എന്നതാണ് അവിടെ ഏറ്റവും ദുഷ്കരമായി അവന് അനുഭവപ്പെട്ടത് .നൂറുകണക്കിന് കുട്ടികളുണ്ട് യത്തീംഖാനയില്‍ അവരിൽ മാതാവോ,  പിതാവോ ഇല്ലാത്തവരും ചിലര്‍ മാതാപിതാക്കള്‍ തന്നെ ഇല്ലാത്തവരുമാണ്   .    കോയാക്ക അവിവാഹിതനാണ് ബാല്യകാലത്ത് യത്തീംഖാനയില്‍ വന്നുപെട്ട അയാള്‍   യത്തീംഖാനയിലെ സഹായിയായി കൂടിയതാണ്. സാദിഖ്‌ അലിക്ക് നാള്‍ക്കുനാള്‍  കോയാക്കയുടെ ശല്യം കൂടിക്കൂടി വന്നു.അയാള്‍ തന്നോടു ചെയ്യുന്നത്  പ്രകൃതി വിരുദ്ധമായ കാര്യങ്ങളാണ് എന്നുള്ള തിരിച്ചറിവുകള്‍ സാദിഖ്‌ അലിയുടെ മനസ്സില്‍ കുറ്റബോധം ഉളവാക്കി.അയാള്‍ അവനെ അസഹ്യമായി വേദനിപ്പിക്കുവാന്‍ തുടങ്ങിയപ്പോള്‍ അയാളുടെ മറ്റൊരു ഇരയെ സാദിഖ്‌ അലി കണ്ടെത്തി കണ്ടാല്‍  പതിനൊന്നു വയസ്സ് തോന്നിപ്പിക്കുന്ന അവനെ തനിയെ കിട്ടിയപ്പോള്‍ സാദിഖ്‌ അലി പറഞ്ഞു.

,, ആ  കോയാക്ക എന്നെ വേദനിപ്പിക്കുന്നത് പോലെ നിന്നെയും വേദനിപ്പിക്കുന്നുണ്ട് എന്ന്  എനിക്കറിയാം. നീ എന്‍റെ ഒപ്പം ഉണ്ടാകുമോ ? നമുക്ക് അയാളെ ഒരുപാഠം പഠിപ്പിക്കണം ,,

അവന്‍ കുറ്റവാളിയെ പോലെ  സാദിഖ്‌ അലിയുടെ മുഖത്തേക്ക്  അല്‍പനേരം നോക്കിനിന്നതിനു ശേഷം പറഞ്ഞു.

,, നമ്മുടെ ജന്മം ശാപ ജന്മമാണ് .അയാളെ പിണക്കിയാല്‍ പിന്നെ നമുക്ക് ഇവിടെ ജീവിക്കുവാനാവില്ല എന്‍റെ വാപ്പച്ചി എന്‍റെ ഉമ്മ മരിച്ചപ്പോള്‍ വേറെ കെട്ടിയതാണ്‌ ഇവിടെ നിന്നും പോയാല്‍ അവരുടെ അടുത്തേക്ക്‌ പോകേണ്ടി വരും എന്‍റെ റബ്ബേ ....ആ കാര്യം എനിക്ക് ഓര്‍ക്കാനും കൂടി വയ്യാ ...,,

സാദിഖ്‌ അലി അസ്വസ്ഥനായി .രണ്ടാംദിവസം അടുക്കളയില്‍ സഹായിക്കുവാന്‍ പോയപ്പോള്‍ പച്ചമുളക് അമ്മിയില്‍ അരയ്ക്കുമ്പോള്‍ ഉള്ളംകൈ എരുവിനാല്‍  വല്ലാതെ നീറുവാന്‍ തുടങ്ങി .അസഹ്യമായ നീറ്റല്‍ സഹിച്ചുകൊണ്ട് അവനെ ഏൽപിച്ച  ച കര്‍ത്തവ്യം നിര്‍വഹിക്കുമ്പോള്‍ അവന്‍റെ  കുഞ്ഞ് മനസ്സില്‍ ഒരു ബുദ്ധിയുദിച്ചു.അമ്മിയിലെ അരപ്പില്‍ നിന്നും അല്‍പം എടുത്ത് വാഴയിലയില്‍  പൊതിഞ്ഞുകെട്ടി സൂക്ഷിച്ചു .ഭക്ഷണം കഴിഞ്ഞ് കിടക്കുവാന്‍  നേരം പൊതിയെടുത്ത് ഉടുമുണ്ടിന്‍റെ അറ്റത് കെട്ടിയിട്ടു.വൈദ്യുതി വെട്ടം അണഞ്ഞു സാദിഖ്‌അലി നിദ്രയിലേക്ക് വഴുതിവീണൂ . അല്‍പം കഴിഞ്ഞപ്പോള്‍ കോയാക്കയുടെ പതിഞ്ഞ സ്വരം കേട്ട് സാദിഖ്‌ അലി  ഉറക്കമുണര്‍ന്നു .

,, എടാ എഴുനേറ്റ് വായോ ,,

 സാദിഖ്‌ അലി അനുസരണയോടെ അയാളുടെ പുറകെ നടന്നു.മതില്‍കെട്ടിനോട് ചേര്‍ന്നുള്ള   വിറകുപുരയിലേക്കാണ് അയാള്‍ അവനെ ആനയിച്ചത്.അയാള്‍ ആര്‍ത്തിയോടെ അവനെ കെട്ടിപ്പിടിച്ചു .അയാള്‍ വിവസ്ത്രനായപ്പോള്‍ കരുതിയിരുന്ന പച്ചമുളകിന്‍റെ  അരപ്പ് പ്രയോഗിച്ചു .കോയാക്ക അവന്‍റെ കഴുത്തിന് കുത്തിപ്പിടിച്ച് പറഞ്ഞു.

.. എടാ  ഹമുക്കേ......  ഇയ്യ്‌ എന്ത് പണിയാടാ   ഈ  ഒപ്പിച്ചേ ....,,

അയാളുടെ പിടുത്തം അയഞ്ഞപ്പോള്‍  സാദിഖ്‌ അലി ഓടി മതില്‍കെട്ടിനു പുറത്ത് കടന്ന് വീണ്ടും ഓടി .ആ യത്തീംഖാനയില്‍ നിന്നും എന്നെന്നേക്കുമായി അവന്‍ വിടപറയുകയായിരുന്നു.അടുത്ത ദിവസ്സം രാവിലെ അവനൊരു   കടപ്പുറത്ത്  എത്തിപ്പെട്ടു .നല്ല വിശപ്പും ,ദാഹവും തോന്നി കൈയില്‍ നയാപൈസയില്ല .പൊതു കുടിവെള്ള  പൈപ്പില്‍ നിന്നും ദാഹം തീരും വരെ വെള്ളം കുടിച്ചപ്പോള്‍ അല്‍പം ഉന്മേഷം തോന്നി.ദൂരെ ആള്‍ക്കൂട്ടത്തെ കണ്ടപ്പോള്‍ അവനവിടെക്ക്   നടന്നു .മത്സ്യബന്ധനത്തിന് പോയ വള്ളങ്ങള്‍ കുറേപേര്‍ ചേര്‍ന്ന് കരയിലേക്ക് അടുപ്പിക്കുന്നു.നിക്കര്‍ ധാരികളായ കുറേ കുട്ടികളുമുണ്ട് കൂട്ടത്തില്‍ .വള്ളങ്ങള്‍ കരയിലേക്ക് എത്തിയാല്‍ വള്ളത്തിലുള്ളവര്‍ കുട്ടികളുടെ കുട്ടകളിലേക്കും സഞ്ചികളിലേക്കും   മത്സ്യങ്ങള്‍ സൗജന്യമായി നല്‍കുന്നത്   സാദിഖ്‌അലി നോക്കിയിരുന്നു.ആ മത്സ്യങ്ങള്‍ കുട്ടികള്‍ അവിടെ തന്നെ വില്‍പ്പ ചെയ്യുന്നതും  അവന്‍റെ ശ്രദ്ദയില്‍പെട്ടു കുറേനേരം ആ ഇരിപ്പിരുന്നപ്പോള്‍ വിശപ്പിന്‍റെ കാഠിന്യം അവനെ വല്ലാതെ  അലോസരപ്പെടുത്തി . അവനും മറ്റുള്ളവരോടൊപ്പം  വള്ളങ്ങള്‍ കരയിലേക്ക് അടുപ്പിക്കുവാന്‍ സഹായിച്ചു.സാദിഖ്‌ അലിയെ അവിടെ ആദ്യമായി കണ്ടതുകൊണ്ടാവണം വള്ളത്തിലുള്ള മലയാളവും തമിഴും ഇടകലര്‍ന്ന ഭാഷയില്‍ സംസാരിക്കുന്ന യുവാവ് അവനോട് ചോദിച്ചു.

,, ഉന്നെ  മുന്നാടി ഇവിടെ കണ്ടിട്ടില്ലല്ലോ ...? എങ്കയാ വീട് ,,

ആര്‍ത്തിരമ്പുന്ന തിരമാലകളുടെ  ഇരമ്പലില്‍ വള്ളത്തിന്‍റെ അങ്ങേയറ്റത്തുള്ള  അയാളുടെ ചോദ്യം  സാദിഖ്‌അലിക്ക് മനസ്സിലായില്ല അവന്‍ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് തന്‍റെ തൊഴിലില്‍ മുഴുകി .തൊഴില്‍ കുറെനേരത്തെ അധ്വാനത്തിന്റെ ഫലമായി   കുറേ മത്സ്യം   സാദിഖ്‌ അലിക്കും ലഭിച്ചു. ആ മത്സ്യങ്ങള്‍ വില്‍പ്പന ചെയ്‌തപ്പോള്‍ അവന്‍റെ കൈയിലും പണം വന്നുചേര്‍ന്നു.വിശപ്പിനാൽ വയറൊട്ടിയിരിക്കുന്നു.കടപ്പുറത്തുള്ള  ഹോട്ടലില്‍നിന്നും  ഭക്ഷണം കഴിച്ച് കാറ്റാടിമരങ്ങളുടെ താഴെയവൻ വിശ്രമിച്ചു .സൂര്യൻ അന്നത്തെ കർത്തവ്യം അവസാനിപ്പിച്ച് അസ്തമിച്ചപ്പോൾ അവിടമാകെ ഇരുട്ടായി .ഭയത്താൽ അവന്റെ ഹൃദയമിടിപ്പിന്റെ വേഗം കൂടി.  ബീച്ചില്‍ വരുന്നവര്‍ക്ക് ഇരിക്കുവാനായുള്ള ഇരിപ്പിടത്തില്‍ അവന്‍ അന്തിയുറങ്ങി.

അവിടത്തെ ജീവിതത്തിൽ ജീവിതത്തിന്‍റെ പുതിയൊരു ആസ്വാദനം  അവന്‍ കണ്ടെത്തി.   പ്രഭാത കൃത്യങ്ങള്‍ നിര്‍വഹിക്കുവാന്‍ പതിവായികടപ്പുറത്തുള്ള മസ്ജിദിലെ ശൗചാലയത്തിലാണ്
സാദിഖ്‌അലിപോയിരുന്നത്. അവിടത്തെ ഇമാം ഒരുദിവസം അവനെ  തടഞ്ഞുനിറുത്തി അവനെക്കുറിച്ച് ചോദിച്ചറിഞ്ഞു. സാദിഖ്അലിയുടെ ജീവിതത്തെ  കൂടുതല്‍ അറിഞ്ഞപ്പോള്‍ ഇമാമിന് മനസ്സലിവുണ്ടായി അദ്ദേഹം സാദിഖ്‌ അലിയോട് അദ്ദേഹത്തോടൊപ്പം തമിസ്സിക്കുവാന്‍ പറഞ്ഞു.നമസ്കാര സമയത്ത് മസ്ജിദില്‍ വന്ന് നമസ്ക്കരിക്കണം എന്നത് മാത്രമായിരുന്നു .അദ്ദേഹത്തിന് അവനോട് വെക്കാനുണ്ടായിരുന്ന നിബന്ധന.കോയാക്കയുടെ സമാനസ്വഭാവമുള്ളവര്‍ കടപ്പുറത്തും ഉണ്ടായിരുന്നു.പലർക്കും അവന് വഴങ്ങി കൊടുക്കേണ്ടിവന്നു അവരില്‍ നിന്നുമുള്ള രക്ഷയായിരുന്നു   മസ്ജിദിലേക്കുള്ള പുനരിധിവാസം.

ഏതാണ്ട് മൂന്ന് മാസം കഴിഞ്ഞപ്പോള്‍  മസ്ജിദില്‍ സ്ഥിരമായി നമസ്ക്കരിക്കാന്‍ വന്നിരുന്ന ഒരു മധ്യവയസ്കന്‍ സാദിഖ്‌ അലിയെ അയാളുടെ വീട്ടിലേക്ക് ക്ഷണിച്ചു അയാള്‍ അവനോട് പറഞ്ഞു.

,, ഞമ്മള് വീരാന്‍കുട്ടി . അന്നെ കുറിച്ച് ഞമ്മള് ഇമാമിനോട്‌ ചോദിച്ചറിഞ്ഞേക്കുന്ന്.ഇജ്ജ് ഈ ചെറുപ്രായത്തില് ഈ കടാപ്പുറത്ത് വെയിലും കൊണ്ട് നടക്കണ്ടാ ..ഇജ്ജ് ഞമ്മന്‍റെ പോരേല്‍ക്ക് പോരെ .ഞാനും ന്‍റെ കെട്ട്യോളും മാത്രേ ന്‍റെ പൊരേലൊള്ളൂ .ഞങ്ങക്ക് ഒരേയൊരു മോളേയുള്ളൂ .ഓളും,കെട്ട്യോനും, കുട്ട്യോളും,അങ്ങ്  സൌദിഅറേബ്യയിലാ .അന്നെ ഞമ്മള് പള്ളിക്കൂടത്തില് വിടാം .ഞങ്ങടെ സ്വന്തം മോനെപോലെ അന്നെ ഞമ്മള് നോക്കിക്കോളാം. പള്ളികൂടത്തീന്ന് ബന്നാല് ചില്ലറ സാമാനങ്ങള്‍ വാങ്ങാന്‍ കടേല്  പോകാനുണ്ടെന്നു ബച്ചാല്‍ പോണം അതായിരിക്കും അനക്ക്  ആകപ്പാടെ ഞമ്മളെ  വീട്ടില് ഉണ്ടാകണ ജോലി,,

 ഇമാമും നിര്‍ബന്ധം പറഞ്ഞപ്പോള്‍ സാദിഖ്‌ അലി സമ്മതം മൂളി.അനുസരണയോടെ സാദിഖ്‌ അലി വീരാന്‍കുട്ടിക്കയുടെ കൂടെ അയാളുടെ വീട്ടിലേക്ക് യാത്രയായി.വീരാന്‍കുട്ടിക്കയുടെ പത്നി സ്നേഹസമ്പന്നയും സല്‍സ്വഭാവിയുമായിരുന്നു.അവര്‍ അവനെ മകനെപോലെ സ്നേഹിച്ചു.വീരാന്‍കുട്ടി  സാദിഖ്‌അലിയുമായി സാദിഖ്‌ അലിയുടെ  നാട്ടില്‍പോയി സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിവന്ന് അവനെ കടപ്പുറത്തുള്ള വിദ്യാലയത്തില്‍ ചേര്‍ത്തു.അപ്രതീക്ഷിതമായി വന്നുചേര്‍ന്ന സൗഭാഗ്യം സാദിഖ്‌ അലി ആസ്വദിച്ചു ജീവിച്ചുപോന്നു.പക്ഷെ ഒന്നരവര്‍ഷത്തെ ആയുസ്സേ  ആ സൗഭാഗ്യത്തിനുണ്ടായിരുന്നുള്ളൂ .വീരാന്‍കുട്ടിയുടെ മകളും കുടുംബവും  സൌദിഅറേബ്യയില്‍ നിന്നും രണ്ടുമാസത്തെ അവധിക്കാലം ചിലവിടാന്‍ നാട്ടിലേക്ക് വന്നു.മക്കളിൽ മൂത്തവൾ ഫർസാനയ്ക്ക് പ്രായം  ഒൻപതു വയസ്സ് കഴിഞ്ഞു.അവളുടെ ഇളയതുങ്ങൾ ആൺകുട്ടികളാണ്. സാദിഖ്‌ അലി വിദ്യാലത്തിൽ നിന്നും വന്നാൽ ഫർസാന സാദിഖ്‌ അലിയുടെ കൂടെയാണ് എപ്പോഴും ഉണ്ടാവുക.തെങ്ങിൻ തോപ്പിലും,കടപ്പുറത്തുമൊക്കെ കളിക്കലാണ് അവളുടെ പ്രധാന വിനോദം.

ദിവസങ്ങളും,ആഴ്ചകളും പോയ്മറഞ്ഞു.ഫർസാന അവധിക്കാലം കഴിഞ്ഞു തിരിച്ചു പോകുന്നു എന്നറിഞ്ഞതിൽ പിന്നെ  സാദിഖ്‌അലി ദുഃഖിതനായി.അവളുമൊത്ത് കൂടുതൽ ഇടപഴുകിയപ്പോൾ അവൾ തനിക്കായി ജനിച്ചവളാണെന്ന് മനസ്സിൽ ആരോ മന്ത്രിക്കുന്നത് പോലെഅവനു തോന്നി  .ഫർസാനയും കുടുംബവും തിരികെ പോകുന്നതിന്‍റെ തലേന്നാൾ മാതാപിതാക്കളും സഹോദരങ്ങളും പുറത്തുപോയ സമയത്ത്  ഫർസാനയാണ് പറഞ്ഞത് അവൾക്ക് കടപ്പുറത്തുള്ള കാറ്റാടിമരങ്ങൾക്കിടയിലൂടെ നടക്കണമെന്ന്.കുറേ ദൂരം നടന്നാലേ കാറ്റാടിമരങ്ങളുള്ള ഇടത്തേക്ക് എത്തുവാൻ കഴിയുകയുള്ളൂ അവിടേക്ക് അവളുടെ മാതാപിതാക്കളുടെ കൂടെ മാത്രമേ പോകാവൂ എന്ന് അവളുടെ ഉമ്മ പ്രത്യേകം പറഞ്ഞിട്ടുണ്ട്.സന്ധ്യയായാൽ അവിടെ  മദ്യപാനികൾ പലയിടത്തും കൂട്ടമായിരിക്കുന്നത് കാണാം .ഇടതൂർന്നു നിൽക്കുന്ന കാറ്റാടിമരങ്ങൾക്കിടയിലൂടെ നട്ടുച്ചയ്ക്കുപോലും സൂര്യപ്രകാശം അകത്തേക്ക് പ്രവേശിക്കുകയില്ല.എപ്പോഴും അരണ്ടവെളിച്ചമുള്ള അവിടേക്ക് പോകുവാൻ സാദിഖ്‌ അലിക്ക് ഭയം തോന്നാറുണ്ട്.ആരോടും പറയാതെ അവർ കാറ്റാടി മരങ്ങളുള്ള ഇടത്തെത്തി.കടപ്പുറത്തെ നനുത്ത കാറ്റ് അവരെ തഴുകിക്കൊണ്ടിരുന്നു  ഫർസാനയുടെ പുറകെ നടക്കുമ്പോൾ സാദിഖ്അലി ഫർസാനയോട് ചോദിച്ചു .

,, എന്താ ഫർസാന വാപ്പയും,ഉമ്മയും പോകുമ്പോൾ അവരുടെ കൂടെ പോകാതെയിരുന്നത് ?,,

 അവൾ അവൻറെ കൈയിൽ നുള്ളികൊണ്ട് പറഞ്ഞു

,,അവരുടെ കൂടെ പോയാല് എനിക്ക് സാദിഖ് ഇക്കാനോടൊപ്പം ഇങ്ങനെ കാറ്റും കൊണ്ട് നടക്കാൻ പറ്റോ ?,,

അവൾ അവനെ നോക്കി പൊട്ടിപ്പൊട്ടി ചിരിച്ചു

,,എൻറെ കൂടെ എപ്പോഴും നടക്കാൻ ഇഷ്ടമാണോ ?,,

അവൻറെ ചോദ്യത്തിന് കാറ്റാടി മരത്തിന് വലയം വെച്ചുകൊണ്ടാണ് അവൾ മറുപടി പറഞ്ഞത്

,, ഇഷ്ടമാണ് പെരുത്ത് പെരുത്ത് ഇഷ്ടമാണ് ,

അവൻറെ മനസ്സിൽ എന്തിനോവേണ്ടിയുള്ള ദാഹം അനുഭവപ്പെട്ടു.കോയാക്ക ആദ്യമായി അവനെ ആലിംഗനം ചെയ്തപ്പോൾ അനുഭവപ്പെട്ടതുപോലുള്ള സുഖത്തിനായി മനസ്സ് വല്ലാതെ കൊതിച്ചു .പിന്നെ അവിടെ അരങ്ങേറിയത് എല്ലാം യാന്ത്രീകമായിരുന്നു ആരോ ആ കുഞ്ഞുമനസ്സിൽ മന്ത്രിക്കുന്നത് പ്രാവർത്തികമാക്കുകയായിരുന്നു സാദിഖ്അലി    അവനൊരു മനസാക്ഷിയില്ലാത്തവനായിമാറി .അവൻ പരിസരമാകെ വീക്ഷിച്ചു അവരല്ലാതെ മാറ്റ് ആരേയും അവിടെ അവന് കാണുവാനായില്ല അവനവളെ കടന്നുപിടിച്ചു.അപ്രതീക്ഷിതമായുള്ള സാദിഖ്അലിയുടെ പെരുമാറ്റം അവളെ ഭയപ്പെടുത്തി .അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു .

,, എന്താ ഈ ചെയ്യുന്നേ ഇങ്ങനെയൊന്നും കുട്ട്യോള് ചെയ്യാൻ പാടില്ല .ഞാൻ എല്ലാം  ഉമ്മാനോട് പറയും ,,

അവൾ കരഞ്ഞുകൊണ്ടോടി പുറകെയോടിയ അവൻ അവളുടെ വായ്  പൊത്തിപ്പിടിച്ചു.കരതലം എടുക്കുമ്പോൾ അവൾ ഉച്ചത്തിൽ കരഞ്ഞുകൊണ്ടിരുന്നു അവൻ അവളുടെ വായ് സർവ ശക്തിയുമെടുത്ത് പൊത്തിപിടിച്ചു .ഏതാനും നിമിഷങ്ങൾ അവളുടെ കാൽപാദങ്ങൾ പൂഴിയിൽ അൽപം താന്നു.സാദിഖ്അലി വിഭ്രാന്തനായി അവളുടെ ശ്വാസോച്ഛാസ്വം പതിയെ നിലച്ചു.അവനവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി അവളുടെ ശിരസ്സ് അവനവന്റെ മടിയിലേക്ക് എടുത്തുവെച്ചപ്പോൾ ഒരു വശത്തേക്ക് ഊർന്നുപോയി.ഫർസാനയുടെ ശരീരം നിശ്ചലമായിരിക്കുന്നു ഫർസാനയുടെ മൃദദേഹം അവിടെ ഉപേക്ഷിച്ച് സാദിഖ്അലി അവിടെ നിന്നും ലക്ഷ്യമില്ലാത്ത ദിക്കിലേക്ക് യാത്രയായി.അപ്പോൾ അസ്തമയസൂര്യന്റെ സ്വർണ്ണനിറമുള്ള പ്രഭയും പോയ്മറഞ്ഞിരുന്നു.ഇരുട്ടിലൂടെയുള്ള യാത്രയിൽ അവൻ വല്ലാതെ ഭയപ്പെട്ടു.തൊണ്ട വറ്റിവരണ്ടുണങ്ങിക്കൊണ്ടിരുന്നു.

 അടുത്തദിവസം പുലർച്ചെ മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ള പാർക്കിലെ കോൺഗ്രീറ്റ് ബഞ്ചിൽ തളർന്നുറങ്ങുകയായിരുന്ന സാദിഖ്അലിയുടെ കാൽപാദങ്ങളിൽ ഏറ്റ സ്പർശനത്താൽ അവൻ ഉറക്കമുണർന്നു .കാൽപാദങ്ങളിൽ മണംപിടിക്കുന്ന  രൂപത്തെ കണ്ടവൻ ഭയന്ന്  അലറിയെഴുനേറ്റു തന്റെ ചുറ്റിനും കുറേ പോലീസുകാരും പൊതുജനങ്ങളും  ഒരു  പോലീസ് നായയും ..പിടിക്കപ്പെട്ട സാദിഖ് അലി കരഞ്ഞുകൊണ്ടേയിരുന്നു.വാഹനത്തിൽ ഇരുന്നും കരയുന്ന സാദിഖ് അലിയുടെ കരണത്ത് ഒരു പോലീസ് കാരൻ അടിച്ചുകൊണ്ട് പറഞ്ഞു.

,, ,,കഴുവേറിടെ മോനെ ....ഒരു പാവം പെൺകൊച്ചിനെ ശ്വാസംമുട്ടിച്ചു കൊന്നിട്ട് ഇരുന്ന് മോങ്ങുന്നോ ? . മുട്ടയിൽ നിന്നും വിരിഞ്ഞിട്ടില്ലല്ലോടാ നിനക്കൊക്കെ എങ്ങിനെ പറ്റുന്നടാ ഇങ്ങിനെയൊക്കെ ചെയ്യാൻ ,,

 മറ്റൊരു പോലീസുകാരൻ പറഞ്ഞു .

,,സാറെ ഇപ്പോൾ പ്രായപൂർത്തിയാകാത്തവരാണ് ബലാൽസംഘ കേസുകളിൽ കൂടുതലും ഉൾപ്പെടുന്നത്.രണ്ടായിരത്തി പന്ത്രണ്ട് ഡിസംബർ പതിനാറിനു രാത്രിയിൽ ഡെൽഹിയിൽ  സുഹൃത്തിനൊപ്പം ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന ജ്യോതി സിംഗ് പാണ്ഡേ  എന്ന വൈദ്യവിദ്യാർത്ഥിനിയെ ഒരുകൂട്ടം നീചന്മാർ അതിക്രൂരമായി ബലാൽസംഘത്തിന് ഇരയാക്കിയതറിയാമല്ലോ ?  കേസിലെ ആറ് പേരിൽ ഒരുത്തൻ  പ്രായപൂർത്തിയാകാത്തവനായിരുന്നു.അവനാണ്  പീഡനത്തിനിടയിൽ ഇരയായ പെൺകുട്ടിയുടെ  ശാരീരികാവയവങ്ങളിലേക്ക് ഇരുമ്പുകമ്പി തള്ളികയറ്റിയെതെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്,,

  കരഞ്ഞുകൊണ്ടിരിക്കുന്ന  സാദിഖ് അലിയുടെ കഴുത്തിനു കുത്തിപ്പിടിച്ചുകൊണ്ട് ആ പോലീസുകാരൻ തുടർന്നു.

,, ഇനിയും നീ കരഞ്ഞാൽ അടിച്ചുനിന്റെ പരിപ്പ് ഞാൻ ഇളക്കും കഴുവേറിടെ മോനെ,,

  സാദിഖ്അലി സ്വയം  വായപൊത്തിപ്പിടിച്ച് വിതുമ്പിക്കൊണ്ടിരുന്നു. പോലീസ് സ്റ്റേഷനിൽ പോലീസുകാരുടെ ചോദ്യങ്ങൾക്ക് സാദിഖ്അലി സത്യസന്ധമായി ഉത്തരം നൽകി .പൊലീസിനു മുമ്പില്‍ സാദിഖ്അലി കുറ്റസമ്മതം നടത്തി .അടുത്ത ദിവസ്സം അവനെ  തെളിവെടുപ്പിനായി കടപ്പുറത്തേക്ക് കൊണ്ടുപോയി അപ്പോഴൊക്കെയും സാദിഖ് അലി മനസ്സുരുകി പ്രാർത്ഥിക്കുകയായിരുന്നു വീരാന്‍കുട്ടിക്കാനെ  നേരിൽ കാണരുതേയെന്ന് ആ മുഖത്തേക്ക് നോക്കുവാൻ അവനാകുമായിരുന്നില്ല..ഫർസാന മരണപ്പെട്ടിരിക്കുന്നു ഇന്നലെ എന്തൊക്കെയാണ് ഉണ്ടായത്.അവൾ ഉച്ചത്തിൽ കരഞ്ഞപ്പോൾ ആരെങ്കിലും കേൾക്കുമെന്ന് കരുതി അവളുടെ വായപൊത്തിപ്പിടിക്കുകയല്ലേ താൻ ചെയ്തുള്ളൂ. എങ്ങിനെയാണ് അവൾ മരണപ്പെട്ടത്. മരണപ്പെടുവാനായിട്ട് താൻ അവളെ പരിക്കേൽപ്പിച്ചിട്ടില്ലല്ലോ ? .സാദിഖ് അലിക്ക് സംഭവിച്ചതൊന്നും വിശ്വസിക്കുവാനാവുന്നുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസ്സത്തെ ആ നിമിഷങ്ങളെ അവൻ വല്ലാതെ വെറുത്തു.കുറ്റബോധത്താൽ അവന് ആരുടേയും മുഖത്തേക്ക് നോക്കുവാൻ കഴിയുന്നുണ്ടായിരുന്നില്ല.

കാണുന്നവരൊക്കെയും അവനെ  ഏറ്റവും അശ്ലീലമായ ഭാഷയിൽ വഴക്കുപറഞ്ഞുകൊണ്ടിരുന്നു.ചിലർ അവന്റെ മുഖത്തേക്ക് കാർക്കിച്ചുതുപ്പി.
 തന്റെ ഹൃദയത്തിൻ്റെ പ്രവർത്തനം എന്നന്നേയ്ക്കുമായി നിശ്ചലമായെങ്കിൽ,അല്ലെങ്കിൽ ഏതെങ്കിലും മാന്ത്രികൻ അയാളുടെ ജാലവിദ്യയാൽ  തന്നെ ഈ ഭൂലോകത്ത് നിന്നും അപ്രത്യക്ഷ്യമാക്കിയിരുന്നെങ്കിൽ എന്നവൻ ആഗ്രഹിച്ചു.

ഒരു കുട്ടിയും ഒരു സാഹചര്യത്തിലും ജയിലിലോ ലോക്കപ്പിലോ കഴിയാനിടയാകരുതെന്ന് നിയമം ആഗ്രഹിക്കുന്നുണ്ടെങ്കിലും പതിനെട്ട്  വയസ്സു തികയാത്തവർക്കുള്ള  ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ബാലനീതി നിയമപ്രകാരം കേസ് പരിഗണിച്ച് നല്‍കാവുന്ന പരമാവധി ശിക്ഷയായ മൂന്നുകൊല്ലത്തെ സ്പെഷ്യല്‍ ജുവനൈൽ ഹോം വാസം സാദിഖ്അലിക്ക് ലഭിച്ചു. ഏഴിനും പതിനെട്ടിനും മധ്യേപ്രായമുള്ള കൗമരപ്രായക്കരിൽ കണ്ടു വരുന്നതും സാമൂഹിക വിരുദ്ധവും ശിക്ഷയ്ക്കോ തിരുത്തലുകൾക്കോ അർഹവുമായ കുറ്റകൃത്യങ്ങൾ ചെയ്യുവാനുള്ളതുമായ സ്വഭാവ പ്രവണതയുള്ളവരെ പാർപ്പിക്കുന്ന  ജുവനൈൽ ഹോമിലേക്ക് സാദിഖ്അലി എത്തപ്പെട്ടു .  ജുവനൈൽ ഹോമിൽ അച്ചടക്കമുള്ളവാനായിരുന്നു സാദിഖ് അലി.വീരൻകുട്ടിക്ക അവനെ കാണുവാൻ വന്നെങ്കിലും അയാളെ നേരിൽ കാണുവാൻ സാദിഖ്അലി വിസ്സമ്മതിച്ചു. ജുവനൈൽ ഹോമിലെ ജീവിതം ജീവിച്ചു തീർക്കുമ്പോഴും ഫർസാനയുടെ ഓർമ്മകൾ അവനെ വല്ലാതെ നൊമ്പരപ്പെടുത്തികൊണ്ടിരുന്നു.

 ജുവനൈൽ ഹോമിൽ അനവധി കുട്ടികളുണ്ടായിരുന്നു.ചെറുതും വലുതുമായ കുറ്റകൃത്യങ്ങൾ ചെയ്തവർ,ഭിക്ഷാടനം,ബാലവേല,തെരുവ് കുട്ടികള്‍,എച്ച് ഐ വി ബാധിതർ അങ്ങിനെ നീളുന്നു പട്ടിക.മാതാപിതാക്കളുടെ വഴിവിട്ട ജീവിതം നിമിത്തം  എച്ച് ഐ വി ബാധിതരായകുട്ടികളുടെ ജീവിതമാണ് ഏറ്റവും ദുരിതം .അവർക്കായുള്ള മുറിയിലേക്ക് മറ്റുള്ള കുട്ടികൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.സാദിഖ് അലി ഒഴിവുസമയങ്ങളിൽ പുസ്തകങ്ങൾ വായിക്കുവാനും,ചിത്രങ്ങൾ വരയ്ക്കുവാനും സമയം കണ്ടെത്തി.ജുവനൈൽ ഹോം അതികൃതർ കൂടുതൽ ചിത്രങ്ങൾ വരയ്ക്കുവാൻ  വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തു. 



  മൂന്നുവർഷത്തെ ശിക്ഷ കഴിഞ്ഞ സാദിഖ് അലിയെ നാളിതുവരെ അവനെക്കാണാൻ  ബന്ധുക്കൾ വരാത്തതിനാൽ പതിനെട്ട് വയസ്സ് തികയും വരെ അവിടെ തന്നെ ജീവിക്കുവാൻ അധികൃതർ പറഞ്ഞുവെങ്കിലും രാവിലെ പതിനൊന്ന് മണിയോടെ അവനെ കൊണ്ടുപോകുവാൻ ഒരാൾ വന്നിട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ  വന്നത് ആരാണെന്നറിയാൻ ആകാംക്ഷയോടെ അവൻ അഥിതികാൾ വന്നാൽ സന്ധിക്കുന്ന ഇടത്തേക്ക് ഓടുകയായിരുന്നു.അവനെ തേടിയെത്തിയ ആളെക്കണ്ട് അവൻ സ്തംഭിച്ചുനിന്നു.വീരൻകുട്ടിക്ക മൂന്ന് വർഷങ്ങൾകൊണ്ട് അയാൾ ആളാകെ മാറിയിരിക്കുന്നു.കാൽമുട്ടുകളുടെ വേദനയാൽ നടക്കുവാൻ നന്നായി പാടുപെടുന്നുണ്ട്.അയാൾ അവനെ അരികിലേക്ക് വിളിച്ച്‌ ശരീരത്തോട് ചേർത്ത് നിറുത്തി പറഞ്ഞു.

,,മോൻ  പേടിക്കേണ്ട എനിക്ക് നിന്നെ അറിയാം അനക്ക് ഓളെ കൊല്ലാൻ ഒക്കൂലാ  കാരണം ഓൾക്ക് അന്നെ പെരുത്തിഷ്ടമായിരുന്നു .ഓള്  ഇത്തവണ നാട്ടിൽ വന്നപ്പോ അന്റെ പുറകെ നടക്കാനേ  ഓൾക്ക് സമയം ഉണ്ടായിരുന്നുളളൂ.മോൻ എന്റെ കൂടെ പോര് നാട്ടുകാരും,വീട്ടുകാരും  പലതും പറയും ഞാനതൊന്നും കാര്യമാക്കുന്നില്ല,,

നടപടി ക്രമങ്ങൾ പൂർത്തിയാക്കി സാദിഖ് അലി വീരാൻകുട്ടിക്കയുടെ കൂടെ യാത്രയായി.കുറ്റബോധത്താൽ എത്ര ശ്രമിച്ചിട്ടും സാദിഖ് അലിക്ക് അയാളുടെ മുഖത്തേക്ക് നോക്കുവാൻ കഴിയുന്നുണ്ടായിരുന്നില്ല.ബസ്‌സ്റ്റാൻഡിൽ നിന്നും     വീരാൻകുട്ടിക്ക അറിയാതെ  സാദിഖ് അലി പിൻവലിഞ്ഞു ലക്ഷ്യസ്ഥാനത്ത് എത്തുവാനായിവീരൻകുട്ടിക്കയുടെ കണ്മുന്നിൽ പെടാതെ നടന്നു . ജുവനൈൽ ഹോമിൽ നിന്നും പോരുമ്പോൾ  അവിടെ നിന്നും കുറച്ച് രൂപ അവന് ലഭിച്ചിരുന്നു ആ രൂപയിൽ നിന്നും വയറുനിറയെ അവൻ ആഹാരം കഴിച്ചു.സന്ധ്യയായപ്പോൾ മിച്ചം വന്ന രൂപ ഭിക്ഷ കൊടുത്തു തീർത്തു  .റയിൽവേസ്റ്റേഷൻ എവിടെയാണെന്ന് തിരക്കി മനസ്സിൽ ഉറച്ച തീരുമാനവുമായി അവൻ റയിൽവേസ്റ്റേഷനിൽ എത്തിച്ചേർന്നു.

റെയിൽപ്പാതയിലൂടെ നടക്കുമ്പോൾ ഇതുവരെ കാണാത്ത പ്രാകൃതിയുടെ ഭംഗിയെ അവൻ ആസ്വദിച്ചു.നിലാവെളിച്ചത്തിൽ ആകാശത്ത് നക്ഷത്രങ്ങൾക്ക് തിളക്കം കൂടിയിരിക്കുന്നു . ഒരു വലിയ നക്ഷത്രം അവനെ പിന്തുടരുന്നതുപോലെ .ആ നക്ഷത്രത്തെ ഇമചിമ്മാതെ നോക്കി നടക്കുമ്പോൾ ആകാശത്ത് ഫർസാനയുടെ  ഉടൽ  തെളിഞ്ഞുവന്നു. അതെ അവൾ തന്നെ വിളിക്കുകയാണ് ക്ഷമയില്ലാത്ത കാമുകിയെപ്പോലെ അവൾ തന്നെ മാടി വിളിക്കുകയാണ്.തൂവെള്ള വസ്ത്ര ധാരണിയായ അവൾ മാലാഖയായി പരിണമിച്ചിരിക്കുന്നു. ദൂരെനിന്നും തീവണ്ടിയുടെ ചൂളം വിളി  മുഴങ്ങി.റെയിൽപ്പാതയിലൂടെ  ഇമകൾ ഇറുക്കിയടച്ചവൻ നടന്നു. അപ്പോൾ പൊടുന്നനെ എങ്ങോ നിന്നും  പറന്നുവന്ന  ഒരുകൂട്ടം ശവംതീനി പക്ഷികൾ  ആകാശത്ത് വട്ടമിട്ടുപറന്നു.

                                                           ശുഭം  


rasheedthozhiyoor@gmail.com                        rasheedthozhiyoor.blogspot.com




















         

31 October 2016

കഥ.തത്ത്വദീക്ഷ


ചിത്രം കടപ്പാട്  Mr ishaqh.vp വരയിടം 

മേല്‍ക്കൂര ഓടിട്ട വര്‍ഷങ്ങളായി  വെള്ളപൂശാത്ത വീടിന്‍റെ  കുശിനിയില്‍ ഭക്ഷണം പാചകം  ചെയ്യുകയാണ് കുഞ്ഞിരാമന്‍നായര്‍   .തപാല്‍ ജീവനക്കാരനായിരുന്ന അയാള്‍  തൊഴിലില്‍ നിന്നും വിരമിച്ചിട്ട്  ആറുവര്‍ഷം കഴിഞ്ഞിരിക്കുന്നു. സേവനം അനുഷ്ഠിച്ച തപാല്‍ കേന്ദ്രങ്ങളില്‍ ഉപഭോക്താക്കളുടെ പ്രിയങ്കരനായിരിരുന്നു കുഞ്ഞിരാമന്‍നായര്‍ .ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ്  ആരെയും അസൂയപ്പെടുത്തുന്ന  സന്തോഷപ്രദമായ  ജീവിതമായിരുന്നു അയാളുടേത്.കുഞ്ഞിരാമന്‍നായരും   ,സഹധര്‍മ്മിണിയും ,ഒരേയൊരു മകനും, മകന്‍റെ ഭാര്യയും ,മകന്‍റെ രണ്ടു പെണ്മക്കളും അടങ്ങിയ കുടുംബം യാതൊരുവിധ സാമ്പത്തിക പരാധീനതകളും കൂടാതെയാണ് ജീവിച്ചിരുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായ മകന്‍ ബാലകൃഷ്ണൻനായർ സല്‍സ്വഭാവിയും സ്നേഹസമ്പന്നനുമായിരുന്നു.ഭാര്യയെ അയാള്‍  അമിതമായി സ്നേഹിച്ചിരുന്നു.തൊഴില്‍ കഴിഞ്ഞാല്‍ നേരെ വീട്ടിലേക്ക് വന്നിരുന്ന ബാലകൃഷ്ണൻ കുടുംബാംഗങ്ങളുമായി സമയം ചിലവഴിക്കാനായിരുന്നു കൂടുതലിഷ്ടം .അവധിദിനങ്ങളിലും മറ്റും വീട്ടില്‍നിന്നും പുറത്തുപോകുമ്പോള്‍ അയാളുടെ കൂടെ ഭാര്യയുമുണ്ടാകും .

ബാലകൃഷ്ണൻനായരുടെ മക്കള്‍ക്ക്‌  പതിമൂന്നും ,പതിനൊന്നും വയസുള്ളപ്പോഴാണ് ഭാര്യ  മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭംധരിച്ചത്.വാര്‍ത്തയറിഞ്ഞപ്പോള്‍ വീട്ടിലുള്ളവരെല്ലാവരും സന്തോഷിച്ചു.വീട്ടില്‍ ഇനി പിറക്കുവാന്‍ പോകുന്ന കുഞ്ഞ് ആണ്‍ കുഞ്ഞായിരിക്കണം  എന്നതായിരുന്നു എല്ലാവരുടേയും പ്രാര്‍ത്ഥന .കാത്തിരിപ്പിന്‍റെ ദിനരാത്രങ്ങള്‍ക്ക് ദൈര്‍ഘ്യം കൂടുതലായി എല്ലാവര്‍ക്കും അനുഭവപ്പെട്ടു.വൈകിയ പ്രായത്തിലെ ഗര്‍ഭധാരണമായതുകൊണ്ട് ശരീരം അനങ്ങാതെ സൂക്ഷിക്കണം എന്ന ഡോക്ടറുടെ നിര്‍ദേശം മൂലം ഗര്‍ഭണിയെ അനങ്ങുവാന്‍ വീട്ടില്‍ ആരുംതന്നെ  അനുവദിച്ചില്ല.പ്രതീക്ഷയോടെ മാസങ്ങള്‍ കൊഴിഞ്ഞുപോയി .  ആതുരസേവനത്തില്‍ ഗര്‍ഭസ്ഥശിശുവിന്‍റെ  ലിംഗനിര്‍ണയം അനുവദനീയമല്ലെങ്കിലും ഭാര്യയുടെ   ഏഴാം മാസത്തിലെ സ്കാനിംഗ് കാണുവാന്‍ ഡോക്ടര്‍  ബാലകൃഷ്ണൻനായാരെ അനുവദിച്ചു .ഗര്‍ഭാശയത്തിലെ  ഗര്‍ഭസ്ഥശിശുവിനെ ഉപകരണത്തിലെ  സ്ക്രീനില്‍ വിസ്മയത്തോടെ കണ്ടുകൊണ്ടിരുന്ന ബാലകൃഷ്ണൻനായര്‍ പിറക്കുവാന്‍ പോകുന്ന കുഞ്ഞ് ആണ്‍കുഞ്ഞാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ മനസിലെ സന്തോഷത്തെ നിയന്ത്രിക്കുവാനയാള്‍ക്കായില്ല.സ്കാനിംഗ്  അവസാനിക്കുന്നതിന് മുമ്പ്തന്നെ അയാള്‍ ഭാര്യയെ ചുംബിച്ചു. ഡോക്ടറുടെ മുമ്പാകെ  അപ്രതീക്ഷിതമായി ലഭിച്ച ചുംബനത്താലവള്‍ നാണത്തോടെ ഇമകള്‍ ഇറുക്കിയടച്ചു .

 അന്ന് പതിവിലും നേരത്തെ  ബാലകൃഷ്ണൻനായര്‍ വീട്ടിലെത്തി .ഭാര്യക്ക്‌ അപ്പോള്‍ എട്ടുമാസം കഴിഞ്ഞിരുന്നു.അസ്വസ്ഥമായ ഭാര്യയെ കണ്ടപ്പോള്‍ അയാള്‍ ചോദിച്ചു.

,,എന്താ ലക്ഷ്മി .....ലക്ഷ്മി  വല്ലാതെ വിയര്‍ത്തിട്ടുണ്ടല്ലോ  ? ,,

,,എന്തോ എനിക്ക്  വല്ലാതെ നെഞ്ചുവേദനിക്കുന്നുണ്ട് .ഊണിന് പയറിന്‍റെ പുഴുക്ക് കഴിച്ചിരുന്നു ഗ്യാസ്ട്രബിള്‍ ആയിരിക്കും ,,

,, എന്നാല്‍ ഞാനൊരു മരുന്ന് ഉണ്ടാക്കിത്തരാം ,,

ബാലകൃഷ്ണൻനായര്‍ ഉടനെ കുശിനിയില്‍പോയി  തിപ്പലി,ചുക്ക്,കുരുമുളക് എന്നിവ പൊടിച്ച് ശര്‍ക്കര ചേര്‍ത്ത് കുഴച്ച് ചെറിയ ഉരുളകളാക്കി അതില്‍ നിന്നും രണ്ട് ഉരുളകള്‍ ഭാര്യയുടെ നേര്‍ക്കുനീട്ടി പറഞ്ഞു.

,, എത്ര കടുപ്പമുള്ള ഗ്യാസ്ട്രബിളാണെങ്കിലും ഈ മരുന്ന് കഴിച്ചാല്‍ ഉടനെ ശമനം ലഭിക്കും ,,

ലക്ഷ്മി രണ്ട് ഉരുളകളും വാങ്ങികഴിച്ചുവെങ്കിലും അവളുടെ നെഞ്ചുവേദനയ്ക്ക് ശമനമുണ്ടായില്ല.സന്ധ്യയോടെ ലക്ഷ്മിയെ ആശുപത്രിയിലേക്ക്കൊണ്ടുപോയി .ഗര്‍ഭണികളില്‍ അപൂര്‍വ്വമായി കാണപ്പെടുന്ന ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങളാണ് ലക്ഷ്മിയില്‍ പ്രകടമാകുന്നതെന്ന ഡോക്ടറുടെ വാക്കുകള്‍ കേട്ട് ബാലകൃഷ്ണൻനായര്‍ ഭയാകുലനായി മഹാ മൃത്യുഞ്ജയ മന്ത്രം ഉരുവിട്ടുക്കൊണ്ടിരുന്നു .

,, ഓം ത്ര്യംബകം യജാമഹേ
സുഗന്ധീം പുഷ്ടിവർദ്ധനം
ഉർവാരുകമിവ ബന്ധനാത്
മൃത്യോർമുക്ഷീയ മാഽമൃതാത് ,,

 നെഞ്ചുവേദനയ്ക്ക് ശമനമില്ലതെയായപ്പോള്‍  ലക്ഷ്മിയെ അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിപ്പിച്ചു.പുലര്‍ച്ചെ  രണ്ടുമണിയോടെ പ്രധാന  ഡോക്ടര്‍ പുറത്തേക്ക് വന്നു  ബാലകൃഷ്ണൻനായരോട് പറഞ്ഞു .

,, ക്ഷമിക്കണം ഞങ്ങള്‍ ഞങ്ങളുടെ പരമാവധി ശ്രമിച്ചു പക്ഷെ നിങ്ങളുടെ ഭാര്യയേയും,കുഞ്ഞിനേയും രക്ഷിക്കുവാന്‍ ഞങ്ങള്‍ക്കായില്ല ,,

നെറ്റിയിലും,മുഖത്തും ഉതിര്‍ന്നുവരുന്ന  വിയര്‍പ്പുകണങ്ങള്‍ തൂവാലയാല്‍ ഒപ്പിയെടുത്ത് നടന്നുനീങ്ങുന്ന ഡോക്ടറെ നോക്കി  ബാലകൃഷ്ണൻനായര്‍ സ്തംഭിച്ചുനിന്നു .ഭാര്യയുടേയും ഗര്‍ഭസ്ഥശിശുവിന്‍റെയും വിയോഗം ബാലകൃഷ്ണന് താങ്ങാവുന്നതിലുമപ്പുറമായിരുന്നു.അയാള്‍ പിന്നീട് തൊഴിലിനുപോകാതെയായി .ഒരു ദിവസം കുഞ്ഞിരാമന്‍നായര്‍ മകനോട്‌ പറഞ്ഞു .

,, എല്ലാം ഈശ്വരനിശ്ചയം അല്ലാതെ ഞാനിപ്പോള്‍ എന്താ പറയാ .ബാങ്കില്‍ നിന്നും വിളിച്ചിരുന്നു. ഇനിയും തൊഴിലിന് പോയില്ലായെങ്കില്‍ നിനക്ക് എന്നെന്നേയ്ക്കുമായി തൊഴില്‍ നഷ്ടപ്പെടും .തൊഴില്‍ നഷ്ടമായാല്‍ നമ്മള്‍ ഇനി  എങ്ങിനെയാണ്  ജീവിക്കുന്നത് .രണ്ടു പെണ്മക്കളാണ് കാലമായി വരുന്നത് .അവരെ പഠിപ്പിച്ച് നല്ല നിലയില്‍ വിവാഹംകഴിച്ചുക്കൊടുക്കെണ്ടേ ? ,,

ബാലകൃഷ്ണൻനായര്‍  അച്ഛന്‍റെ വാക്കുകള്‍ക്ക് മറുപടി  പറയാതെ ലക്ഷ്മിയുടെ കുഴിമാടത്തിനരികില്‍ അല്പനേരം പ്രാര്‍ഥിച്ചതിനുശേഷം തിരിഞ്ഞുനടന്നു .അപ്പോള്‍ അസ്തമയസൂര്യന്‍റെ  പ്രഭയില്‍ പ്രപഞ്ചമാകെ സ്വര്‍ണ്ണ വര്‍ണ്ണത്താല്‍  ചെതോഹരമായി കാണപ്പെട്ടു.ബാലകൃഷ്ണൻനായര്‍ പിന്നീട് തിരികെയെത്തിയില്ല .കുഞ്ഞിരാമന്‍നായര്‍ മകനെ തേടിയലഞ്ഞു . ബാലകൃഷ്ണൻനായരുടെ തിരോധാനം കുഞ്ഞിരാമന്‍നായരുടെ കുടുംബത്തെ അക്ഷരാര്‍ത്ഥത്തില്‍  തകര്‍ത്തുകളഞ്ഞു.

ബാലകൃഷ്ണൻനായരുടെ തിരോധാനം മാനസീകമായും ശാരീരികമായും ഏറെ തളര്‍ത്തിയത് മാതാവ് വിശാലാക്ഷിയെയായിരുന്നു.വിധിയുടെ വേറൊരു താണ്ഡവമായിരുന്നു വിശാലാക്ഷിയുടെ നട്ടെല്ലിന് ഏറ്റ ക്ഷതം .പൈപ്പ്‌ലൈന്‍ വഴി കുശിനിയിലേക്ക്  ജലമെത്തുമെങ്കിലും കുടിക്കുവാനുള്ള ജലം കിണറില്‍ നിന്നും കോരിയെടുത്ത് മണ്‍കുടത്തില്‍ ശേഖരിക്കുകയാണ് പതിവ്.അന്ന്   മണ്‍കുടത്തില്‍ ജലമെടുത്ത് തിരിഞ്ഞപ്പോള്‍ വിശാലാക്ഷി കാല്‍  വഴുതിവീണു .വീഴ്ചയില്‍ നട്ടെല്ലിന് സാരമായി  പരിക്കുപറ്റിയ അവര്‍ക്ക് പിന്നീട് പരസഹായമില്ലാതെ എഴുന്നേറ്റു നില്‍ക്കുവാന്‍ പറ്റാതെയായി .ചികിത്സകള്‍ അനവധി ചെയ്തുവെങ്കിലും അവരുടെ രോഗാവസ്ഥയില്‍  യാതൊരുവിധ മാറ്റവും സംഭവിച്ചില്ല .കുഞ്ഞിരാമന്‍നായര്‍ കുഷിനിയിലെ ജോലികള്‍ ഏറ്റെടുത്തു .അയാള്‍ക്ക്‌ ഭക്ഷണം പാചകം ചെയ്യുവാന്‍ അറിയില്ലായിരുന്നു .അയാള്‍ അടുക്കളയിലെ ജോലികള്‍ക്കായി കുശിനിയില്‍ കയറിയാല്‍ വീല്‍ചെയറില്‍ ഇരുന്നുകൊണ്ട്  ഭാര്യ അയാള്‍ക്ക്‌ പാചകം പഠിപ്പിച്ചു.ഇന്ന് കുഞ്ഞിരാമന്‍നായര്‍ ഒന്നാന്തരം പാചകക്കാരനാണ്. പേരക്കുട്ടികള്‍ക്ക്‌ ഇഷ്ടവിഭവങ്ങള്‍  ഉണ്ടാക്കിക്കൊടുക്കുന്നതില്‍  കുഞ്ഞിരാമന്‍നായര്‍ ആനന്ദം കണ്ടെത്തി .

പറമ്പില്‍ നിന്നും കാര്യമായ വരുമാനമില്ലാത്ത ആ കുടുംബത്തിന്‍റെ ജീവിതം കുഞ്ഞിരാമന്‍നായരുടെ പെന്‍ഷന്‍ തുകയാല്‍ ഒരുവിധം ജീവിച്ചുപോന്നു.പേരക്കുട്ടികള്‍ക്ക്‌ പ്രാതല്‍ നല്‍കി  അവര്‍ക്ക് കൊണ്ടുപോകുവാനുള്ള  ഭക്ഷണം ടിഫിനിലാക്കിയപ്പോഴേക്കും  സമയം എട്ടര കഴിഞ്ഞിരുന്നു.ഭാര്യയ്ക്കും അയാള്‍ക്കുമുള്ള പ്രാതല്‍ ഒരു പാത്രത്തിലെടുത്തയാള്‍   കിടപ്പുമുറിയിലേക്ക്   ചെന്നു .ഭാര്യ ഒരു വശം ചെരിഞ്ഞു കിടപ്പാണ്. കാല്‍പെരുമാറ്റം കേട്ടപ്പോള്‍ അവര്‍ നീണ്ടുനിവര്‍ന്നു കിടന്നു .കുഞ്ഞിരാമന്‍നായര്‍ വിശാലാക്ഷിയെ ചുമരില്‍ ചാരിയിരിക്കുവാന്‍ സഹായിച്ചു.ചൂടാറാത്ത ഇഡലിയും,സാമ്പാറും  കഴിക്കുമ്പോള്‍ വിശാലാക്ഷിയുടെ   ഇമകള്‍ നിറഞ്ഞത്‌ കണ്ടപ്പോള്‍ കുഞ്ഞിരാമന്‍നായര്‍  ചോദിച്ചു .

,, എന്താ ഇന്നത്തെ മനസിലെ സങ്കടം .ജീവിതം ഇങ്ങിനെയൊക്കെയാണ്. ഉള്ളജീവിതം സന്തോഷത്തോടെ ജീവിക്കുവാനാണ്  മനസുണ്ടാവേണ്ടത്.കരഞ്ഞുതീര്‍ക്കുവാനുള്ളതല്ല ജീവിതം  ,,

ഇമകളില്‍ നിന്നും ഉതിര്‍ന്നുവീഴുന്ന കണ്ണുനീര്‍  ഇടതുകൈയ്യാലെ തുടച്ചുക്കൊണ്ട് വിശാലാക്ഷി പറഞ്ഞു.

,, നമ്മുടെ മോന് എങ്ങിനെ  മനസ്സുണ്ടായി നമ്മളെവിട്ടുപോകുവാന്‍ .എന്‍റെ കണ്ണടയുന്നതിനു മുമ്പ് എനിക്ക് നമ്മുടെ മോനെ ഒരു നോക്ക് കാണുവാനാവുമോ ? ജീവിച്ചിരിക്കുന്നു എന്നറിഞ്ഞാല്‍ മനസിന്‌ അല്പമെങ്കിലും ആശ്വാസം ലഭിക്കുമായിരുന്നു ,,

കുഞ്ഞിരാമന്‍നായര്‍ ഒന്ന് നെടുവീര്‍പ്പിട്ടു ഇമകള്‍ തുടച്ചുക്കൊണ്ട് പറഞ്ഞു.

,,വീടുവിട്ടുപോകുവാന്‍ മാത്രം ഞാനൊന്നും അവനോട് പറഞ്ഞിട്ടില്ല .ലക്ഷ്മിയെ അവന് ജീവനായിരുന്നു .അവളുടെ വിയോഗം നമ്മുടെ മോന്  സഹിക്കാവുന്നതിലും അപ്പുറമായിരുന്നു,,

പഠിക്കുവാന്‍ പോകുവാനായപ്പോള്‍ പേരക്കുട്ടികള്‍ രണ്ടുപേരും കിടപ്പുമുറിയിലേക്ക് വന്ന്  രണ്ടുപേര്‍ക്കും ചുംബനങ്ങള്‍ നല്‍കിക്കൊണ്ട് യാത്രപറഞ്ഞിറങ്ങി . വിശാലാക്ഷി തുടര്‍ന്നു .

,,അനാമിക മോളുടെ പന്ത്രണ്ടാം ക്ലാസ്സ്‌   അവസാനവര്‍ഷ പരീക്ഷ തുടങ്ങുവാന്‍ ഇനി രണ്ടുമാസമേയുള്ളൂ .അവള്‍ ജയിച്ചാല്‍ എന്ജിനിയറിങ്ങിനു പഠിക്കണം എന്നാണ് പറയുന്നത്. അതിനുള്ള പണം നമ്മള്‍ എങ്ങിനെയാണ് കണ്ടെത്തുന്നത് .രണ്ടുവര്‍ഷം കഴിഞ്ഞാല്‍ ശ്രീകല മോളും പന്ത്രണ്ടാം ക്ലാസ്സ്‌  കഴിയും .,,

കുഞ്ഞിരാമന്‍നായര്‍ അല്പനേരം ആലോചിച്ചതിനു ശേഷം പറഞ്ഞു.

,, താന്‍ ഇങ്ങിനെ ഓരോന്നും പറഞ്ഞ് എന്നെ വിഷമിപ്പിക്കല്ലേ ....ഇതുവരെ  നമുക്കവരെ പഠിപ്പിക്കുവാനായില്ലേ.... അവരുടെ ആഗ്രഹംപോലെ ഇനിയും അവര്‍ക്ക് പഠിക്കുവാനാവും ,,

പ്രാതല്‍ കഴിച്ചുകഴിഞ്ഞപ്പോള്‍ പാത്രം കഴുകി കുഞ്ഞിരാമന്‍നായര്‍ വിശാലാക്ഷിയുടെ അരികില്‍വന്നു   വീണ്ടും സംസാരിച്ചിരുന്നു.കുറച്ചുനേരം കഴിഞ്ഞപ്പോള്‍ വിശാലക്ഷിയുടെ ദേഹമാസകലം തൈലം തേച്ചു കുളിക്കാന്‍ സഹായിച്ചു.കുഞ്ഞിരാമന്‍നായര്‍ അവശ്യസാധനങ്ങള്‍ വാങ്ങുവാന്‍ മാത്രമേ പുറത്തുപോകുന്ന  പതിവുള്ളൂ, അതും പേരക്കുട്ടികള്‍ വീട്ടിലുള്ളപ്പോള്‍ മാത്രം .കിടപ്പിലായതിനുശേഷം വിശാലാക്ഷിയെ തനിച്ചാക്കിയിട്ടു ഇതുവരെ അയാള്‍ എവിടേക്കും പോയിട്ടില്ല.ഇപ്പോള്‍ രക്തവാതത്തിന്‍റെ  അസ്ഥിരതയാല്‍ ഇടതു കാല്‍പാദങ്ങള്‍ക്ക് സ്വല്പം വേദന അനുഭവപ്പെടുന്നുണ്ട്.

പന്ത്രണ്ടാം ക്ലാസ്സ്‌ അവസാന വര്‍ഷ പരീക്ഷാഫലം വന്നപ്പോള്‍ അനാമിക തരക്കേടില്ലാത്ത മാര്‍ക്കുവാങ്ങി വിജയിച്ചു.എന്ജിനിയറിങ്ങിനു ചേരുന്നതിനു മുന്നോടിയായി  കോച്ചിംഗ് ക്ലാസിന് പോകണമെന്ന് പറഞ്ഞപ്പോള്‍ അവിടെ അടയ്ക്കേണ്ട  തുകയ്ക്ക് വേണ്ടി എന്തുചെയ്യുമെന്നറിയാതെ കുഞ്ഞിരാമന്‍നായര്‍ ധര്‍മ്മസങ്കടത്തിലായി .അടുത്തുതന്നെ  എന്ജിനിയറിങ്ങിനു ചേരാനുള്ള തുകയും കണ്ടത്തെണ്ടിയിരിക്കുന്നു എന്നോര്‍ത്തപ്പോള്‍ എന്തുചെയ്യുമെന്നറിയാതെ അയാള്‍ ചിന്തയിലാണ്ടിരുന്നു .അവസാനമയാള്‍ ഒരു ഉറച്ചതീരുമാനത്തിലെത്തി .മുപ്പതു സെന്‍റ് പുരയിടത്തില്‍ നിന്നും പത്തു സെന്‍റ് വസ്തു വില്‍ക്കുവാനയാള്‍ തീരുമാനിച്ചു.ഗ്രാമത്തിലൊരു പുതു പണക്കാരനുണ്ട് മുമ്പ് പറമ്പ് കിളക്കുവാന്‍ വന്നിരുന്ന ഗോപാലന്‍റെ മകന്‍ രാജീവന്‍ അയാളിപ്പോള്‍ ഗള്‍ഫില്‍ എന്തൊക്കയോ വ്യാപാരങ്ങള്‍ നടത്തുകയാണെന്ന് പറഞ്ഞു കേട്ടിരുന്നു.ഗ്രാമത്തില്‍ ലഭിക്കാവുന്ന ഭൂമിയൊക്കെ അയാള്‍ വാങ്ങികൂട്ടുകയാണ് .മകന്‍ ബാലകൃഷ്ണന്‍റെ സഹപാഠിയാണ് രാജീവന്‍ .അടുത്ത ദിവസം  കുഞ്ഞിരാമന്‍നായര്‍ രാജിവനെ കാണുവാനായിപോയി.പുതിയ ഇരുനില വീടിന്‍റെ പൂമുഖത്ത് ചാരുകസേരയില്‍ കിടക്കുകയാണ് ഗോപാലന്‍ .കുഞ്ഞിരാമന്‍നായരെ കണ്ടപ്പോള്‍ ഗോപാലന്‍ ചാരുകസേരയില്‍ നിന്നും എഴുന്നേറ്റ്‌   കുഞ്ഞിരാമന്‍നായരുടെ അരികിലേക്ക് വന്നു ചോദിച്ചു .

,, ആരാ ഈ വന്നിരിക്കുന്നെ..... മാഷെ കണ്ടിട്ട് ഒരുപാട് കാലമായല്ലോ .മകനെ കുറിച്ച് ഇതുവരെ ഒരു വിവരവുമില്ലാ അല്ലെ  .എന്താ ചെയ്യാ എല്ലാം വിധി അല്ലാതെ എന്താ ഇതിനൊക്കെ പറയാ വരൂ കയറിയിരുന്ന് സംസാരിക്കാം ,,

തറയില്‍ മുന്തിയതരം ഗ്രാനൈറ്റ് പാകിയിരിക്കുന്നു .കണ്ണാടിപോലെ തിളങ്ങുന്ന ഗ്രാനൈറ്റിനു മുകളിലെ  നല്ല ഭംഗിയുള്ള ഇരിപ്പിടത്തിലേക്ക്  ഗോപാലന്‍ അയാളെ ആനയിച്ചു.

,, ഞാന്‍ മകന്‍ രാജിവനെ കാണുവാനാണ് വന്നത് മകനിവിടെയില്ലേ ,,

,, അയ്യോ അവന്‍ പത്തുദിവസത്തെ അവധിക്ക് വന്നതാണ് പക്ഷെ ഗള്‍ഫില്‍ നിന്നും ഉടനെ തിരികെയെത്താന്‍ വിളി വന്നു .ഇന്നലെ മോന്‍ തിരികെ പോയല്ലോ .എന്താ വിശേഷിച്ച് ? വൈകീട്ട് വിളിക്കുമ്പോള്‍ ഞാന്‍ കാര്യം പറഞ്ഞോളാം ,,

പോയ കാര്യം പറഞ്ഞ് അയാള്‍ തിരികെ പോന്നു .മനസ് വല്ലാതെ അസ്വസ്ഥമാണ് .ഭൂമി വില്‍ക്കുവാനായില്ലെങ്കില്‍  അനാമികമോളുടെ പഠിപ്പ് അവതാളത്തിലാവും .മനസിലെ സങ്കടം ഒതുക്കിവെച്ച് അയാള്‍ വീട്ടില്‍ തിരികെയെത്തിയപ്പോള്‍ വിശാലാക്ഷി ചോദിച്ചു  .

,, പോയ കാര്യം എന്തായി ആ ചെറുക്കനെ കണ്ടോ ?,,

,, ഇല്ല  അയാളെ കാണുവാനായില്ല. അയാള്‍ ഇന്നലെ വിദേശത്തേക്ക് പോയത്രേ .ഗോപാലനോട്‌ വിവരം ധരിപ്പിച്ചിട്ടുണ്ട് ,,

കുഞ്ഞിരാമന്‍നായര്‍ പൂമുഖത്തെ ചാരുകസേരയിലിരുന്ന് തൊടിയിലേക്ക്‌ നോക്കി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അന്യമാകുന്ന പ്രദേശത്ത്‌  പശുവും കിടാവും പുല്ല് തിന്നുന്നത്  അയാള്‍  ഒരുപാടുനേരം  നോക്കിയിരുന്നു .
അടുത്ത ദിവസം സമയം പന്ത്രണ്ടുമണി കഴിഞ്ഞുകാണും മുറ്റത്ത് വാഹനം വന്നുനിന്ന ശബ്ദം കേട്ടപ്പോള്‍ കുഞ്ഞിരാമന്‍നായര്‍ പൂമുഖത്തേക്ക്‌ ചെന്നുനോക്കി .ഗോപാലന്‍  വാഹനത്തില്‍ നിന്നും ഇറങ്ങിവന്നു.അയാളുടെ കൈയ്യില്‍ ഒരു പൊതിയുമുണ്ടായിരുന്നു.ഗോപാലന്‍ പറഞ്ഞു.

,, ഇന്നലെ മോന്‍ വിളിച്ചപ്പോള്‍ ഞാന്‍ ഇവിടത്തെ പ്രയാസങ്ങള്‍ മോനോട് പറഞ്ഞു .ഇവിടത്തെ കുട്ടിയുടെ പഠിപ്പിനുവേണ്ടിയാണ്  ഭൂമി വില്‍ക്കുന്നത് എന്നറിഞ്ഞപ്പോള്‍ രാവിലെ പത്തുമണിക്ക് മുമ്പ്തന്നെ ഇവിടെ പണം എത്തിക്കണം എന്ന് മോന്‍ പറഞ്ഞിരുന്നു .ബാങ്കില്‍ പോയപ്പോള്‍ കൂടുതല്‍ തുകയുള്ളതുകൊണ്ട് പണം ലഭിക്കാന്‍ സമയമെടുത്തു .പിന്നെ ഭൂമിയുടെ കാര്യം മോന്‍ വന്നിട്ട് സംസാരിക്കാമെന്ന് പറഞ്ഞു,,

കൈയ്യിലെ പൊതി കുഞ്ഞിരാമന്‍നായരുടെ കൈയ്യില്‍ കൊടുത്തിട്ട് അയാള്‍  പറഞ്ഞു .

,, പണത്തിനെ കുറിച്ചോര്‍ത്ത് വിഷമിക്കേണ്ട. മക്കളുടെ പഠിപ്പ് മുടങ്ങരുത്‌ .ഇത് എന്‍റെ വാക്കുകളല്ല എന്‍റെ മോന്‍ മാഷോട് പറയുവാന്‍ പറഞ്ഞ വാക്കുകളാണ് .ഞാന്‍ പോകുന്നു .ഊണിനുള്ള മത്സ്യം വാങ്ങിയത് വാഹനത്തിലുണ്ട് ഇനിയും വൈകിയാല്‍ മത്സ്യം കേടാവും ,,

ചായ എടുക്കാം എന്ന കുഞ്ഞിരാമന്‍നായരുടെ വാക്കുകള്‍ സ്നേഹത്തോടെ നിരസിച്ചുകൊണ്ട് ഗോപാലന്‍ വാഹനത്തില്‍ കയറിപോയി. ഈശ്വരന്‍ നേരിട്ട് തന്‍റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത് പോലെയാണ് അപ്പോള്‍ കുഞ്ഞിരാമന്‍നായര്‍ക്ക് അനുഭവപ്പെട്ടത് .ഏതാണ്ട് ആറുമാസം കഴിഞ്ഞപ്പോള്‍ ഒരു പരിചയക്കാരന്‍ കുഞ്ഞിരാമന്‍നായരെ കാണുവാനായി വന്നു .അഥിതി കയറിയിരുന്നു  പറഞ്ഞു .

,,ഞാനും കുടുംബവും കഴിഞ്ഞ ദിവസം മൂകാംബികാ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോയിരുന്നു. അവിടെ ഞങ്ങള്‍ കണ്ട ഒരു  സന്യാസിയുടെ മുഖത്തിന് അങ്ങേയുടെ കാണാതായ മകന്‍റെ മുഖച്ഛായയാണ്   തോന്നിയത് .നീട്ടിവളര്‍ത്തിയ തലമുടിയും താടിയുമുള്ള  ആ സന്യാസി അങ്ങേയുടെ മകനാണെന്ന് എനിക്കുറപ്പുണ്ട്  .ഞങ്ങള്‍ ആളെ തിരിച്ചറിഞ്ഞു എന്നതുകൊണ്ടാണ് ഞങ്ങളോട് സംസാരിക്കാന്‍ താല്പര്യമില്ലാതെ ഞങ്ങളുടെ അരികില്‍ നിന്നും അയാള്‍  വേഗത്തില്‍ പോയ്മറഞ്ഞത്‌ .ഈ വിവരം ഇവിടെ വന്നു പറയാതെ മനസ് അസ്വസ്ഥമായിരുന്നു. കുഞ്ഞിരാമന്‍നായര്‍ അവിടെവരെ ഒന്ന് പോയ്നോക്കൂ ,,

ആ വാര്‍ത്തകേട്ടപ്പോള്‍  കുഞ്ഞിരാമന്‍നായര്‍ക്ക് സങ്കടവും സന്തോഷവും ഒരുപോലെ തോന്നി കുഞ്ഞിരാമന്‍നായര്‍ പറഞ്ഞു  .

,, ഒരിക്കലും  ഞങ്ങളുടെ മോന്‍ ഞങ്ങളില്‍ നിന്നും ഒളിച്ചോടുമെന്നു നിരീച്ചില്ല.ഉത്തരവാദിത്വങ്ങളില്‍ നിന്നുമുള്ള ഒളിച്ചോട്ടമാണ് അവന്‍റെ ഈ സന്യാസ ജീവിതം .അവന്‍റെ മാതാപിതാക്കളെ അവന്‍ മറന്നോട്ടെ പക്ഷെ അവന്‍റെ രക്തത്തില്‍ പിറന്ന രണ്ടു പെണ്മക്കളെ അവന്‍ മറക്കരുതായിരുന്നു.എന്‍റെ ജീവന്‍ ബാക്കിയായതുകൊണ്ട് മക്കള്‍ അല്ലലില്ലാതെ വളര്‍ന്നു .മറിച്ചായിരുന്നെങ്കില്‍. എന്താകുമായിരുന്നു അവരുടെ ജീവിതം .നാളെ നേരം പുലര്‍ന്നോട്ടെ അവന്‍ മൂകാംബികയിലുണ്ടെങ്കില്‍ ഞാനവനെ കണ്ടെത്തിയിരിക്കും ,,

അന്നുരാത്രി ഉറങ്ങുവാന്‍ കുഞ്ഞിരാമന്‍നായര്‍ക്കായില്ല .പുലര്‍ച്ചെ യാത്രയാകുവാന്‍ വാഹനം ഏര്‍പ്പാടാക്കിയിട്ടുണ്ട് .പേരക്കുട്ടികളും കൂടെ വരുന്നു എന്ന് പറഞ്ഞുവെങ്കിലും അയാള്‍ അത് നിരസിച്ചു.അയല്‍പക്കത്തെ ദാമോദരന്‍ കൂടെ വരാമെന്ന് പറഞ്ഞത് അയാള്‍ക്കാശ്വാസമായി.നേരം ഏതാണ്ട് പുലര്‍ച്ചെ മൂന്നുമണികഴിഞ്ഞുകാണും .കുഞ്ഞിരാമന്‍നായര്‍ ഉറങ്ങുവാനാവാതെ അസ്വസ്ഥതയോടെ എഴുന്നേറ്റിരുന്നു. വിശാലാക്ഷി അയാളോട് ചോദിച്ചു .

,, പോകുവാനാവുന്നല്ലെയുള്ളൂ എന്തിനാ ഇത്ര നേരത്തെ ഉറക്കമുണര്‍ന്നത്‌ .കെടന്നോളൂ........ സമയമാകുമ്പോള്‍ ഞാന്‍ ഉണര്‍ത്താം ,,

അയാള്‍ അരണ്ടവെളിച്ചത്തില്‍ വൈദ്യുതി  സ്വീച്ച്    ഓണാക്കുവാനായി എഴുന്നേറ്റു നടന്നു. പക്ഷെ   അയാള്‍ക്ക്‌ നടക്കുവാനാവുന്നില്ലായിരുന്നു .നെഞ്ചിനുള്ളില്‍  വല്ലാതെ വേദന അനുഭവപ്പെട്ടു. ഹൃദയത്തിനു മുകളില്‍ വലിയ പാറകല്ല്‌  എടുത്തുവെച്ചതുപോലെ . ശ്വസോച്ചാസം സുഖമമായി നടക്കുന്നില്ല.അപ്പോള്‍  അയാള്‍ അമിതമായി വിയര്‍ക്കുന്നുണ്ടായിരുന്നു.വലതു കാല്‍പാദം മുന്നോട്ടെടുക്കാന്‍ ശ്രമിച്ച അയാള്‍ അവശനായി നിലംപതിച്ചു.വീഴ്ചയുടെ ശബ്ദംകേട്ട് വിശാലാക്ഷി എഴുന്നേല്‍ക്കുവാതെ നിസഹായയായി നിലവിളിച്ചു .നിലവിളികേട്ട് അടുത്ത കിടപ്പുമുറിയില്‍ നിന്നും ,അനാമികയും ശ്രീകലയും ഓടിവന്ന് പ്രകാശം തെളിയിച്ചു നോക്കിയപ്പോള്‍ മുത്തച്ഛന്‍ തറയില്‍ വീണുകിടക്കുന്നത്കണ്ട്  അനാമിക അയാളുടെ ശിരസ്സ്‌ അവളുടെ മടിയിലേക്ക്‌ എടുത്തുവച്ച്‌ ചോദിച്ചു .

,, മുത്തച്ഛാ എന്താ ...എന്താ മുത്തച്ഛന് പറ്റിയെ? എന്താ ഉണ്ടായെ? ,,

ആ നിമിഷങ്ങളിൽ  കുഞ്ഞിരാമന്‍നായരുടെ  കണ്ണുകള്‍ തുറിച്ചു. വായില്‍നിന്നും രക്തമൊഴുകി. അയാളുടെ ഇമകളടഞ്ഞു .പതിയെ അയാളുടെ ശ്വാസവും നിലച്ചു.അവിടമാകെ ആര്‍ത്തനാദം മുഴങ്ങി . കുഞ്ഞിരാമന്‍നായരുടെ  ഭൂലോകവാസത്തിലെ അയാള്‍ക്ക്‌ അനുവദനീയമായ അവസാനത്തെ ദിവസമായിരുന്നു ആ ദിവസം.  മകനെ അന്വേഷിച്ചുള്ള യാത്രപോകുവാനാവാതെ അയാള്‍  കാലയവനികക്കുള്ളിൽ മറഞ്ഞു.ആ വീട്ടില്‍ ബാക്കിയായ മൂന്ന് ജീവനുകള്‍  ജീവിതം ഇനിയെങ്ങിനെ ജീവിച്ചു തീര്‍ക്കുമെന്നറിയാതെ  വിധിയുടെ ക്രൂരതയ്ക്ക് മുമ്പില്‍ പകച്ചുനിന്നു.
                                                   ശുഭം


rasheedthozhiyoor@gmail.com                                  rasheedthozhiyoor.blogspot.qa